സൗദി ചര്‍ച്ചകളില്‍ 30 ദിന വെടിനിര്‍ത്തലിന് സമ്മതം;യുക്രെയ്‌നിനുള്ള സൈനിക സഹായം പുനരാരംഭിക്കാന്‍ യു.എസ്. തീരുമാനം

സൗദി ചര്‍ച്ചകളില്‍ 30 ദിന വെടിനിര്‍ത്തലിന് സമ്മതം;യുക്രെയ്‌നിനുള്ള സൈനിക സഹായം പുനരാരംഭിക്കാന്‍ യു.എസ്. തീരുമാനം


ജിദ്ദ:    യു.എസ്. യുക്രെയ്‌നിനുള്ള സൈനിക സഹായം പുനരാരംഭിക്കാന്‍ തീരുമാനിച്ചു.  സൗദി അറേബ്യയില്‍ നടത്തിയ സമവായ ചര്‍ച്ചയില്‍ റഷ്യയുമായുള്ള 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ യുക്രെയ്ന്‍ തയ്യാറായതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ച സഹായങ്ങള്‍ പുനരാരംഭിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

റഷ്യയുമായുള്ള 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുമെന്ന് ഉക്രെയ്ന്‍ പറഞ്ഞു. ചൊവ്വാഴ്ച സൗദി അറേബ്യയില്‍ മണിക്കൂറുകള്‍ നീണ്ട യോഗങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള വിരാമം ഉടന്‍ നീക്കാനും കൈവിനുള്ള സൈനിക സഹായം പുനരാരംഭിക്കാനും അമേരിക്ക സമ്മതിച്ചു.

സൗദി അറേബ്യയിലെ തീരദേശ നഗരമായ ജിദ്ദയില്‍ നടന്ന ചര്‍ച്ചകള്‍, യുക്രെയ്‌നും യുഎസ് പ്രസിഡന്റുമാരും തമ്മില്‍ വൈറ്റ് ഹൗസില്‍വെച്ചു നടന്ന പരസ്യ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് നിലച്ച വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പുതിയ ആക്കം കൂട്ടി.

നേരത്തെ വാഷിംഗ്ടണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഭരണകൂടം എല്ലാ സൈനിക സഹായവും രഹസ്യാന്വേഷണ പങ്കുവയ്ക്കലും നിര്‍ത്തിവച്ചത്.

അതേ സമയം സമവായ ചര്‍ച്ചയിലെ തീരുമാനം വരുന്നതിന് മണിക്കൂറികള്‍ക്ക് മുമ്പ് റഷ്യയ്‌ക്കെതിരെ യുക്രെയ്ന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഏറ്റവും വലിയ ആക്രമണം നടത്തിയെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. ജിദ്ദയിലെ ചര്‍ച്ചകളില്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനാല്‍ വെടിനിര്‍ത്തല്‍ തീരുമാനത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.

ഏതെങ്കിലും വെടിനിര്‍ത്തലിന്റെ നിബന്ധനകള്‍ റഷ്യ കൂടി അംഗീകരിച്ചാലേ നപ്പിലാകൂ എന്ന് അമേരിക്കയും ഉക്രെയ്‌നും പ്രസ്താവനയില്‍ സമ്മതിച്ചിട്ടുണ്ട്.

'റഷ്യ അംഗീകരിച്ചാല്‍, 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യുഎസ് നിര്‍ദ്ദേശം അംഗീകരിക്കാന്‍ യുക്രെയ്ന്‍ സന്നദ്ധത പ്രകടിപ്പിച്ചു' എന്ന് പ്രസ്താവനയില്‍ പറയുന്നു. 'റഷ്യന്‍-യുക്രെയ്ന്‍ പരസ്പര സഹകരണമാണ് സമാധാനം കൈവരിക്കുന്നതിനുള്ള താക്കോല്‍ എന്ന് അമേരിക്ക റഷ്യയെ അറിയിക്കും' എന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഇപ്പോള്‍ റഷ്യയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് മീറ്റിംഗുകളുടെ സമാപനത്തില്‍, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

'ഈ ഓഫര്‍ ഞങ്ങള്‍ ഇപ്പോള്‍ റഷ്യക്കാര്‍ക്ക് കൈമാറും, സമാധാനത്തിന് അവര്‍ സമ്മതിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് '-റൂബിയോ പറഞ്ഞു. 'ഇപ്പോള്‍ പന്ത് അവരുടെ കോര്‍ട്ടിലാണ്.'

റഷ്യയുമായും യുക്രെയ്‌നുമായും വെവ്വേറെ ചര്‍ച്ചകള്‍ അമേരിക്ക നടത്തിവരികയാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന നിരുപാധികമായ വെടിനിര്‍ത്തല്‍ റഷ്യ അംഗീകരിക്കുമെന്നതിന് പരസ്യമായ സൂചനകളൊന്നുമില്ല. 2022ല്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തോടെ ആരംഭിച്ചതും ഇരുവശത്തുമായി ഒരു ദശലക്ഷത്തിലധികം സൈനികരെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തതുമായ യുദ്ധം നിര്‍ത്തലാക്കുന്നതിന് മുമ്പ്, യുക്രെയ്‌നിന് നേറ്റോയില്‍ അംഗത്വം നിഷേധിക്കുന്നത് പോലുള്ള ഇളവുകള്‍ ആവശ്യപ്പെടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ വി. പുട്ടിന്‍ സൂചന നല്‍കി.

ഓവല്‍ ഓഫീസ് ഏറ്റുമുട്ടലിനുശേഷം നിര്‍ത്തിവച്ചിരുന്ന യുക്രെയ്‌നിന്റെ നിര്‍ണായക ധാതു വിഭവങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ 'എത്രയും വേഗം' അവസാനിപ്പിക്കാന്‍ അമേരിക്കയും യുക്രെയ്‌നും സമ്മതിച്ചതായി ചൊവ്വാഴ്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ആ സംയുക്ത സംരംഭം 'യുക്രെയ്‌നിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും യുക്രെയ്‌നിന്റെ ദീര്‍ഘകാല അഭിവൃദ്ധിയും സുരക്ഷയും ഉറപ്പാക്കുന്നതിനും' ഉദ്ദേശിച്ചുള്ളതാണ്, പ്രസ്താവനയില്‍ പറയുന്നു.

വെടിനിര്‍ത്തല്‍ സമയത്ത് നടക്കുന്ന മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യുദ്ധത്തടവുകാരുടെ കൈമാറ്റത്തെക്കുറിച്ചും യുഎസും യുക്രെയ്‌നും ചര്‍ച്ച ചെയ്തതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ജിദ്ദയിലെ യുഎസ് പ്രതിനിധി സംഘത്തെ നയിച്ചത് റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കല്‍ വാള്‍ട്ട്‌സുമാണ്. യുക്രേനിയന്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക്, വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ, പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് എന്നിവരുടെ നേതൃത്വത്തിലുള്ള കൈവില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായാണ് അവര്‍ കൂടിക്കാഴ്ച നടത്തിയത്.

ചൊവ്വാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് മുമ്പ്, ഏതെങ്കിലും വെടിനിര്‍ത്തലില്‍ സുരക്ഷാ ഗ്യാരണ്ടികള്‍ ഉള്‍പ്പെടണമെന്ന് യുക്രെയ്ന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും, ഏതെങ്കിലും ഇടക്കാല വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അത്തരം ഗ്യാരണ്ടികള്‍ നല്‍കുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചനയില്ല.

യുക്രെയ്ന്‍ തേടുന്ന സുരക്ഷാ ഗ്യാരണ്ടികളെക്കുറിച്ച് കരാര്‍ പരിശോധിച്ചിട്ടില്ലെങ്കിലും, ജിദ്ദയിലെ സംഭാഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു അവയെന്ന് വാള്‍ട്ട്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഈ യുദ്ധം എങ്ങനെ ശാശ്വതമായി അവസാനിക്കും, അവരുടെ ദീര്‍ഘകാല സുരക്ഷയ്ക്കും സമൃദ്ധിക്കും അവര്‍ക്ക് എന്ത് തരത്തിലുള്ള ഗ്യാരണ്ടികള്‍ ലഭിക്കും എന്നതിനെക്കുറിച്ചുള്ള കാര്യമായ വിശദാംശങ്ങളും തങ്ങള്‍ പരിശോധിച്ചുവെന്ന്  വാള്‍ട്ട്‌സ് പറഞ്ഞു.

റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍, പ്രത്യേകിച്ച് കഴിഞ്ഞ വേനല്‍ക്കാലത്ത് യുക്രെയ്ന്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ റഷ്യന്‍ സൈനികര്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്റലിജന്‍സ് സഹായം നിര്‍ത്തിവെച്ചത് ഇതിനകം തന്നെ സൈനികരെ തളര്‍ത്തിയിരുന്നുവെന്ന് ഫീല്‍ഡിലെ യുക്രേനിയന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു.

പ്രസിഡന്റ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും തമ്മില്‍ വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ അപമാനകരമായ ഏറ്റുമുട്ടല്‍ ലോകവ്യാപകമായി വിവാദവും പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. സെലന്‍സ്‌കി അധിക പ്രസംഗം നടത്തുകയാണെന്നും നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും ട്രംപ് ചര്‍ച്ചയുടെ ഒരുഘട്ടത്തില്‍ പറഞ്ഞു. അതിനുശേഷമാണ് യുക്രെയ്‌ന് നല്‍കിയ എല്ലാ സഹായങ്ഹളും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.

ഈ സംഭവം യുക്രെയ്‌നിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ കൂടുതല്‍ പിന്തുണ വാഗ്ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. അത്തരം ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്ന് മാറേണ്ട സമയമാണിതെന്ന് ചൊവ്വാഴ്ച,  റൂബിയോ അഭിപ്രായപ്പെട്ടു.

'ഇവിടെ വീണ്ടും ട്രാക്കിലേക്ക് മടങ്ങുന്നത് സമാധാനമാണെന്ന് പ്രതീക്ഷിക്കാം,'  റൂബിയോ പറഞ്ഞു. 'ഇത് മീന്‍ ഗേള്‍സ് അല്ല. ഇത് ഏതെങ്കിലും ടെലിവിഷന്‍ ഷോയുടെ എപ്പിസോഡുമല്ല

സൃഷ്ടിപരമായ ചര്‍ച്ചകള്‍ക്ക് പ്രധാന യുക്രേനിയന്‍ ചര്‍ച്ചക്കാരനായ യെര്‍മാക്, അമേരിക്കയോട് നന്ദി പറഞ്ഞു.