പെന്തക്കോസ്തുകാരോട് ഖേദപ്രകടനം നടത്തി ജോൺ ബ്രിട്ടാസ് എംപി

പെന്തക്കോസ്തുകാരോട് ഖേദപ്രകടനം നടത്തി ജോൺ ബ്രിട്ടാസ് എംപി


ഷിക്കാഗോ: കഴിഞ്ഞദിവസം യൂട്യൂബ് ചാനല്‍ ഇന്റര്‍വ്യൂവില്‍ പെന്തക്കോസ്ത് വിരുദ്ധ പരാമര്‍ശം നടത്തിയ ശ്രീ ജോണ്‍ ബ്രിട്ടാസ് എംപി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പെന്തക്കോസ്തുകാരോട് ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഖേദപ്രകടനം  നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

'അടുത്തിടെ ഒരു ഹിന്ദി സാമൂഹ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ പെന്തകോസ്ത് സമൂഹത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. വിദേശപ്രതിനിധി സംഘത്തിന്റെ ഭാഗമായി രണ്ടാഴ്ച രാജ്യത്തിന് പുറത്തിയിരുന്നതു കൊണ്ട് വിശദാംശങ്ങള്‍ ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. മാത്രമല്ല പെന്തകോസ്ത് വിഭാഗത്തിലെ ചിലരുടെ സന്ദേശങ്ങളും വായിക്കാനിടയായതിന്റെ പശ്ചാത്തലതിലാണ് ഈ കുറിപ്പ്.

അടുത്തയിടെയാണ് അഭിമുഖം വന്നതെങ്കിലും മാസങ്ങള്‍ക്കു മുന്‍പ് റെക്കോര്‍ഡ് ചെയ്തതാണെന്ന് അത് സൂക്ഷമമായി കാണുന്നവര്‍ക്ക് മനസ്സിലാകും. അഭിമുഖത്തില്‍ ഞാന്‍ പ്രധാനമായും ഊന്നാന്‍ ശ്രമിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചായിരുന്നു. അയോധ്യയുടെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങളായിരുന്നു അഭിമുഖത്തില്‍ ഏറെയും.

പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ മുഖ്യപൂജാരിയായി കാര്‍മികത്വം വഹിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നെഹ്‌റു ഇതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് അയച്ച കത്തുകളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. അതേസമയം, വിശ്വാസം വ്യക്തിപരമാണെന്ന നിലപാടാണ് എനിക്കുള്ളതെന്നും അടിവരയിട്ട് പറഞ്ഞിരുന്നു.
      അതിനിടയില്‍ പഞ്ചാബിലെ ഒരു സംഭവത്തെ മുന്‍നിര്‍ത്തി ചില ചോദ്യങ്ങളും അവതാരകന്‍ ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചപ്പോള്‍ പെന്തകോസ്ത് സമൂഹത്തിന് വിഷമം തോന്നുന്ന ചില കാര്യങ്ങള്‍ കടന്നുവന്നു എന്നാണ് ഇപ്പോഴത്തെ പരാതി. നാലുമണിക്കൂറോളം നീണ്ടുനിന്ന അഭിമുഖം മുക്കാല്‍ മണിക്കൂറിലേക്ക് ചുരുക്കിയപ്പോള്‍ പലതും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ന്നു മാറി, ഒപ്പം വിശദീകരണങ്ങള്‍ നഷ്ടമാകുകയും ചെയ്തു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചത്.
    ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പ്രകാരം ഏത് മതക്കാര്‍ക്കും അവരുടെ വിശ്വാസം മുറുകേ പിടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി എക്കാലത്തും ഞാന്‍ നിലകൊണ്ടിട്ടുണ്ട്. പാര്‍ലമെന്റിലെ എന്റെ ഇടപെടല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടുന്നതാണ്. അതേസമയം, അഭിമുഖത്തിലെ ഏതെങ്കിലും പരാമര്‍ശം പെന്തകോസ്ത് വിഭാഗത്തിന് വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അചഞ്ചലമായി നിലക്കൊള്ളുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍ എന്ന കാര്യം അവര്‍ ഓര്‍മ്മിക്കും എന്നും കരുതുന്നു.