ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് അറബ് പാര്‍ലമെന്റ്

ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് അറബ് പാര്‍ലമെന്റ്


കെയ്‌റോ: അറബ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ അറബ് പാര്‍ലമെന്റ് അപലപിച്ചു. ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റെയും തത്വങ്ങളുടെ ലംഘനമാണെന്നും മേഖലയിലെ സുരക്ഷക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും വ്യക്തമാക്കി.

യുദ്ധം ആരംഭിച്ചതു മുതല്‍ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ ദേശീയ സ്വയംഭരണത്തെയും സാധാരണ ജനങ്ങളുടെ സുരക്ഷയെയും അവഗണിക്കുന്ന ശത്രുതാപരമായ സമീപനത്തിന്റെ ആവര്‍ത്തനമാണെന്ന് പ്രസ്താവനയില്‍ അറബ് പാര്‍ലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ യമാഹി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും നിരപരാധികളുടെ മരണങ്ങളും മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ നടപടികള്‍ക്ക് ഇറാന്‍ ഭരണകൂടം പൂര്‍ണ്ണ ഉത്തരവാദിത്വം വഹിക്കണമെന്ന് അറബ് പാര്‍ലമെന്റ് വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം നിയമപരവും രാഷ്ട്രീയവും നൈതികവുമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച് ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

ഇറാന്റെ ആക്രമണ നയങ്ങള്‍ പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അറബ് രാജ്യങ്ങള്‍ സ്വയംരക്ഷയുടെ അവകാശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികള്‍ക്കും അറബ് പാര്‍ലമെന്റ് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും അവരുടെ അധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു.