മിഡിൽ ഈസ്റ്റിലെ യുദ്ധഭീഷണി ആഗോള വ്യാപാര മേഖലയെയും ശക്തമായി ബാധിക്കുന്നു. ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലും ബഹ്‌റൈനിലുമുള്ള ആമസോൺ ക്ലൗഡ് സേവന കേന്ദ്രങ്ങളെ ഡ്രോൺ ആക്രമണം ബാധിച്ചതായി കമ്പനി സ്ഥിരീകരിച്ചു. യുഎഇയിലെ ഡാറ്റാ സെന്ററിനെ തിരിച്ചറിയാത്ത 'വസ്തുക്കൾ' തട്ടിയതിനെ തുടർന്ന് വൈദ്യുതി, കണക്ടിവിറ്റി പ്രശ്‌നങ്ങൾ നേരിട്ടതായി ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്) പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സംഘർഷം ശക്തിപ്രാപിച്ചതോടെ ആമസോൺ അബുദാബിയിലെ ഫുൾഫിൽമെന്റ് സെന്റർ താത്കാലികമായി അടച്ചു. മേഖലയിലുടനീളം ഡെലിവറികളും റിട്ടേണുകളും നിർത്തിവച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് ഓർഡർ വൈകുന്നതായും ചില റിട്ടേണുകൾ തടസപ്പെട്ടതായും കമ്പനിയുടെ ആഭ്യന്തര മെമ്മോയിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
സുരക്ഷ മുൻഗണനയായി കണക്കിലെടുത്ത് ഇസ്രായേലിലേക്കും ലെബനനിലേക്കും ഉള്ള ബിസിനസ് യാത്രകൾ കമ്പനി താൽക്കാലികമായി നിർത്തിവച്ചു. മേഖലയിലെ പല ജീവനക്കാരും 'വർക്ക് ഫ്രം ഹോം' മാതൃകയിലേക്ക് മാറിയിരിക്കുകയാണ്. സൗദി അറേബ്യയിലും ജോർദാനിലുമുള്ള ജീവനക്കാർ വീടുകളിൽ തന്നെ തുടരണമെന്ന് നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
2017ൽ ഏകദേശം 600 മില്യൺ ഡോളറിന് സൂക്ക് ഡോട് കോം ഏറ്റെടുത്തതിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ ആമസോൺ ലജിസ്റ്റിക് ശൃംഖല വിപുലീകരിച്ചിരുന്നു. യുഎഇയാണ് ഈ ശൃംഖലയുടെ പ്രധാന കേന്ദ്രം. സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലേക്കുള്ള മാർക്കറ്റ് പ്രവർത്തനങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
അബുദാബിയിലെ കേന്ദ്രം അടച്ചതോടെ കമ്പനിയുടേതായ ഗോഡൗണുകൾക്ക് പുറമെ മൂന്നാം കക്ഷി വിൽപ്പനക്കാരും പ്രതിസന്ധി നേരിടുകയാണ്. ഏകദേശം മൂന്ന് ലക്ഷം വിൽപ്പനക്കാർ ഷിപ്പ്‌മെന്റ് വൈകല്യവും ഓർഡർ റദ്ദാക്കലും അനുഭവിക്കുന്നതായി മെമ്മോയിൽ സൂചനയുണ്ട്. ഗൾഫ് മേഖലയിലുടനീളം ക്രോസ്‌ബോർഡർ ഷിപ്പിംഗിനായി ആമസോണിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ആശ്രയിക്കുന്നവരാണ് ഇവരിൽ പലരും.
ഫെബ്രുവരി 28ന് ഇറാനിലെ വിവിധ നഗരങ്ങളിൽ യുഎസും ഇസ്രായേലും ചേർന്ന് നടത്തിയ ഏകോപിത വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ സംഘർഷം കുത്തനെ ഉയർന്നത്. സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായ അലി ഖമനയി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രാദേശിക അസ്ഥിരത ആഗോള വിതരണ ശൃംഖലകളിൽ എത്ര വേഗം സമ്മർദം സൃഷ്ടിക്കാമെന്നതിന് ഉദാഹരണമാണ് പുതിയ സംഭവവികാസങ്ങൾ. ഡെലിവറി വൈകലുകൾ എത്രകാലം തുടരുമെന്നതിൽ ആമസോൺ ഇതുവരെ വ്യക്തത നൽകിയിട്ടില്ല. സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.
ഡ്രോൺ ആക്രമണം: യുഎഇ-ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കേന്ദ്രങ്ങളെ ബാധിച്ചു; അബുദാബി ഗോഡൗൺ അടച്ചു, ഡെലിവറി നിലച്ചു
