മൊസാംബിക്കില്‍ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; എറണാകുളം പിറവം സ്വദേശി അടക്കം 5 പേരെ കാണാതായി

മൊസാംബിക്കില്‍ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; എറണാകുളം പിറവം സ്വദേശി അടക്കം 5 പേരെ കാണാതായി


മാപുട്ടോ (മൊസാംബിക്ക്)  : കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായി മൊസാംബിക്കില്‍ 14 ഇന്ത്യന്‍ പൗരന്മാരുമായി സഞ്ചരിച്ച ബോട്ട് ബെയ്‌റ തുറമുഖത്തിനു സമീപം കടലില്‍ മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. എറണാകുളം പിറവം വെളിയനാട് പോത്തംകുടിലില്‍ സന്തോഷിന്റെയും ഷീനയുടെയും മകന്‍ ഇന്ദ്രജിത്തിനെ (22) ആണ് കാണാതായത്. രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണു മുങ്ങിയത്. അപകടകാരണം വ്യക്തമായിട്ടില്ലെന്ന് സംഭവത്തില്‍ ഉടന്‍ ഇടപെട്ട മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയാണെന്നും സാധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്‌സിലെ പോസ്റ്റുകളില്‍ അറിയിച്ചു. 

അപകടത്തില്‍ നിന്ന് അഞ്ച് ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്തിയെന്നും അവര്‍ സുരക്ഷിതരാണെന്നും ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ ഇപ്പോള്‍ ബെയ്‌റയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.
'മിഷനിലെ ഒരു കോണ്‍സുലര്‍ ഓഫീസര്‍ ബെയ്‌റയിലുണ്ട്, ദൗര്‍ഭാഗ്യകരമായ ബോട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യന്‍ പൗരനെ സന്ദര്‍ശിച്ചു, ബെയ്‌റയിലെ ആശുപത്രിയില്‍ വൈദ്യസഹായം തേടുന്നു. മറ്റ് 5 ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്തി,  മറ്റൊരു പോസ്റ്റില്‍ പറയുന്നു.

സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ പ്രാദേശിക ഉദേ്യാഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉറപ്പ് നല്‍കി.