ന്യൂയോര്‍ക്ക് മേയറുടെ വസതിക്കു സമീപം സ്ഫോടകവസ്തു: എഫ് ബി ഐ ഭീകരവാദ അന്വേഷണം ആരംഭിച്ചു

ന്യൂയോര്‍ക്ക് മേയറുടെ വസതിക്കു സമീപം സ്ഫോടകവസ്തു: എഫ് ബി ഐ ഭീകരവാദ അന്വേഷണം ആരംഭിച്ചു


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ ഔദ്യോഗിക വസതിക്കു സമീപം രണ്ട് സ്ഫോടക വസ്തുക്കള്‍ പ്രയോഗിക്കാന്‍ നടത്തിയ ശ്രമം ഐ എസ് ഭീകര പ്രവര്‍ത്തനമാണെന്ന് സംശയം. തുടര്‍ന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ) അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ചയാണ് മേയറുടെ ഔദ്യോഗിക വസതിയായ ഗ്ലേസി മാന്‍ഷന് സമീപം രണ്ട് സ്ഫോടക ഉപകരണങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. അതില്‍ ഒന്ന് എറിഞ്ഞതായും ന്യൂയോര്‍ക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ ജെസിക്ക ടിഷ് അറിയിച്ചു. ഈ ഉപകരണങ്ങള്‍ ഗുരുതരമായ പരിക്കുകളോ മരണങ്ങളോ ഉണ്ടാക്കാന്‍ ശേഷിയുള്ളതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സംഭവം നടക്കുമ്പോള്‍ മേയറുടെ വസതിക്കു പുറത്ത് ഇസ്ലാം വിരുദ്ധ പ്രതിഷേധം നടത്തിയ ഒരു സംഘവും അതിനെതിരെ വലിയൊരു പ്രതിപക്ഷ പ്രതിഷേധ സംഘവും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇസ്ലാം വിരുദ്ധ പ്രതിഷേധകരെ കണ്ട് പ്രകോപിതരായതായി തോന്നുന്ന രണ്ട് യുവാക്കളെ സ്ഫോടക ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പെന്‍സില്‍വാനിയ സ്വദേശികളായ 18-കാരനായ അമിര്‍ ബാലറ്റും 19-കാരനായ ഇബ്രാഹിം കയുമിയുമാണ് അറസ്റ്റിലായത്. 

ഉപകരണങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളതായിരുന്നുവെങ്കിലും അത് സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും എന്നാല്‍ ഭാഗ്യം ഒരിക്കലും ഒരു സുരക്ഷാ തന്ത്രമല്ലെന്നും ഇത്തരം ഉപകരണങ്ങള്‍ വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജെസിക്ക ടിഷ് പറഞ്ഞു.

ഭീകരവിരുദ്ധ അന്വേഷണങ്ങളില്‍ ന്യൂയോര്‍ക്ക് പൊലീസ് ജാഗ്രത തുടരുകയാണെന്നും ഉപകരണങ്ങള്‍ കത്തിച്ചപ്പോള്‍ സ്വന്തം സുരക്ഷയെ അവഗണിച്ച് ഉടന്‍ മുന്നോട്ട് വന്ന രണ്ട് പൊലീസുകാരോട് നന്ദി അറിയിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഒരു ഉപകരണത്തിന്റെ പരിശോധനയില്‍ അത് ട്രൈഅസിറ്റോണ്‍ ട്രൈപെറോക്‌സൈഡ് എന്ന അപകടകരമായ സ്വകാര്യമായി നിര്‍മ്മിച്ച സ്ഫോടകവസ്തുവുപയോഗിച്ചാണെന്ന് കണ്ടെത്തിയതായി ടിഷ് വ്യക്തമാക്കി.

പ്രതികളുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഒരു കാര്‍ നഗരത്തിലെ അപ്പര്‍ ഈസ്റ്റ് സൈഡ് മേഖലയിലെയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഒരു റോബോട്ടിക് ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ ആദ്യ രണ്ട് സ്ഫോടക ഉപകരണങ്ങളുമായി സാമ്യമുള്ള മറ്റൊരു സംശയാസ്പദ ഉപകരണവും സ്ഫോടക വസ്തുക്കളും കാറിനുള്ളില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

വലതുപക്ഷ സോഷ്യല്‍ മീഡിയ സ്വാധീനമുള്ള ജെയ്ക് ലാംഗ് ആണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ടിഷ് അറിയിച്ചു. 2021-ലെ  ജനുവരി 6 യു എസ് കാപിറ്റോള്‍ ആക്രമണ കലാപത്തില്‍ പങ്കെടുത്തതിന് ശേഷം മാപ്പ് ലഭിച്ച വ്യക്തിയാണ് ഇയാള്‍. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ഈ സംഘത്തെക്കാള്‍ 100-ലധികം ആളുകള്‍ പങ്കെടുത്ത പ്രതിപക്ഷ പ്രതിഷേധസംഘം വലുതായിരുന്നു.

സംഘര്‍ഷത്തിനിടെ എടുത്ത വീഡിയോ ദൃശ്യങ്ങളില്‍ ആദ്യമായി കത്തിച്ച ഉപകരണം ബാലറ്റ് എറിയുന്നതായി കാണാം. എന്നാല്‍ അത് ഒരു ബാരിയറില്‍ തട്ടി സ്വയം അണഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് കയൂമിയില്‍ നിന്ന് രണ്ടാമത്തെ ഉപകരണം എടുത്ത് കത്തിച്ച ശേഷം ബാലറ്റ് ഓടിയെങ്കിലും പിന്നീട് അത് താഴെവിട്ടതായും പൊലീസ് പറഞ്ഞു.

കുപ്പികളില്‍ സ്ഫോടകവസ്തു നിറച്ച് അതിനുചുറ്റും നട്ട്-ബോള്‍ട്ടുകള്‍ പോലുള്ള ചിതറുന്ന വസ്തുക്കള്‍ ഘടിപ്പിച്ച് ഫയര്‍വര്‍ക്കുകളിലേതുപോലുള്ള ഫ്യൂസ് ഉപയോഗിച്ചാണ് ഈ ഉപകരണങ്ങള്‍ നിര്‍മ്മിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എഫ് ബി ഐയുടെ സംയുക്ത ഭീകരവിരുദ്ധ ടാസ്‌ക് ഫോഴ്സ് സംഭവവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ ശേഖരിക്കുകയും വീഡിയോകള്‍ പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ പ്രതിപക്ഷ പ്രതിഷേധക്കാരില്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായി ആരോപിച്ച് 21-കാരനായ കമി മാക് ഗിന്നസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പൊതുസമാധാനം ലംഘിച്ചതിനും പൊലീസ് നടപടിയില്‍ തടസ്സം സൃഷ്ടിച്ചതിനും കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മേയര്‍ സോഹ്രാന്‍ മംദാനി ഇസ്ലാം വിരുദ്ധ പ്രതിഷേധത്തെ മതവിദ്വേഷവും വര്‍ഗീയതയും ആധാരമാക്കിയതാണ് എന്ന് വിമര്‍ശിച്ചു. എന്നാല്‍ തുടര്‍ന്ന് നടന്ന സംഭവം കൂടുതല്‍ ആശങ്കാജനകമാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിനിടെ നടക്കുന്ന ഹിംസ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സ്ഫോടക ഉപകരണം ഉപയോഗിച്ച് മറ്റുള്ളവരെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചത് കുറ്റകൃത്യം മാത്രമല്ല, അത്യന്തം അപലപനീയവുമാണെന്നും മേയര്‍ വ്യക്തമാക്കി.