ഗാസ സമാധാന ചര്‍ച്ച: ന്യൂയോര്‍ക്കില്‍ യുഎസ്-ഇസ്രയേല്‍-ഖത്തര്‍ രഹസ്യയോഗം; നടപ്പാക്കല്‍ വഴികള്‍ ചര്‍ച്ചയായി

ഗാസ സമാധാന ചര്‍ച്ച: ന്യൂയോര്‍ക്കില്‍ യുഎസ്-ഇസ്രയേല്‍-ഖത്തര്‍ രഹസ്യയോഗം; നടപ്പാക്കല്‍ വഴികള്‍ ചര്‍ച്ചയായി


ന്യൂയോര്‍ക്ക്: ഗാസയില്‍ യുദ്ധവിരാമ കരാര്‍ കൂടുതല്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായ് യുഎസ്, ഇസ്രയേല്‍, ഖത്തര്‍ രാജ്യങ്ങള്‍ പങ്കെടുത്ത ഉന്നതതല ത്രികക്ഷി യോഗം ന്യൂയോര്‍ക്കില്‍ രഹസ്യമായി നടന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 7നാണ് ചര്‍ച്ചകള്‍ നടന്നതെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ യുദ്ധം അവസാനിപ്പിച്ച കരാറിന് ശേഷം മൂന്നു രാജ്യങ്ങളും തമ്മില്‍ നടന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറ്റ് ഹൗസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് യോഗത്തിന് ആതിഥേയത്വം വഹിക്കുകയും ഇസ്രയേലിനെ പ്രതിനിധീകരിച്ച് മൊസാദ് തലവന്‍ ഡേവിഡ് ബര്‍നിയയും ഖത്തറിനെ പ്രതിനിധീകരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവയുടെ മധ്യസ്ഥതയില്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തര്‍ക്കങ്ങളും പരസ്പര ആരോപണങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് ചര്‍ച്ച.

യുദ്ധവിരാമ കരാര്‍ യാഥാര്‍ഥ്യത്തില്‍ എങ്ങനെ നടപ്പാക്കാമെന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ടയെന്ന് സൂചന. ഇതിനിടെ, സെപ്റ്റംബര്‍ 9ന് ദോഹയില്‍ നടന്ന ഇസ്രയേല്‍ വ്യോമാക്രമണവും ചര്‍ച്ചകളില്‍ പ്രതിഫലിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹൈയ്യരിയെ ലക്ഷ്യമിട്ട ആക്രമണം പരാജയപ്പെടുകയും ആറുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ, ട്രംപിന്റെ അഭ്യര്‍ഥനപ്രകാരം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനിയെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ശനിയാഴ്ച ദോഹയില്‍ നടന്ന അന്താരാഷ്ട്ര വേദിയില്‍ ഖത്തറും ഈജിപ്തും ഗാസയില്‍ നിന്നും ഇസ്രയേല്‍ സേന പൂര്‍ണമായും പിന്‍മാറണമെന്നും കരാര്‍ നടപ്പാക്കാന്‍ അന്താരാഷ്ട്ര സ്ഥിരതാ സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേല്‍ സേന പൂര്‍ണമായി പിന്‍മാറാതെ യാതൊരു യഥാര്‍ഥ യുദ്ധവിരാമവും സാധ്യമല്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി വ്യക്തമാക്കി.