പാകിസ്ഥാനില്‍ സൈനികാധികാരത്തിന്റെ കേന്ദ്രീകരണം: അസിം മുനീര്‍ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ്; രാജ്യത്തെ ഏറ്റവും ശക്തനായ ജനറല്‍

പാകിസ്ഥാനില്‍ സൈനികാധികാരത്തിന്റെ കേന്ദ്രീകരണം: അസിം മുനീര്‍ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ്; രാജ്യത്തെ ഏറ്റവും ശക്തനായ ജനറല്‍


ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സൈനിക-രാഷ്ട്ര അധികാരം ഒരൊറ്റ വ്യക്തിക്കു കീഴിലാക്കുന്ന ചരിത്രപരമായ തീരുമാനവുമായി ഷഹബാസ് ഷരീഫ് സര്‍ക്കാര്‍. സൈന്യാധിപന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് (CDF) ആയി നിയമിച്ചതോടെ, അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാകിസ്ഥാനിലെ പ്രതിരോധ സംവിധാനത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിലായി. നിലവിലുള്ള ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (COAS) പദവിയോടൊപ്പം തന്നെ സിഡിഎഫ് പദവിയും മുനീര്‍ വഹിക്കും.

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പുറത്തിറക്കിയ വിജ്ഞാപനത്തില്‍, 'പ്രധാനമന്ത്രി സമര്‍പ്പിച്ച ചുരുക്ക റിപ്പോര്‍ട്ട് അംഗീകരിച്ച്, ഫീല്‍ഡ് മാര്‍ഷല്‍ സയ്യദ് അസിം മുനീറിനെ അഞ്ച് വര്‍ഷത്തേക്ക് ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് ആയി നിയമിക്കുന്നു' എന്ന് വ്യക്തമാക്കി. ഇതോടെ പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും മേല്‍നോട്ടവും പ്രധാന സൈനികാധികാരവും ഒരൊറ്റ ജനറലിലേക്ക് കേന്ദ്രീകരിക്കുന്നത്.

രാഷ്ട്രീയ ഇടപാടുകളുടെ വഴിത്തിരിവ്

മുനീറിന്റെ പുതിയ നിയമനം വെറും സ്ഥാപനപരമായ പരിഷ്‌കാരമല്ല, ശക്തമായ രാഷ്ട്രീയ ചര്‍ച്ചകളുടെയും പിന്നാമ്പുറ ഇടപാടുകളുടെയും ഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും പിഎംഎല്‍-എന്‍ മുഖ്യസംഘാടക മറിയം നവാസും പങ്കെടുത്ത കടുത്ത ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ തീരുമാനം നേടിയതെന്നാണ് വിവരം.

പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മുനീര്‍ ഇരട്ട പദവിയില്‍ അഞ്ച് വര്‍ഷം തുടരണമെങ്കില്‍ നവാസ് ഷരീഫിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ ഉറപ്പാക്കണമെന്നതായിരുന്നു ഷരീഫ് കുടുംബത്തിന്റെ നിലപാട്. കൂടാതെ, സൈന്യത്തിലെ നിര്‍ണായക നിയമനങ്ങളില്‍ രാഷ്ട്രീയ അനുകൂലികളായ ഉദ്യോഗസ്ഥരെ എത്തിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതെല്ലാം ചേര്‍ന്നപ്പോള്‍, തീരുമാനം ഒരു ഭരണഘടനാപര പരിഷ്‌കാരത്തേക്കാള്‍ അധികാര കൈമാറ്റ ഉടമ്പടിയായി കാണപ്പെടുന്നുവെന്ന വിമര്‍ശനം ശക്തമാണ്.

'യൂണിഫോമില്‍' പൊതിഞ്ഞ അധികാരകേന്ദ്രീകരണം

ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്-ന്റെയും ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സിന്റെയും പദവികള്‍ ഒരുമിച്ച് വഹിക്കുന്നതിലൂടെ അസിം മുനീര്‍ പാകിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക ഉദ്യോഗസ്ഥനായി മാറുകയാണ്. പ്രതിരോധ നയങ്ങള്‍, സൈനിക നിയമനങ്ങള്‍, സ്ഥാപന ഘടന എന്നിവ ഒന്നടങ്കം ഒരു വ്യക്തിയുടെ നിയന്ത്രണത്തിലാകുന്നതോടെ സിവിലിയന്‍ ഭരണകൂടത്തിന്റെ പങ്ക് കൂടുതല്‍ ദുര്‍ബലമാകും എന്ന ആശങ്കയും ഉയര്‍ന്നു.

സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പേരുകേട്ട രാജ്യത്ത്, പുതിയ സിഡിഎഫ് പദവി സൈനിക ശക്തി കുറയ്ക്കുന്നതിന് പകരം കൂടുതല്‍ ഉറപ്പിക്കുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

വ്യോമസേന മേധാവിക്കും കാലാവധി നീട്ടിനല്‍കി

സൈനിക നേതൃത്വത്തിന്റെ കേന്ദ്രീകരണത്തിന്റെ ഭാഗമായിട്ടാണ് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദിഖിയുടെ കാലാവധിയും രണ്ട് വര്‍ഷം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2026 മാര്‍ച്ചില്‍ അദ്ദേഹം വിരമിക്കേണ്ടതായിരുന്നു.

ജനാധിപത്യം കൂടുതല്‍ ഭീഷണിയിലേക്കെന്ന് സൂചന

ഒരു ജനറലിന് കീഴില്‍ ഇത്രയും അധികാരം ഏര്‍പ്പെടുത്തുകയും, രാഷ്ട്രീയ ഭാവി സൈനിക ഉറപ്പുകളുമായി ബന്ധിപ്പിക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍ ജനാധിപത്യ ഉത്തരവാദിത്തത്തില്‍ നിന്ന് കൂടുതല്‍ അകന്നു പോവുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അസിം മുനീറിന്റെ ഇരട്ട അധികാരത്തോടെ രാജ്യത്തിന്റെ പ്രതിരോധ ഘടന പുനര്‍നിര്‍മിക്കപ്പെട്ടതല്ലെന്നും ഒരു 'യൂണിഫോമിന്' കീഴില്‍ പൂട്ടപ്പെട്ടതാണെന്നുമാണ് വിലയിരുത്തല്‍.