ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാന്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാന്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: അമേരിക്കയിലെത്താന്‍ സാധ്യതയുള്ള ആണവ മുനമ്പുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ഐ സി ബി എം) പാകിസ്ഥാന്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 

'ഫോറിന്‍ അഫയേഴ്സ്' റിപ്പോര്‍ട്ട് അനുസരിച്ച് പാകിസ്ഥാന്‍ അത്തരമൊരു ആയുധം നിര്‍മ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്താല്‍ ആ രാജ്യത്തെ അമേരിക്ക ആണവ എതിരാളിയായി കാണും.

കഴിഞ്ഞ മാസം ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷം ചൈനയുടെ പിന്തുണയോടെ ഇസ്ലാമാബാദ് തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. 

ആണവായുധങ്ങളുള്ളതും യു എസിന്റെ സാധ്യതയുള്ള ഭീഷണിയോ എതിരാളിയോ ആയി കണക്കാക്കപ്പെടുന്നതുമായ ഏതൊരു രാജ്യത്തെയും വാഷിംഗ്ടണ്‍ ആണവ എതിരാളിയായാണ് വിശേഷിപ്പിക്കുന്നത്. നിലവില്‍ റഷ്യ, ചൈന, ഉത്തരകൊറിയ എന്നിവ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.  റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ പ്രസ്തുത ആയുധം ലഭിച്ചാല്‍ പാകിസ്ഥാനും പട്ടികയില്‍ ഇടം നേടിയേക്കാം.

ഇന്ത്യയെ തടയുന്നതിലും ഹ്രസ്വ, ഇടത്തരം മിസൈലുകള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നു ഇതുവരെ പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്.

ആണവ, പരമ്പരാഗത വാര്‍ഹെഡുകള്‍ ഉപയോഗിച്ച് സജ്ജീകരിക്കാവുന്ന ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ 5,500 കിലോമീറ്ററില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ പ്രാപ്തമാണ്. ഇസ്ലാമാബാദില്‍ നിലവില്‍ അവരുടെ ആയുധപ്പുരയില്‍ ഐ സി ബി എം ഇല്ല.

2022ല്‍ പാകിസ്താന്‍ ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കുന്ന ഇടത്തരം ബാലിസ്റ്റിക് മിസൈല്‍ ഷഹീന്‍-ത്രി പരീക്ഷിച്ചു. മിസൈലിന് 2,700 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. നിരവധി ഇന്ത്യന്‍ നഗരങ്ങളാണ് അതിന്റെ പരിധിയില്‍ വരുന്നത്. 

യു എസിനെ ലക്ഷ്യം വെക്കാന്‍ പാകിസ്ഥാന്‍ ഒരു ഐ സി ബി എം വികസിപ്പിക്കാന്‍ കാരണം

പ്രതിരോധ ആക്രമണമുണ്ടായാല്‍ തങ്ങളുടെ ആണവായുധ ശേഖരം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് യു എസിനെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വാഷിംഗ്ടണ്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ഗൗരവം കാണിച്ചതായിരിക്കാമെന്നും പ്രതീക്ഷിക്കുന്നു. 

അയല്‍രാജ്യങ്ങള്‍ വീണ്ടും ഏറ്റുമുട്ടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി ഇടപെടുന്നതില്‍ നിന്ന് യു എസിനെ തടയാനും ഈ മിസൈല്‍ സഹായിച്ചേക്കാം.

പാകിസ്താന്റെ ഈ തീരുമാനത്തെ ആശങ്കയോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക്- മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അവര്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

മിസൈല്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ ഏജന്‍സിയായ നാഷണല്‍ ഡെവലപ്മെന്റ് കോംപ്ലക്സിനും മറ്റ് മൂന്ന് സ്ഥാപനങ്ങള്‍ക്കും നേരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. നാല് സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ യു എസ് സ്വത്തുക്കളും മരവിപ്പിച്ചു. അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് അവരുമായി ബിസിനസ്സ് ചെയ്യുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. ഇസ്ലാമാബാദ് ഈ നീക്കത്തെ 'പക്ഷപാതപരം' എന്നാണ് വിശേഷിപ്പിച്ചത്. 

ഇന്ത്യയോ പാകിസ്ഥാനോ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടില്ല. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനും ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ഉടമ്പടി ലക്ഷ്യമിടുന്നത്.