ഇടയ്ക്കിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ തോക്ക് അവകാശം നിയന്ത്രിക്കാനാകില്ല; സുപ്രീംകോടതി വിധി

ഇടയ്ക്കിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ തോക്ക് അവകാശം നിയന്ത്രിക്കാനാകില്ല; സുപ്രീംകോടതി വിധി


വാഷിങ്ടൺ: ഇടയ്ക്കിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ തോക്ക് കൈവശം വയ്ക്കാനുള്ള അവകാശം സർക്കാരിന് പൊതുവായി നിയന്ത്രിക്കാനാകില്ലെന്ന് അമേരിക്കൻ സുപ്രീംകോടതി. ടെക്‌സസുകാരനായ അലി ഡാനിയൽ ഹെമാനിയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

മരിജുവാന ഉപയോഗിച്ചതിന്റെ പേരിൽ ഹെമാനിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നെങ്കിലും, ഭരണഘടനയുടെ രണ്ടാം ഭേദഗതി ഉറപ്പുനൽകുന്ന ആയുധം കൈവശം വയ്ക്കാനുള്ള അവകാശം ഈ സാഹചര്യത്തിൽ നിഷേധിക്കാനാകില്ലെന്ന് കോടതി ഏകകണ്ഠമായ 9-0 വിധിയിൽ വ്യക്തമാക്കി.

1968ലെ ഗൺ കൺട്രോൾ ആക്ട് പ്രകാരം നിയമവിരുദ്ധ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കോ അതിന് അടിമകളായവർക്കോ തോക്ക് കൈവശം വയ്ക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനും ഇതേ നിയമപ്രകാരം 2024ൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിന് മാപ്പ് ലഭിച്ചു.

ജസ്റ്റിസ് നീൽ ഗോർസച്ച് തയ്യാറാക്കിയ വിധിയിൽ, ഈ നിയമം പൂർണമായും അസാധുവാക്കുന്നില്ലെന്നും എന്നാൽ ഇടയ്ക്കിടെ മാത്രം മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ഇത് പ്രയോഗിക്കുന്നത് കൂടുതൽ പ്രയാസകരമാകുമെന്നും വ്യക്തമാക്കി.

മരിജുവാന ഉപയോഗിക്കുന്ന എല്ലാവരും സമൂഹത്തിന് ഭീഷണിയാണെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. 'മയക്കുമരുന്നും തോക്കും അപകടകരമായ കൂട്ടുകെട്ടാകാമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ എല്ലാവരെയും ഒരേ രീതിയിൽ അപകടകാരികളായി കണക്കാക്കാനാവില്ല,' കോടതി നിരീക്ഷിച്ചു.

അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും മരിജുവാന നിയമപരമായി ലഭ്യമാണെങ്കിലും ഫെഡറൽ നിയമപ്രകാരം ഇപ്പോഴും അത് നിരോധിത മയക്കുമരുന്നായി തുടരുകയാണ്.

വിധിയെ സ്വാഗതം ചെയ്ത അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU), 'അടിസ്ഥാനരഹിതമായ അനുമാനങ്ങളുടെ പേരിൽ വലിയൊരു വിഭാഗം ജനങ്ങളെ കുറ്റവാളികളാക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്,' എന്ന് പ്രതികരിച്ചു.