ഷട്ട് ഡൗണിന് വിരാമം; ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു

ഷട്ട് ഡൗണിന് വിരാമം; ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു


വാഷിംഗ്ടണ്‍: 43 ദിവസമായി നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗവണ്‍മെന്റ് അടച്ചുപൂട്ടലിന് വിരാമമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെഡറല്‍ ഫണ്ടിങ് ബില്ലില്‍ ഒപ്പുവെച്ചു. യു.എസ്. കോണ്‍ഗ്രസ്സ്  പാസാക്കിയ ബില്ലിന് പ്രതിനിധിസഭയില്‍ 222-209 വോട്ടുകള്‍ക്കാണ് അനുമതി ലഭിച്ചത്. മുന്‍പ് സെനറ്റ് ബില്‍ പാസാക്കിയിരുന്നു. ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും കുറച്ച് ഡെമോക്രാറ്റ് പ്രതിനിധികളും അനുകൂലമായി വോട്ടു ചെയ്തതിനെ തുടര്‍ന്നാണ് ബില്‍ പാസായത്. ഈ ബില്ലിലൂടെ ഫെഡറല്‍ ഭരണ സംവിധാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. പുതിയ ഫണ്ടിങ് സമയപരിധി ജനുവരി 30 നാണ് നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും ഭക്ഷ്യസഹായ പദ്ധതിയായ SNAP, സ്ത്രീശിശു ക്ഷേമപദ്ധതി WIC, വെറ്ററന്‍സ് സര്‍വീസുകള്‍ തുടങ്ങിയ പ്രധാന പദ്ധതികള്‍ക്ക് 2026 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുവരെ തുടര്‍ച്ചയായി ഫണ്ടിങ് ലഭിക്കും.

 ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഓബാമാ കെയര്‍ പദ്ധതിയെച്ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കമാണ് അമേരിക്കന്‍ ചരിത്രത്തിലെ ഈ ഏറ്റവും ദൈര്‍ഘ്യമേറിയ ഗവണ്‍മെന്റ് പൂട്ടലിനു തുടക്കമാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമായി. കഴിഞ്ഞ 43 ദിവസമായി ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും ഫെഡറല്‍ ഏജന്‍സികളും വേതനം കിട്ടാതെ പ്രവര്‍ത്തിക്കേണ്ടി വന്നു. ട്രംപ് ഭരണകൂടം ഈ അടച്ചുപൂട്ടലിനെ ഡെമോക്രാറ്റുകളുടെ 'രാഷ്ട്രീയ നീക്കം' എന്ന് വിശേഷിപ്പിച്ചപ്പോള്‍, മറുവശത്ത് റിപ്പബ്ലിക്കന്‍ ഭരണകൂടം 'ബലമായി പൊതു സേവനങ്ങള്‍ തടഞ്ഞുവയ്ക്കുന്ന' നിലപാട് സ്വീകരിച്ചെന്ന് ഡെമോക്രാറ്റുകളും  ആരോപിച്ചു.

ബില്ലില്‍ ഒപ്പുവെച്ച ശേഷം ട്രംപ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. 'കഴിഞ്ഞ 43 ദിവസമായി ഡെമോക്രാറ്റുകള്‍ അമേരിക്കന്‍ നികുതിദായകരെ കോടിക്കണക്കിന് ഡോളറുകള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ഗവണ്‍മെന്റ് അടച്ചുപൂട്ടിയതാണെന്ന് ട്രംപ് പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും ഭീഷണിക്കോ ബലപ്രയോഗത്തിനോ വഴങ്ങില്ല,' എന്ന് അമേരിക്ക വ്യക്തമായ സന്ദേശം നല്‍കുകയാണെന്നും ട്രംപ് പറഞ്ഞു. അതേസമയം സഹകരണമുള്ള ഭരണത്തിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു. 'ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ഓബാമാകെയറിന്റെ പേരിലുള്ള അമിതാവേശം മറന്ന് മുന്നോട്ട് പോകാമെന്നും ട്രംപ് പറഞ്ഞു.

തന്റെ ഒപ്പോടെ ഗവണ്‍മെന്റ് സാധാരണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു. 'ഇന്ന് മുതല്‍ എന്റെ ഭരണകൂടം കോണ്‍ഗ്രസ്സിലെ പങ്കാളികളോടൊപ്പം ജീവിതച്ചെലവ് കുറയ്ക്കാനും, പൊതു സുരക്ഷ പുനസ്ഥാപിക്കാനും, അമേരിക്കയെ വീണ്ടും എല്ലാ പൗരന്മാര്‍ക്കും ചെലവുകുറഞ്ഞ രാജ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും,' എന്ന് അദ്ദേഹം വ്യക്തമാക്കി.

ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിന്റെ നിലപാടിനെ 'നിലനിര്‍ത്തപ്പെട്ട നേതൃത്വത്തിന്റെ ഉദാഹരണം' എന്നു വിശേഷിപ്പിച്ചു. ഗവണ്‍മെന്റ് പൂട്ടല്‍ 'അനാവശ്യമായ രാഷ്ട്രീയ നാടകമായിരുന്നു' എന്ന് മറുവശത്ത് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.  'ഈ 43 ദിവസത്തെ പൂട്ടല്‍ കോടിക്കണക്കിന് അമേരിക്കക്കാരുടെ ജീവിതം തകര്‍ത്തുവെന്നും ഭാവിയില്‍ ഇത്തരം രാഷ്ട്രീയക്കളികള്‍ ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഗവണ്‍മെന്റ് പൂട്ടല്‍ കാലയളവില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 11 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ മുതല്‍ ദേശീയ പാര്‍ക്കുകളുടെ പരിപാലനം വരെ നിരവധി സേവനങ്ങള്‍ താളം തെറ്റി. ഫെഡറല്‍ ജീവനക്കാരില്‍ ചിലര്‍ നിര്‍ബന്ധിത അവധിയിലായിരുന്നു, ചിലര്‍ വേതനം കിട്ടാതെയായിരുന്നു ജോലി ചെയ്തിരുന്നത്.

പൂട്ടലിന് വിരാമം വന്നതോടെ, ഫെഡറല്‍ ഓഫിസുകള്‍, ദേശീയ സ്ഥാപനങ്ങള്‍, സാമൂഹിക സേവന ഏജന്‍സികള്‍ തുടങ്ങിയവ ഈ ആഴ്ചക്കുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫണ്ടിങ് സമയപരിധിയായ ജനുവരി 30നു മുമ്പായി ഭരണകൂടം പുതിയ ധനകാര്യ പാക്കേജ് അവതരിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് ബന്ധം ഇപ്പോഴും  ഊഷ്മളതയില്‍ ആകാത്തതിനാല്‍ മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ ഉയര്‍ത്തുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ഇപ്പോള്‍ പതിവായ ആശയമായി മാറിയിരിക്കുമ്പോള്‍, ഈ ദൈര്‍ഘ്യമേറിയ പ്രതിസന്ധി ട്രംപ് ഭരണകൂടത്തിനും കോണ്‍ഗ്രസ്സിനും വലിയൊരു പാഠം തന്നെയായി.