ബോണ്ടി ബീച്ച് ഭീകരാക്രമണം: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പിതാവും മകനും ആക്രമണത്തിന് മുന്‍പ് ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചു; ഐഎസ് ബന്ധം അന്വേഷിച്ച് ഓസ്‌ട്രേലിയ

ബോണ്ടി ബീച്ച് ഭീകരാക്രമണം: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പിതാവും മകനും ആക്രമണത്തിന് മുന്‍പ് ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചു; ഐഎസ് ബന്ധം അന്വേഷിച്ച് ഓസ്‌ട്രേലിയ


സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചില്‍ ഹനുക്കാ ആഘോഷത്തിനിടെ നടന്ന വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആക്രമികള്‍ ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പോലീസ് ചൊവ്വാഴ്ച (ഡിസംബര്‍ 16) സ്ഥിരീകരിച്ചു. സജിദ് അക്രം എന്ന പിതാവും നവിദ് അക്രം എന്ന മകനുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. നവംബറില്‍ ഫിലിപ്പീന്‍സ് സന്ദര്‍ശിച്ച ഇരുവരും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളിലാണ് യാത്ര ചെയ്തതെന്ന് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ അധികാരികളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. യാത്രയുടെ ലക്ഷ്യം അന്വേഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ആക്രമണത്തില്‍ ഉപയോഗിച്ച വാഹനം നവിദ് അക്രത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും അതില്‍ രണ്ട് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പതാകകളും താല്‍ക്കാലികമായി നിര്‍മ്മിച്ച സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. വെടിവെപ്പിനിടെ സജിദ് അക്രം കൊല്ലപ്പെടുകയും നവിദ് അക്രം പരുക്കുകളോടെ പിടിയിലായി ആശുപത്രിയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ജൂത സമൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണമായാണ് സംഭവം അന്വേഷിക്കുന്നത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിഡ്‌നി ആസ്ഥാനമായ ഐഎസ് ഭീകരസംഘടനാ ശൃംഖലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് നവിദ് അക്രത്തെ ഓസ്‌ട്രേലിയയുടെ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ എസിയോ (ASIO) പരിശോധിച്ചിരുന്നുവെന്നും എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സില്‍ ഐഎസ് ബന്ധമുള്ള നെറ്റ് വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നതായി റോയിറ്റേഴ്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'ഐഎസിന്റെ പ്രചോദനത്തില്‍ നടന്ന ഭീകരാക്രമണമാണെന്നതാണ് പ്രാഥമിക നിഗമനം. ഭീകരസംഘടനയുമായി ചേര്‍ന്ന വ്യക്തികളുടെ പ്രവൃത്തികളാണിത്; ഒരു മതത്തെയും ലക്ഷ്യമിടുന്നതല്ല,' ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ക്രിസി ബാരറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതിനിടെ ആക്രമികള്‍ക്കെതിരെ ഒറ്റയ്ക്ക് നേരിട്ടു ചെറുത്തുനിന്ന് ലോകശ്രദ്ധ നേടിയ അഹമ്മദ് അല്‍ അഹമ്മദ് തന്റെ ആദ്യ പ്രതികരണം പുറത്തുവിട്ടു. ദൈവത്തെ സ്തുതിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ആക്രമണത്തിന് പിന്നാലെ വൈറലായ ദൃശ്യങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കിടയിലൂടെ ഓടിയെത്തി ഒരു അക്രമിയെ പിന്നില്‍ നിന്ന് പിടിച്ചുനിര്‍ത്തുന്ന അഹമ്മദിനെ കാണാം. വെടിയേറ്റ് പരുക്കേറ്റിട്ടും അക്രമികളിലൊരാളെ പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായി പോലീസ് പറഞ്ഞു. 'എന്റെ മകന്‍ ഒരു വീരനാണ്,' എന്ന് അഹമ്മദിന്റെ പിതാവ് മുഹമ്മദ് ഫാത്തെ അല്‍ അഹമ്മദ് എബിസി ന്യൂസിനോട് പ്രതികരിച്ചിരുന്നു.