വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റത്തിന് 22 സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുന്നു

വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റത്തിന് 22 സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുന്നു


ജറുസലേം: വെസ്റ്റ് ബാങ്ക് മേഖലയില്‍ ഇസ്രായേല്‍ ജൂത കുടിയേറ്റത്തിന് തുടക്കം കുറിച്ചു. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ ജൂത കുടിയേറ്റം നടത്തുന്നത്. 

പുതിയ 22 ജൂത സെറ്റില്‍മെന്റുകള്‍ ഈ മേഖലയില്‍ സ്ഥാപിക്കുന്നതായി ഇസ്രയേല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനകം നിരവധി ഇസ്രയേല്‍ പൗരന്മാര്‍ പുതിയ ഔട്ട് പോസ്റ്റുകള്‍ ഉള്‍പ്പടെ സ്ഥാപിച്ചിരുന്നു. ഇത്തരം കുടിയേറ്റങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍- പാലസ്തീന്‍ തര്‍ക്കങ്ങളുടെ കേന്ദ്ര ബിന്ദുവാണ് അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശം. ഇവിടെ കുടിയേറ്റം അന്താരാഷ്ട്ര നയങ്ങള്‍ പ്രകാരം നിയമ വിരുദ്ധമാണ്. എന്നാല്‍ ഇസ്രയേലിനെ അപകടത്തിലാക്കുന്ന വിധത്തില്‍ പാലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുകയാണ് കുടിയേറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി കാറ്റ്‌സ് വ്യക്തമാക്കുന്നു.

ഇസ്രയേല്‍ നടപടി അപകടകരമായ കടന്നു കയറ്റമാണെന്ന് പാലസ്തീന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. ഇസ്രയേല്‍ നടപടി അധിനിവേശം കൂടുതല്‍ ശക്തിപ്പെടുത്തുകയും വെസ്റ്റ് ബാങ്കിന്റെ സാഹചര്യങ്ങള്‍ മാറ്റുന്നതിന് ഉതകുന്നതുമാണെന്ന് പുതിയ കുടിയേറ്റ വിരുദ്ധ നിരീക്ഷണ സംഘടനയായ പീസ് നൗ കുറ്റപ്പെടുത്തി.

1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിനു ശേഷം വെസ്റ്റ് ബാങ്ക് പ്രദേശത്ത് ഇസ്രയേല്‍ 160ഓളം ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.