ജി7ന് പകരം കോര്‍- 5 രൂപീകരിക്കാന്‍ ട്രംപിന് പദ്ധതി

ജി7ന് പകരം കോര്‍- 5 രൂപീകരിക്കാന്‍ ട്രംപിന് പദ്ധതി


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു എസ്, റഷ്യ, ചൈന, ഇന്ത്യ, ജപ്പാന്‍ എന്നീ അഞ്ച് ശക്തരാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി 'കോര്‍-5' എന്ന പുതിയ സൂപ്പര്‍ക്ലബ് രൂപീകരിക്കാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പൊളിറ്റിക്കോ- ഡിഫന്‍സ് വണിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇത് നിലവിലുള്ള ജി7 കൂട്ടായ്മയ്ക്ക് പകരം രൂപപ്പെടുത്തുകയും യൂറോപ്പിന്റെ സ്വാധീനത്തെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന നീക്കമായിരിക്കാം.

ലോക രാഷ്ട്രീയ നിക്ഷേപങ്ങള്‍ പുനഃരേഖപ്പെടുത്താന്‍ ശേഷിയുള്ള ഏറ്റവും ശക്തമായ ആഗോള കൂട്ടായ്മയായി 'കോര്‍-5' വളര്‍ന്നു വരാനിടയുണ്ടെന്നു വിലയിരുത്തലും ശക്തമാണ്. ഈ വര്‍ഷം ജൂണില്‍ നടന്ന ജി7 ഉച്ചകോടിയില്‍ റഷ്യയേയും ചൈനയേയും ഉള്‍പ്പെടുത്തണമെന്ന് ട്രംപ് പരാമര്‍ശിച്ചതോടെ ഇത്തരം നീക്കങ്ങളുടെ സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 2014-ല്‍ റഷ്യയെ കൂട്ടായ്മയില്‍ നിന്ന് നീക്കിയത് വലിയ തെറ്റായിരുന്നുവെന്ന് ട്രംപ് ആ യോഗത്തില്‍ തന്നെ പറഞ്ഞിരുന്നു.

ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് പ്രകാരം ഈ നിര്‍ദേശങ്ങള്‍ അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയുടെ രഹസ്യ പതിപ്പില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പറയുന്നു. എന്നാല്‍ വൈറ്റ്ഹൗസ് അത്തരം അപ്രസിദ്ധ രേഖയില്ലെന്ന് നിഷേധിച്ചു.

ജി7 ഉച്ചകോടിയില്‍ സംസാരിച്ച ട്രംപ് റഷ്യ കൂട്ടായ്മയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് ഈ യുദ്ധം ഉണ്ടായിരിക്കില്ല എന്നും പുടിന്‍ പുറത്ത് നില്‍ക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യു എസ്, റഷ്യ, ചൈന, ഇന്ത്യ, ജപ്പാന്‍ എന്നിവരെ ഒരേ തന്ത്രപരമായ കുടക്കീഴില്‍ കൊണ്ട് വരുന്ന സൂപ്പര്‍ക്ലബിന്റെ ആശയം അദ്ദേഹത്തിന്റെ വിദേശനയ ചിന്തയിലേക്ക് കടന്നുവന്നതെന്ന് വിലയിരുത്തുന്നു.

'കോര്‍-5'ന്റെ ആദ്യ മുന്നണി പ്രശ്‌നവും ഇതിനകം തന്നെ രൂപം കൊണ്ടുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് സുരക്ഷയും പ്രത്യേകിച്ച് ഇസ്രയേല്‍-സൗദി അറേബ്യ ബന്ധങ്ങളുടെ സാധാരണവത്ക്കരണം എന്നതും പ്രാഥമിക അജണ്ടയായിരിക്കുമെന്ന് സൂചനയുണ്ട്. ഇസ്രയേലുമായി ബന്ധം സാധാരണവത്ക്കരിച്ച അബ്രഹാം കരാറിലേക്കാണ് ട്രംപ് വീണ്ടും സൗദിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. 2020-ല്‍ ഒപ്പുവെച്ച കരാറില്‍ സൗദി അറേബ്യ പങ്കാളിയായിരുന്നില്ല.

യൂറോപ്പുമായുള്ള ദീര്‍ഘകാല സഖ്യങ്ങളെ ആശ്രയിച്ചിരുന്ന യു എസ് വിദേശനയത്തില്‍ വലിയ മാറ്റത്തിന്റെയും പുതിയ പ്രാമുഖ്യത്തിന്റെ ഉദാഹരണവുമാണ് 'കോര്‍-5' ആശയം. ഡിസംബര്‍ 5-ന് പുറത്ത് വന്ന നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയില്‍ ഈ കൂട്ടായ്മ പരാമര്‍ശിക്കപ്പെട്ടിരുന്നില്ലെങ്കിലും റഷ്യയുമായി സ്ഥിരതയാര്‍ന്ന ബന്ധം ലക്ഷ്യമിടുന്നതും യൂറോപ്പുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടുന്നതുമായിരുന്നു രേഖയുടെ മുഖ്യഭാഗം.

അമേരിക്ക- ഇന്ത്യ ബന്ധവും കഴിഞ്ഞ ആശയവിനിമയങ്ങളില്‍ നിന്ന് മെച്ചപ്പെട്ടതായി കാണുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപുമായി ഫോണില്‍ സംസാരിച്ചത്. മോഡി ഈ സംഭാഷണത്തെ 'വളരെ ഹൃദയംഗമായിരുന്നു' എന്നാണ് പറഞ്ഞത്. 

റഷ്യന്‍ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ ഇരുരാഷ്ട്ര ബന്ധങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോള്‍ സൗഹൃദ ചുവടുവെപ്പുകളാണ് കാണിക്കുന്നത്.

ജി7 രാജ്യങ്ങള്‍ സമ്പന്നവും ജനാധിപത്യമായും പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളായിരിക്കണമെന്ന വ്യവസ്ഥ കോര്‍-5 കൂട്ടായ്മയില്‍ ഉണ്ടാകില്ല. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും ശക്തിയാര്‍ജ്ജിക്കുന്നതുമായ രാജ്യങ്ങളെ ഒരുമിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഈ നിര്‍ദേശം എന്നതാണ് വിദേശനയ വിദഗ്ധര്‍ നടത്തുന്ന വിലയിരുത്തല്‍.

'കോര്‍-5' ആശയം യാഥാര്‍ഥ്യമാകുമോ ഇല്ലയോ എന്നത് വരാനിരിക്കുന്ന നയപരമായ പ്രഖ്യാപനങ്ങളും രാജ്യങ്ങളുടെ പ്രതികരണങ്ങളും നിര്‍ണയിക്കും. എങ്കിലും ട്രംപ് ഭരണകൂടത്തിന്റെ വിദേശനയ ചിന്തയില്‍ ഇത് മൗലിക പരിഷ്‌കരണത്തിന്റെ സൂചനയാണ്.