യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് ഇന്ത്യയിലേക്ക്; സന്ദര്‍ശനം ആദ്യമായി

യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് ഇന്ത്യയിലേക്ക്; സന്ദര്‍ശനം ആദ്യമായി


വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ (ഡിഎന്‍ഐ) തുള്‍സി ഗബ്ബാര്‍ഡ് ഇന്ത്യസന്ദര്‍ശിക്കും. ഇന്തോപസഫിക് മേഖലയിലേക്കുള്ള ഒരു ബഹുരാഷ്ട്ര യാത്രയുടെ ഭാഗമായാണ് ഗബ്ബാര്‍ഡ്  ഇന്ത്യയിലെത്തുന്നത്. തിങ്ഖളാഴ്ച ആരംഭിച്ച യാത്രയില്‍ ഇന്ത്യക്കു പുറമെ, ജപ്പാന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളും അവര്‍ സന്ദര്‍ശിക്കും.

ഹോണോലുലുവിലേക്കാണ് ആദ്യം എത്തുക. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാനം, സ്വാതന്ത്ര്യം, സമൃദ്ധി എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് 'ശക്തമായ ബന്ധങ്ങള്‍, ധാരണ, തുറന്ന ആശയവിനിമയ മാര്‍ഗങ്ങള്‍ എന്നിവ കെട്ടിപ്പടുക്കുക' എന്നത് ലക്ഷ്യത്തോടെയുള്ള യാത്രയാണിതെന്നും അവര്‍ പറഞ്ഞു.

അമേരിക്കന്‍ വംശജയായ ഹിന്ദു മത വിശ്വാസിയായ തുള്‍സി ഗബ്ബാര്‍ ഭഗവത്ഗീതയില്‍ തൊട്ടാണ് യു.എസ് ജനപ്രതിനിധി സഭാംഗമായി സത്യപ്രതിജ്ഞ നടത്തിയത്.

തുള്‍സിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത് എന്നതും ശ്രദ്ധേയം. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് അവരുടെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോഡി തുളസി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുഎസ് സൗഹൃദത്തിന്റെ 'ശക്തമായ വക്താവ്' എന്ന് അവരെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോഡിയെ സ്വാഗതം ചെയ്യാന്‍ കഴിഞ്ഞത് ഒരു 'ബഹുമതി' ആണെന്നും തുള്‍സിയും വിശേഷിപ്പിച്ചു.

അമേരിക്കന്‍സമോവന്‍ കുടുംബത്തില്‍ ജനിച്ച തുളസി ഗബ്ബാര്‍ഡിന് ഇന്ത്യയുമായി നേരിട്ട് ബന്ധമില്ല. ഹവായിയിലാണ് ഇവര്‍ വളര്‍ന്നതെങ്കിലും 43 കാരിയായ ഗബ്ബാര്‍ഡ് ഹിന്ദു പാരമ്പര്യം പിന്തുടരുന്നു. ഭഗവദ്ഗീതയുമായി ആഴത്തില്‍ ബന്ധമുള്ള ഇവര്‍ ഭഗവദ്ഗീതയിലെ കര്‍മ്മ യോഗ, ഭക്തി യോഗ എന്നിവയെക്കുറിച്ചുള്ള ഗീത പഠനങ്ങളില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളത്.

കൗമാരകാലം മുതല്‍ തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ഗബ്ബാര്‍ഡ് ഹിന്ദു തത്വങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭഗവദ്ഗീത തന്റെ മൂല്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ രൂപപ്പെടുത്തിയെന്ന് ഗബ്ബാര്‍ഡ് പലപ്പോഴും വിശദീകരിച്ചിട്ടുണ്ട്.