കൊടുങ്കാറ്റും മഴയും; ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ

കൊടുങ്കാറ്റും മഴയും; ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ


ന്യൂയോര്‍ക്ക് : അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റില്‍ വ്യാപക നാശം സംഭവിച്ചതായി റിപ്പോര്‍ട്ട്. റോഡുകള്‍ തകര്‍ന്ന് ഗതാഗതം താറുമാറായി. വിമാന സര്‍വീസുകള്‍ റദ്ദുചെയ്യുകയോ വൈകുകയോ ചെയ്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. വടക്കുകിഴക്കന്‍ മേഖലയില്‍ കനത്ത മഴയും കാറ്റും തീരദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ തുടരുകയാണ്. മണിക്കൂറില്‍ 60 മൈല്‍ വരെ വേഗതയുള്ള കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ന്യൂയോര്‍ക്ക് സിറ്റിയുടെ തീരദേശ മേഖലകളില്‍ വെള്ളപ്പൊക്കത്തിനും കാറ്റിനും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ന്യൂജേഴ്‌സിയില്‍ ശനിയാഴ്ച രാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവിലുണ്ട്. ഞായറാഴ്ച വൈകുന്നേരം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ എട്ട് തെക്കന്‍ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും വെള്ളപ്പൊക്കം, മിന്നല്‍ പ്രളയം, മണിക്കൂറില്‍ 60 മൈല്‍ വരെ കാറ്റ്, അഞ്ച് ഇഞ്ച് വരെ മഴ എന്നിവ പ്രതീക്ഷിക്കുന്നതായാണ് പ്രവചനം.

ന്യൂയോര്‍ക്ക് സിറ്റി, ലോങ് ഐലന്‍ഡ്, തെക്കന്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഉച്ചവരെ തീരദേശ വെള്ളപ്പൊക്കത്തിനും കാറ്റിനുമുള്ള മുന്നറിയിപ്പും നിലവിലുണ്ട്. ലോങ് ഐലന്‍ഡില്‍ മൂന്ന് ഇഞ്ച് വരെ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ തന്നെ മണിക്കൂറില്‍ 30 മൈല്‍ (48 കിലോമീറ്റര്‍) കൂടുതല്‍ വേഗതയുള്ള കാറ്റ് ഈ മേഖലയില്‍ രേഖപ്പെടുത്തി.

വടക്കുപടിഞ്ഞാറന്‍ നോര്‍ത്ത് കരോലിന മുതല്‍ ന്യൂജേഴ്‌സി തീരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയാണ് ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് നാഷണല്‍ വെതര്‍ സര്‍വീസിലെ മെറ്റീരിയോളജിസ്റ്റ് ബോബ് ഒറാവെക് പറഞ്ഞു. അലാസ്‌കയിലെ കീപ്‌ന്യൂക്ക്, ക്വിഗില്ലിന്‍ഗോക്ക് എന്നീ ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇവിടങ്ങളില്‍ 20 ഓളം പേരെ കാണാനില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ ഒഴുകിപ്പോയെന്നും ആളുകള്‍ അതിലുണ്ടായിരുന്നിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവിധയിടങ്ങളില്‍ റോഡുകളും നടപ്പാതകളും വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ വൈദ്യുതി വിതരണം താറുമാറായി. ഡെലാവയറില്‍ വെള്ളപ്പൊക്കത്തെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചു. സൗത്ത് കരോലിനയുടെ തീരപ്രദേശങ്ങളിലും ഇതിനോടകം മഴ പെയ്തുതുടങ്ങി. സൗത്ത് കരോലിനയിലെ ജോര്‍ജ്ടൗണ്‍ കൗണ്ടിയില്‍ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങള്‍ വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് നിരവധി െ്രെഡവര്‍മാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ ന്യൂ ഇംഗ്ലണ്ട്, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലും കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്.

വാഷിങ്ടണ്‍ ഡിസി മുതല്‍ ബോസ്റ്റണ്‍ വരെയുള്ള വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തു. പ്രധാന വിമാനത്താവളങ്ങളില്‍ തിങ്കളാഴ്ചയും വിമാന സര്‍വീസുകളില്‍ കാലതാമസവും റദ്ദാക്കലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പല വിമാനങ്ങള്‍ക്കും ഏകദേശം 80 മിനിറ്റ് വരെ കാലതാമസം നേരിട്ടു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിരവധി വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഡിലേകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ശരാശരി കാലതാമസം രണ്ട് മണിക്കൂറോളം ആണ്. അലാസ്‌കയിലെ ബെഥേല്‍ വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് കേടുപാടുണ്ടായി.