യു എസിലേക്ക് ചൈനയില്‍ നിന്ന് കടത്തിയ ഫംഗസ് കാര്‍ഷിക ഭീകരവാദ ഭീഷണി ഉയര്‍ത്തുന്നുവെന്ന് മുന്നറിയിപ്പ്

യു എസിലേക്ക് ചൈനയില്‍ നിന്ന് കടത്തിയ ഫംഗസ് കാര്‍ഷിക ഭീകരവാദ ഭീഷണി ഉയര്‍ത്തുന്നുവെന്ന് മുന്നറിയിപ്പ്


വാഷിംഗടണ്‍: യു എസിലേക്ക് രണ്ട് ചൈനീസ് പൗരന്മാര്‍ കടത്തിയതായി കരുതുന്ന ഫ്യൂസേറിയം ഗ്രാമിനേരം എന്ന ഫംഗസ് കാര്‍ഷിക ഭീകരവാദ ഭീഷണി ഉയര്‍ത്തുന്നതായി വിദഗ്ധന്റെ മുന്നറിയിപ്പ്. കോവിഡിനേക്കാള്‍ മോശമായ എന്തെങ്കിലും രാജ്യത്തെ ബാധിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയിലെ ഗവേഷകന്‍ 34കാരനായ സുന്‍യോങ് ലിയു 2024 ജൂലൈയില്‍ കാമുകിയായ 33കാരി യുങ്കിംഗ് ജിയാനെ സന്ദര്‍ശിക്കുന്നതിനിടെ  ഫംഗസിനെ യു എസിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് എഫ് ബി ഐ ക്രിമിനല്‍ പരാതിയില്‍ പറുന്നത്. 

സംഭവത്തിന്റെ പേരില്‍ യു എസ് ചൈനയുമായുള്ള ബന്ധം വിച്ഛേദിച്ചില്ലെങ്കില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് 'ചൈന ഈസ് ഗോയിംഗ് ടു വാര്‍' എന്ന പുസ്തകത്തിന്റെ രചയിതാവായ ഗോര്‍ഡന്‍ ജി ചാങ് പറയുന്നു. 

കോവിഡിന്റെയോ ഫെന്റനൈലിന്റെയോ മാത്രമല്ല, അതിലും മോശമായ മറ്റെന്തെങ്കിലുമോ കഠിനമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞതായി ഫോക്‌സ് ന്യൂസ് ഉദ്ധരിച്ചു.

9/11 ഭീകരാക്രമണത്തിന് ശേഷം കുപ്രസിദ്ധമായ യു എസ് സൈനിക കേന്ദ്രമായ ഗ്വാണ്ടനാമോയിലേക്കാണ് ചൈനീസ് കമിതാക്കളെ അയക്കേണ്ടതെന്നാണ് ചാങ്ങ് അഭിപ്രായപ്പെട്ടത്. 

ചൈന യു എസിനെതിരെ യുദ്ധം ചെയ്യുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലെ ഒരു ലാബില്‍ വികസിപ്പിച്ചെടുത്തതാണെന്ന് പലരും ആരോപിക്കുന്ന കോവിഡ്-19 വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വിള ഫംഗസ് ഭീഷണിയാണെന്ന അവകാശവാദങ്ങളെ കാര്‍ഷിക വിദഗ്ധര്‍ പൂര്‍ണമായും മുഖവിലക്കെടുക്കുന്നില്ല. കാരണം യു എസില്‍ ഇതിനകം വ്യാപകമായ വൈറസ് ഭക്ഷ്യസുരക്ഷയ്ക്ക് വളരെ ചെറിയ അപകടസാധ്യത മാത്രമാണ് സൃഷ്ടിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ കാര്‍ഷിക ഭീകരവാദ ആയുധമെന്ന നിലയില്‍ ഇത് ഫലപ്രദമല്ലെന്നും കുമിള്‍നാശിനികള്‍, പ്രതിരോധശേഷിയുള്ള ഗോതമ്പ് ഇനങ്ങള്‍, പരിശോധന എന്നിവയിലൂടെ കൈകാര്യം ചെയ്യാന്‍ കഴിയും. 

ഫ്യൂസേറിയം ഗ്രാമിനേരം ഫംഗസ് കാര്‍ഷിക ഭീകരവാദ ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള അപകടകരമായ ജൈവ രോഗകാരിയാണെന്നും യു എസ് നീതിന്യായ വകുപ്പ് പറഞ്ഞു.

ചില വിളകളില്‍ ഈ ഫംഗസ് 'തലവേദന' ഉണ്ടാക്കുന്നുവെന്നും ആഗോളതലത്തില്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.