സ്റ്റീല്‍, അലുമിനിയം താരിഫ് 50 ശതമാനമാക്കാന്‍ പദ്ധതിയുണ്ടെന്ന് ട്രംപ്

സ്റ്റീല്‍, അലുമിനിയം താരിഫ് 50 ശതമാനമാക്കാന്‍ പദ്ധതിയുണ്ടെന്ന് ട്രംപ്


പെന്‍സില്‍വാനിയ: ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇത് ആഗോള സ്റ്റീല്‍ ഉത്പാദകരില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.

സ്റ്റീല്‍ താരിഫ് വര്‍ധിപ്പിക്കുന്നത് യു എസിലെ   സ്റ്റീല്‍ വ്യവസായത്തെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.

പിറ്റ്‌സ്ബര്‍ഗിന് പുറത്ത് ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ച ട്രംപ് നിപ്പോണ്‍ സ്റ്റീലുമായി പുതിയ കരാറഇനെ കുറിച്ചും സംസാരിച്ചു. 14.9 ബില്യണ്‍ ഡോളറിന്റെ കരാര്‍ താരിഫ് വര്‍ധനവ് പോലെ യു എസിലെ സ്റ്റീല്‍ തൊഴിലാളികളുടെ തൊഴില്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു.

വര്‍ധിപ്പിച്ച താരിഫ് അലുമിനിയം ഉത്പന്നങ്ങള്‍ക്കും ബാധകമാകുമെന്നും ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

സ്റ്റീല്‍ നിര്‍മ്മാതാക്കളായ ക്ലീവ്ലാന്‍ഡ്-ക്ലിഫ്‌സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ ഓഹരികള്‍ വിപണി അവസാനിച്ചതിന് ശേഷം 26 ശതമാനം ഉയര്‍ന്നു, പുതിയ ലെവികള്‍ അതിന്റെ ലാഭത്തെ സഹായിക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു. 

സ്റ്റീല്‍, അലുമിനിയം ലെവികളുടെ ഇരട്ടിപ്പ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധത്തെ ശക്തമാക്കും. നിര്‍ണായക ധാതുക്കള്‍ക്കുള്ള താരിഫുകളും വ്യാപാര നിയന്ത്രണങ്ങളും പരസ്പരം പിന്‍വലിക്കാന്‍ യു എസുമായുള്ള കരാര്‍ ചൈന ലംഘിച്ചുവെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ട്രംപ് താരിഫ് വര്‍ധനവ് പ്രഖ്യാപിച്ചത്. 

കാനഡയുടെ ചേംബര്‍ ഓഫ് കൊമേഴ്സ് താരിഫ് വര്‍ധനവിനെ 'വടക്കേ അമേരിക്കന്‍ സാമ്പത്തിക സുരക്ഷയ്ക്ക് വിരുദ്ധം' എന്ന് അപലപിച്ചു.

'സ്റ്റീലിലും അലുമിനിയത്തിലും കാര്യക്ഷമവും മത്സരപരവും വിശ്വസനീയവുമായ വിതരണ ശൃംഖലകള്‍ തകര്‍ക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാക്കു'മെന്ന് ചേംബര്‍ പ്രസിഡന്റ് കാന്‍ഡേസ് ലെയിംഗ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഓസ്ട്രേലിയയിലെ മധ്യ- ഇടതുപക്ഷ ഗവണ്‍മെന്റും താരിഫ് വര്‍ധനവിനെ 'ന്യായീകരിക്കാനാവാത്തതും സൗഹൃദ നിലപാടിലുള്ള പ്രവര്‍ത്തിയല്ല' യെന്നും ആരോപിച്ചു. 

സാമ്പത്തികമായി സ്വയം ദ്രോഹിക്കുന്ന പ്രവൃത്തിയാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തെ ആശ്രയിക്കുന്ന ഉപഭോക്താക്കളെയും ബിസിനസുകളെയും മാത്രം ദോഷകരമായി ബാധിക്കുമെന്നും വ്യാപാര മന്ത്രി ഡോണ്‍ ഫാരെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്തോ- പസഫിക്കിലെ പ്രധാന യു എസ് സുരക്ഷാ സഖ്യകക്ഷിയായ ഓസ്ട്രേലിയ, 'താരിഫുകള്‍ നീക്കം ചെയ്യുന്നതിന് ഇടപെടുകയും ശക്തമായി വാദിക്കുകയും ചെയ്യുന്നത് തുടരും' എന്ന് ഫാരെല്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ഒഴികെയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഇറക്കുമതിക്കാരാണ് യു എസ്. 2024ല്‍ ആകെ 26.2 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് വാണിജ്യ വകുപ്പ് പറയുന്നു. പുതിയ താരിഫുകള്‍ സ്റ്റീല്‍ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് വ്യവസായത്തെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കും.

ജനുവരിയില്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യമായി നടപ്പിലാക്കിയവയില്‍ സ്റ്റീലിനും അലുമിനിയത്തിനും താരിഫുകള്‍ ഉള്‍പ്പെടുന്നു. യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക സ്റ്റീല്‍, അലുമിനിയത്തിനും 25 ശതമാനം താരിഫ് മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്നു. കനേഡിയന്‍ സ്റ്റീലിന് 50 ശതമാനം ലെവി ചുമത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഒടുവില്‍ പിന്‍വലിച്ചു.