അമേരിക്കയിൽ സൈക്ലോസ്‌പോറിയാസിസ് രോഗബാധ നിയന്ത്രണത്തിലെന്ന് ആർഎഫ്‌കെ ജൂനിയർ; അഞ്ച് സംസ്ഥാനങ്ങളിൽ 1,600ലേറെ പേർക്ക് രോഗം

അമേരിക്കയിൽ സൈക്ലോസ്‌പോറിയാസിസ് രോഗബാധ നിയന്ത്രണത്തിലെന്ന് ആർഎഫ്‌കെ ജൂനിയർ; അഞ്ച് സംസ്ഥാനങ്ങളിൽ 1,600ലേറെ പേർക്ക് രോഗം


വാഷിങ്ടൺ: അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിലായി 1,600ലേറെ പേരെ ബാധിച്ച സൈക്ലോസ്‌പോറിയാസിസ് രോഗബാധ നിയന്ത്രണത്തിലാണെന്ന് യുഎസ് ആരോഗ്യമനുഷ്യസേവന വകുപ്പ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ (ആർഎഫ്‌കെ ജൂനിയർ) അറിയിച്ചു. രോഗബാധയുടെ ഉറവിടം കണ്ടെത്തിയതായും ബന്ധപ്പെട്ട കമ്പനികളുമായി ചേർന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്ന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)യും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (എഫ്ഡിഎ) നടത്തിയ അന്വേഷണത്തിൽ ചില ടാക്കോ ബെൽ റെസ്റ്റോറന്റുകളിൽ ഉപയോഗിച്ചിരുന്ന അരിഞ്ഞ ഐസ്ബർഗ് ലെറ്റിയൂസാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. ടെയ്‌ലർ ഫാംസ് വിതരണം ചെയ്ത ഈ ലെറ്റിയൂസ് മെക്‌സിക്കോയുടെ മധ്യഭാഗത്തുനിന്നാണ് എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.

തുടർന്ന് ടെയ്‌ലർ ഫാംസ് 27 സംസ്ഥാനങ്ങളിലായി വിതരണം ചെയ്ത നിരവധി ലെറ്റിയൂസ് ഉൽപ്പന്നങ്ങൾ സ്വമേധയാ വിപണിയിൽ നിന്ന് പിൻവലിച്ചു. ഈ കൃഷിക്കാലം അവസാനിക്കുന്നതുവരെ മധ്യ മെക്‌സിക്കോയിൽ നിന്ന് ഐസ്ബർഗ് ലെറ്റിയൂസ് വാങ്ങില്ലെന്നും കമ്പനി അറിയിച്ചു.

അതേസമയം, തിരിച്ചുവിളിക്കലിൽ ഉൾപ്പെടാത്ത ഒരു ലെറ്റിയൂസ് സാമ്പിളിൽ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന എഫ്ഡിഎയുടെ പ്രാഥമിക വിലയിരുത്തൽ പിന്നീട് തെറ്റായ പോസിറ്റീവ് ഫലമാണെന്ന് ഏജൻസി തന്നെ തിരുത്തി. പരിശോധനാഫലത്തിൽ എഫ്ഡിഎയ്ക്ക് പിഴവ് സംഭവിച്ചുവെന്ന് ടെയ്‌ലർ ഫാംസും പ്രതികരിച്ചു.

രോഗത്തിന്റെ മറ്റ് ഉറവിടങ്ങളണ്ടോയെന്ന് ആരോഗ്യവകുപ്പ് അന്വേഷണം തുടരുകയാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത ആഭ്യന്തര രോഗബാധകൾക്ക് ഇതുവരെ മറ്റൊരു ഉറവിടവും കണ്ടെത്താനായിട്ടില്ല.

സംഭവത്തിൽ ഫെഡറൽ സർക്കാരിന്റെ നടപടികളെ വിമർശിച്ച് ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് രംഗത്തെത്തി. ഭക്ഷ്യസുരക്ഷാ നിരീക്ഷണ സംവിധാനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ രോഗനിരീക്ഷണത്തെ ദുർബലമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. സൈക്ലോസ്‌പോറിയാസിസിന് കാരണമാകുന്ന പരാദജീവിയെ ഫുഡ്‌നെറ്റ് നിരീക്ഷണ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയതെന്തുകൊണ്ടാണെന്നും അത് വീണ്ടും പുനഃസ്ഥാപിച്ചിട്ടണ്ടോയെന്നും ഒസോഫ് കെന്നഡിയോട് വിശദീകരണം തേടി.

എന്നാൽ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആർഎഫ്‌കെ ജൂനിയർ പ്രതികരിച്ചു. നിരീക്ഷണ സംവിധാനത്തിൽ കുറവൊന്നും വരുത്തിയിട്ടില്ലെന്നും ഫുഡ്‌നെറ്റിൽ നടത്തിയ മാറ്റങ്ങൾ ആവർത്തന സ്വഭാവമുള്ള പരിശോധനകൾ ഒഴിവാക്കാൻ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗനിരീക്ഷണവും ശാസ്ത്രീയ അന്വേഷണവും ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.