വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് തെരഞ്ഞെടുപ്പുകാലത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ബംഗ്ലാദേശ്

വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് തെരഞ്ഞെടുപ്പുകാലത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ബംഗ്ലാദേശ്


ധാക്ക : ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യന്‍ വംശജനായ ഇസ്ലാമിക പ്രഭാഷകനായ സക്കിര്‍ നായിക്കിന് ബംഗ്ലാദേശിലേക്ക് പ്രവേശനം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. നവംബര്‍ 4നു (ചൊവ്വ) ആഭ്യന്തര മന്ത്രാലയത്തിലെ നിയമസമാധാന കോര്‍ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. സുരക്ഷാ കാരണങ്ങളും ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളുമാണ് ഇതിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം എന്ത് പറഞ്ഞു?

ധാക്കയില്‍ നവംബര്‍ 28, 29 തീയതികളില്‍ നടക്കാനിരുന്ന രണ്ട് ദിവസത്തെ മതസമ്മേളനത്തില്‍ സക്കിര്‍ നായിക്കിനെ മുഖ്യപ്രഭാഷകനായി ക്ഷണിച്ചിരുന്നു. തുടര്‍ന്ന് മറ്റു നഗരങ്ങളിലേക്കും അദ്ദേഹത്തിന്റെ സന്ദര്‍ശനം ആസൂത്രണം ചെയ്തിരുന്നതായും പറയുന്നു. എന്നാല്‍ സുരക്ഷാ ഏജന്‍സികള്‍ ഇതിനെതിരെ കഠിനമായ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് തീരുമാനം മാറ്റിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

 നായിക്കിന്റെ സാന്നിധ്യം വന്‍ജനക്കൂട്ടത്തെ ആകര്‍ഷിക്കുമെന്ന്, അതിനാല്‍ വന്‍തോതില്‍ സുരക്ഷാ സേന വിന്യസിക്കേണ്ടി വരുമെന്നും മന്ത്രാലയ യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് ചുമതലകളിലായി സേനാ വിഭവങ്ങള്‍ ഇതിനകം വ്യാപൃതരായതിനാല്‍, ഈ ഘട്ടത്തില്‍ സുരക്ഷാ ഒരുക്കങ്ങള്‍ സാധ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ സക്കിര്‍ നായിക്കിന്റെ സന്ദര്‍ശനം പരിഗണിക്കാവൂവെന്ന നിലപാടിലാണ് അധികാരികള്‍ എത്തിയത്.