ഫിഫ ലോകകപ്പ് ഫൈനലില്‍ ട്രംപ്; വിജയികള്‍ക്ക് കിരീടം സമ്മാനിക്കുക ഇന്‍ഫാന്റിനോയ്ക്കൊപ്പം

ഫിഫ ലോകകപ്പ് ഫൈനലില്‍ ട്രംപ്; വിജയികള്‍ക്ക് കിരീടം സമ്മാനിക്കുക ഇന്‍ഫാന്റിനോയ്ക്കൊപ്പം


വാഷിങ്ടണ്‍: അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ജൂലൈ 19ന് ന്യൂജഴ്സിയില്‍ നടക്കുന്ന ഫൈനലില്‍ വിജയികള്‍ക്ക് ലോകകപ്പ് ട്രോഫി സമ്മാനിക്കുന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്കൊപ്പം ട്രംപും പങ്കെടുക്കും.

ഫൈനല്‍ ഒരുമിച്ച് ആസ്വദിക്കാനും വിജയികള്‍ക്ക് ട്രോഫി കൈമാറാനും പ്രസിഡന്റ് ട്രംപിനൊപ്പം താനുണ്ടാകുമെന്ന് ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇന്‍ഫാന്റിനോ പറഞ്ഞു. തങ്ങള്‍ എല്ലായ്‌പ്പോഴും ഒരുമിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണയായി ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റാണ് വിജയികള്‍ക്ക് സമ്മാനിക്കാറുള്ളത്. ഖത്തറില്‍ നടന്ന 2022 ലോകകപ്പിലും റഷ്യയില്‍ നടന്ന 2018 ലോകകപ്പിലും ട്രോഫി കൈമാറിയത് ഫിഫ പ്രസിഡന്റായിരുന്നു. എന്നാല്‍ 2026 ലോകകപ്പില്‍ ഈ പതിവില്‍ മാറ്റമുണ്ടാകുകയാണ്.

കഴിഞ്ഞ വേനല്‍ക്കാലത്ത് ന്യൂജഴ്സിയില്‍ നടന്ന 2025 ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി കിരീടം നേടിയപ്പോള്‍ ട്രോഫി സമ്മാനിക്കുന്ന ചടങ്ങില്‍ ട്രംപ് വേദിയില്‍ കൂടുതല്‍ സമയം തുടരുകയും അത് ചെല്‍സി താരങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത സംഭവം വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ലോകകപ്പ് ഫൈനലില്‍ ട്രംപും ഇന്‍ഫാന്റിനോയും ചേര്‍ന്ന് ട്രോഫി സമ്മാനിക്കാന്‍ തീരുമാനിച്ചത്.

ലോകകപ്പിന്റെ മുന്‍ പതിപ്പുകളില്‍ ഫിഫ പ്രസിഡന്റുമാരായ സെപ് ബ്ലാറ്ററും ജിയാനി ഇന്‍ഫാന്റിനോയും ട്രോഫി സമ്മാനിച്ചിരുന്നുവെങ്കിലും ചിലപ്പോള്‍ രാഷ്ട്രത്തലവന്മാരും ഈ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. 1982 ലോകകപ്പില്‍ സ്‌പെയിന്‍ രാജാവായ ഹുവാന്‍ കാര്‍ലോസ് ഇറ്റലി നായകന്‍ ഡിനോ സോഫിന് ട്രോഫി കൈമാറിയിരുന്നു. അതിനുമുമ്പ് ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് വിജയത്തിന് ശേഷം രാജ്ഞി എലിസബത്ത് രണ്ടാമന്‍ ക്യാപ്റ്റന്‍ ബോബി ചാള്‍ട്ടന് ട്രോഫി സമ്മാനിച്ചിരുന്നു.