ഡ്യൂക്ക് ഓഫ് യോർക്ക് എന്ന സ്ഥാനപേര് ഉപേക്ഷിക്കുകയാണെന്ന് ആൻഡ്രൂ രാജകുമാരൻ

ഡ്യൂക്ക് ഓഫ് യോർക്ക് എന്ന സ്ഥാനപേര് ഉപേക്ഷിക്കുകയാണെന്ന് ആൻഡ്രൂ രാജകുമാരൻ


ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്ക് ഏറെ  ബഹുമതി നൽകുന്ന ഡ്യൂക്ക് ഓഫ് യോർക്ക് എന്ന സ്ഥാനപ്പേര് ഉപേക്ഷിക്കുകയാണെന്ന്

 ആൻഡ്രൂ രാജകുമാരൻ. ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ്

രാജകുമാരൻ്റെ തീരുമാനം വ്യക്തമാക്കിയിരിക്കുന്നതെന്ന് ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കിംഗ് ചാൾസുമായും മറ്റ് കുടുംബാംഗങ്ങളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ആൻഡ്രൂ പ്രസ്താവനയിൽ അറിയിച്ചു.

എന്നെക്കുറിച്ചുള്ള തുടർച്ചയായ ആരോപണങ്ങൾ രാജാവിന്റെയും രാജകുടുംബത്തിന്റെയും പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു എന്ന നി​ഗമനത്തിൽ നിന്നാണ് ഈ തീരുമാനം. എപ്പോഴും ചെയ്യുന്നത് പോലെ എന്റെ കർത്തവ്യത്തെ എന്റെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി ഞാൻ ഒന്നാമത് വെക്കുന്നു. അഞ്ച് വർഷം മുമ്പ് പൊതുജീവിതത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള എന്റെ തീരുമാനത്തിലും ഞാൻ ഉറച്ചുനിൽക്കുന്നു. എന്റെ സ്ഥാനപ്പേരുകളോ എനിക്ക് ലഭിച്ച ബഹുമതികളോ ഇനി ഉപയോഗിക്കില്ല , പ്രസ്താവനയിൽ ആൻഡ്രൂ രാജകുമാരൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തിയായി നിഷേധിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.

ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ച പദവികളും നിലനിർത്തുന്ന പദവിയെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കി. ഡ്യൂക്ക് ഓഫ് യോർക്ക്, നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ വിക്ടോറിയൻ ഓർഡർ, റോയൽ നൈറ്റ് കമ്പാനിയൻ ഓഫ് ദ മോസ്റ്റ് നോബിൾ ഓർഡർ ഓഫ് ദ ഗാർട്ടർ എന്നീ പദവികളാണ് പ്രിൻസ് ആൻഡ്രൂ ഉപേക്ഷിക്കുന്നത്.

ഇവയെല്ലാം ഉപേക്ഷിക്കുമ്പോഴും, പ്രിൻസ് എന്ന പദവി അദ്ദേഹത്തിന് നിലനിർത്താൻ കഴിയും. കാരണം, രാജ്ഞിയുടെ മകനായി ജനിച്ചതിനാൽ ഈ പദവി പാർലമെന്റ് നിയമത്തിലൂടെ അല്ലാതെ നീക്കം ചെയ്യാൻ കഴിയില്ല. നിലവിൽ സൈനിക പദവികളും ബഹുമതിയും ഉപയോഗിക്കുന്നതിൽ നിന്ന് ആൻഡ്രൂവിനെ വിലക്കിയിട്ടുണ്ട്.

വിഷയത്തിൽ ബ്രിട്ടീഷ് രാജകുടുംബവും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആൻഡ്രൂവിന്റെ വ്യക്തിപരമായ വിഷയങ്ങൾ രാജകുടുംബത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി തടസ്സമുണ്ടാക്കുന്നു എന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്ന് രാജകുടുംബം അറിയിച്ചു. സഹോദരൻ കിംഗ് ചാൾസുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ഇതിൽ രാജാവിന് സന്തോഷമുണ്ടെന്നാണ് വിവരം. പ്രിൻസ് ഓഫ് വെയിൽസുമായും മറ്റ് കുടുംബാംഗങ്ങളുമായും കൂടിയാലോചനകൾ നടന്നിരുന്നു.

ലൈംഗികാപവാദക്കേസിൽ ആരോപണവിധേയനായതിന് പിന്നാലെ 2022ൽ പരമോന്നത നഗരബഹുമതിയായി 1987 ൽ സമ്മാനിച്ച ‘ഫ്രീഡം ഓഫ് ദ് സിറ്റി’ റദ്ദാക്കി പ്രിൻസ് ആൻഡ്രൂവിന് റദ്ദാക്കിയിരുന്നു.