വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമ്മിക്കാനുള്ള പദ്ധതി തടഞ്ഞുകൊണ്ടുള്ള ഫെഡറൽ അപ്പീൽ കോടതിയുടെ വിധിക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെഡറൽ കോടതി വിധി "ദേശീയ സുരക്ഷാ ഭീഷണി" എന്നും "ദേശീയ നാണക്കേട്" എന്നും വിശേഷിപ്പിച്ച ട്രംപ്, ഈ വിഷയം ഉടൻ തന്നെ തന്റെ ഭരണകൂടം യുഎസ് സുപ്രീം കോടതിയിൽ എത്തിക്കുമെന്നും പറഞ്ഞു.
നിർദ്ദിഷ്ട ബോൾറൂം നിർമ്മിക്കുന്നതിന് കോൺഗ്രസിന്റെ അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഫെഡറൽ അപ്പീൽ കോടതിയുടെ ഭിന്ന വിധിയെ ട്രംപ് 'ട്രൂത്ത് സോഷ്യൽ' വഴിയുള്ള പോസ്റ്റിലൂടെയാണ് വിമർശിച്ചത്.
അത്യാവശ്യമായ 'സെക്യൂർ ബോൾറൂം/മിലിട്ടറി കോംപ്ലക്സ്' (മേൽക്കൂരയിൽ ഒരു പ്രധാന ഡ്രോൺപോർട്ട് ഉൾപ്പെടെയുള്ളവ) സംബന്ധിച്ച വിധിയിൽ, ബരാക് ഹുസൈൻ ഒബാമയും 'സ്ലീപ്പി ജോ ബൈഡനും' നിയമിച്ച രണ്ട് ജഡ്ജിമാർ പ്രസ്താവിച്ചത് 'ഓരോ പ്രസിഡന്റും വൈറ്റ് ഹൗസിലെ താൽക്കാലിക താമസക്കാർ മാത്രമാണ്' എന്നാണ്. ഞങ്ങൾ വെറും താമസക്കാരല്ല... ഞങ്ങൾ പ്രസിഡന്റുമാരാണ്; അമേരിക്കൻ ജനതയാൽ തിരഞ്ഞെടുക്കപ്പെട്ടവർ. വൈറ്റ് ഹൗസ് പരിസരം നന്നാക്കാനും നവീകരിക്കാനും സുരക്ഷിതമാക്കാനും സംരക്ഷിക്കാനും മനോഹരമാക്കാനുമുള്ള അവകാശം ഉൾപ്പെടെ നിരവധി അവകാശങ്ങൾ ഞങ്ങൾക്കുണ്ട്. പദ്ധതിയുടെ ഭൂരിഭാഗം ജോലികളും പൂർത്തിയാക്കി പണം നൽകിക്കഴിഞ്ഞ ശേഷമെടുത്ത ഈ തീരുമാനം അതീവ ഗൗരവമുള്ള ദേശീയ സുരക്ഷാ ഭീഷണിയാണ്. ഇതൊരു ദേശീയ നാണക്കേട് കൂടിയാണ്- - യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നാഷണൽ ട്രസ്റ്റ് ഫോർ പ്രിസർവേഷൻ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ട്രംപ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ട വൈറ്റ് ഹൗസിന്റെ 'ഈസ്റ്റ് വിംഗ്' (കിഴക്കൻ വിഭാഗം) സ്ഥിതിചെയ്യുന്ന സ്ഥലത്ത് 90,000 ചതുരശ്ര അടി (8,400 ചതുരശ്ര മീറ്റർ) വിസ്തീർണ്ണമുള്ള ബോൾറൂം നിർമ്മിക്കാൻ യുഎസ് പ്രസിഡന്റിന് ഏകപക്ഷീയമായ അധികാരമില്ലെന്ന് കോടതി വിധിച്ചു. ഹിസ്റ്റോറിക് കോൺഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് ഭരണകൂടത്തിന് ഈ ബൃഹത്തായ ബോൾറൂം പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ടിലെ യുഎസ് അപ്പീൽ കോടതി 2-നെതിരെ 1 എന്ന ഭൂരിപക്ഷത്തോടെ വിധി പ്രഖ്യാപിക്കുകയായിരുന്നു. "ഒരു വലിയ ബോൾറൂം നിർമ്മിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്; അതൊരിക്കലും എക്സിക്യൂട്ടീവ് (ഭരണകൂടം) സ്വയം തീരുമാനമെടുത്ത് നടപ്പിലാക്കേണ്ട കാര്യമല്ല," എന്ന് അപ്പീൽ കോടതി വ്യക്തമാക്കി.
'ദേശീയ നാണക്കേട്': ബോൾറൂം നിർമ്മാണം തടഞ്ഞുകൊണ്ടുള്ള കോടതി വിധിക്കെതിരെ ട്രംപിന്റെ രൂക്ഷ വിമർശനം
