യുഎസിലേക്ക് ജൈവ രോഗകാരിയായ ഫംഗസിനെ കടത്താന്‍ ശ്രമിച്ച രണ്ട് ചൈനക്കാര്‍ പിടിയില്‍

യുഎസിലേക്ക് ജൈവ രോഗകാരിയായ ഫംഗസിനെ കടത്താന്‍ ശ്രമിച്ച രണ്ട് ചൈനക്കാര്‍ പിടിയില്‍


വാഷിംഗ്ടണ്‍: അപകടകരമായ രോഗകാരിയായ ഫംഗസിനെ യുഎസിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് ചൈനീസ് പൗരന്മാരെ എഫ്ബിഐ അറസ്റ്റുചെയ്തു. 
33 കാരനായ യുങ്കിംഗ് ജിയാനും 34 കാരനായ സുന്‍യോങ് ലിയുവിനും എതിരെ ഗൂഢാലോചന, സാധനങ്ങള്‍ കടത്തല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, വീസ തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി മിഷിഗണിലെ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. അറസ്റ്റുചെയ്യപ്പെട്ട ഇരുവരും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാശ് പട്ടേല്‍ സ്ഥിരീകരിച്ചു. ജൈവ രോഗകാരിയായ ഫംഗസിനെ കടത്തിയ സംഭവത്തെ കാര്‍ഷിക ഭീകരത എന്നാണ് കാശ് പട്ടേല്‍ വിശേഷിപ്പിച്ചത്. 

തന്റെ കാമുകി ജിയാന്‍ ഗവേഷണം ചെയ്തിരുന്ന മിഷിഗണ്‍ സര്‍വകലാശാലയിലെ ഒരു ലബോറട്ടറിയിലേക്കാണ് ലിയു ഫംഗസ് കൊണ്ടുവരാന്‍ ശ്രമിച്ചത്. ജിയാന് അതിനെ കുറിച്ച് പഠിക്കുന്നതിനാണ് ഫംഗസിനെ കൊണ്ടുവന്നത് എന്നു പറയപ്പെടുന്നു. ചൈനയിലെ രോഗകാരിയെക്കുറിച്ചുള്ള ഗവേഷണത്തിന് ജിയാന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് ധനസഹായം സ്വീകരിച്ചതായും അവര്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെന്നും യുഎസ് അധികൃതര്‍ ആരോപിക്കുന്നു.

ഫ്യൂസേറിയം ഗ്രാമിനേരം എന്ന പേരില്‍ അറിയപ്പെടുന്ന ഫംഗസ് ഗോതമ്പ്, ബാര്‍ലി, ചോളം, അരി എന്നീ വിളകളെ നശിപ്പിക്കുന്ന ഒരു രോഗകാരിയാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെട്ടാല്‍ ഗുരുതര കരള്‍ രോഗത്തിന് ഇത് കാരണമാകും. രാജ്യ സുരക്ഷക്ക് ഭീഷണിയായ ശക്തമായ ഒരു ബയോ ടെററിസ്റ്റ് ആയുധമായാണ് അമേരിക്ക ഈ ഫംഗസിനെ കണക്കാക്കുന്നത്.

ചൈനീസ് പൗരന്മാരില്‍ ഒരാള്‍ യുങ്കിംഗ് ജിയാന്‍ ആണെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍, പട്ടേല്‍ പറഞ്ഞു. ജിയാന്‍ മിഷിഗണ്‍ സര്‍വകലാശാലയിലേക്ക് ''ഫ്യൂസേറിയം ഗ്രാമിനേരം' എന്ന അപകടകരമായ ഫംഗസ് കടത്തിയതായി ആരോപിക്കപ്പെടുന്നു, ഇത് ഒരു കാര്‍ഷിക ഭീകരവാദ ഏജന്റാണ്' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.