വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള തർക്കത്തിൽ കടുത്തതും പ്രകോപനപരവുമായ സമൂഹ മാധ്യമ പോസ്റ്റുകളുടെ കൊടുങ്കാറ്റഴിച്ചുവിട്ട് ഇലോൺ മസ്‌ക് കൊടിയ അപരാധം ചെയ്തുവെന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. അതേസമയം, മസ്‌ക് ട്രംപ് ഭരണകൂടത്തിലേക്ക് വീണ്ടും തിരിച്ചുവരുമെന്ന് താൻ കരുതുന്നുവെന്നും വാൻസ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും ധനികനും ലോകത്തിലെ ഏറ്റവും ശക്തനുമായ വ്യക്തിയുമായുള്ള പരസ്യമായ പൊട്ടിത്തെറിക്ക് ശേഷം വെള്ളിയാഴ്ച പുറത്തുവന്ന ഒരു അഭിമുഖത്തിൽ മസ്‌കിന്റെ കടുത്ത ആക്രമണങ്ങളെ 'നിരാശനായ ഒരു വ്യക്തിയുടേതായി' കുറച്ചുകാണാനും വൈസ് പ്രസിഡന്റ് ശ്രമിച്ചു.
'ഒടുവിൽ ഇലോൺ വീണ്ടും വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം വളരെ 'ന്യൂക്ലിയർ' ആയി മാറിയതിനാൽ ഇപ്പോൾ അത് സാധ്യമല്ലായിരിക്കാം' എന്നും വാൻസ് പറഞ്ഞു. ഒരു മാസം മുമ്പുവരെ ഒരുമിച്ച് വലിയൊരു സമയം ചെലവഴിച്ച അടുത്ത കൂട്ടാളികളായിരുന്ന രണ്ടുപേരും തമ്മിലുള്ള ബന്ധം നന്നാക്കാൻ മറ്റ് റിപ്പബ്ലിക്കൻമാർ പ്രേരിപ്പിച്ച സാഹചര്യത്തിലാണ് വാൻസിന്റെ അഭിപ്രായങ്ങൾ വരുന്നത്.
ട്രംപിനെ അതൃപ്തനും ഭ്രാന്തനും ആയി ചിത്രീകരിച്ച്, അദ്ദേഹത്തിന്റെ വ്യവസായങ്ങളുടെ സർക്കാർ കരാറുകൾ വെട്ടിക്കുറക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മസ്‌കിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പ്രവാഹം തുടങ്ങിയത്.
ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല, ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക്, റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് എന്നിവ നടത്തുന്ന മസ്‌ക് ട്രംപിന്റെ പ്രധാന നികുതി ഇളവുകളെയും ചെലവ് ബില്ലിനെയും വിമർശിച്ചതിനൊപ്പം ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും കുപ്രസിദ്ധ പീഡോഫൈൽ ജെഫ്രി എപ്സ്റ്റീനുമായുള്ള പ്രസിഡന്റിന്റെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്നും ആരോപിച്ചു.
അതിനുശേഷം ഹാസ്യനടൻ തിയോ വോണിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഈ അഭിപ്രായപ്രകടനം നടത്തിയത്.
മസ്‌കിൽ നിന്നുള്ള ചില വിമർശനങ്ങൾ അന്യായമാണെന്ന് തോന്നിയെന്നും മസ്‌കുമായി രക്തരൂഷിതമായ പോരാട്ടത്തിൽ ഏർപ്പെടേണ്ട ആവശ്യമില്ലെന്ന് പ്രസിഡന്റ് കരുതുന്നതിനാൽ അദ്ദേഹം വളരെ സംയമനം പാലിച്ചുവെന്ന് താൻ കരുതുന്നുവെന്നും വൈസ് പ്രസിഡന്റ് വോണിനോട് പറഞ്ഞു. മസ്‌ക് അൽപം ശാന്തനായാൽ എല്ലാം ശരിയാകുമെന്ന് താൻ കുരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈംഗിക ദുരുപയോഗക്കാരനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭരണകൂടം പുറത്തുവിടാത്തത് ട്രംപിന്റെ പരാമർശം ഉള്ളതുകൊണ്ടാണെന്ന മസ്‌കിന്റെ വാദം അഭിമുഖത്തിനിടെ വോൺ ഉന്നയിച്ചപ്പോൾ 'തീർച്ചയായും ഇല്ല. ഡൊണാൾഡ് ട്രംപ് ജെഫ്രി എപ്സ്റ്റീനുമായി ഒരു തെറ്റും ചെയ്തിട്ടില്ല' എന്ന് വാൻസ് മറുപടി നൽകി.
ലോകത്തിലെ ഏറ്റവും ശക്തനായ ട്രംപുമായി ഏറ്റുമുട്ടരുതായിരുന്നു; ഇലോൺ മസ്‌കിനോട് ജെ.ഡി വാൻസ്
