ടോക്കിയോ: പസഫിക് സമുദ്രത്തില്‍ വളരെക്കാലമായി പൊട്ടിത്തെറിക്കാന്‍ തയ്യാറെടുക്കുന്ന ഭൂകമ്പത്തെ കുറിച്ച് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മഹാദുരന്തം വിതക്കുന്ന വന്‍ ഭൂകമ്പമായിരിക്കുമെന്നാണ് മുന്നറിയിപ്പ് ഭീതിവിതക്കുന്നതാണ്.
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഭൂകമ്പം ദുരിതം വിതക്കാനുള്ള സാധ്യത 80 ശതമാനമാണ് പ്രവചിക്കപ്പെടുന്നത്. ഒമ്പത് തീവ്രതയുണ്ടാകുന്ന ഭൂകമ്പം 100 അടി ഉയരമുള്ള സുനാമിക്ക് കാരണമാവുകയും മൂന്ന് ലക്ഷത്തിലധികം ജീവന്‍ അപഹരിക്കുകയും ചെയ്യും. ജപ്പാനില്‍ ഭൂകമ്പ ഭീഷണി പുതിയതല്ല. പുതിയ ഭൂകമ്പ ഭീഷണി 2011ലെ ദുരന്തത്തിന്റെ നാശത്തിനും അപ്പുറമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ജപ്പാന്റെ പസഫിക് തീരത്ത് നിന്ന് രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിയിടിച്ചതിന്റെ ഫലമായി രൂപംകൊണ്ട ആഴക്കടല്‍ കിടങ്ങായ നങ്കായ് ടൊറാഫിലാണ് ഭീഷണിയുടെ കേന്ദ്രം. ഒമ്പത് തീവ്രതയുള്ള ഭൂകമ്പം ഈ ഫോള്‍ട്ട് ലൈനില്‍ നിന്ന് പൊട്ടിത്തെറിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ചരിത്രപരമായി ഓരോ 100 മുതല്‍ 200 വര്‍ഷത്തിലും ഒരു മെഗാക്വേക്കിന് കാരണമാകുന്നതാണിത്.
ജപ്പാന്‍ സര്‍ക്കാറും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പം മൂലമുണ്ടാകുന്ന സുനാമി തീരപ്രദേശങ്ങളെ നശിപ്പിക്കും. രക്ഷപ്പെടാന്‍ വളരെ കുറച്ച് സമയം മാത്രമായിരിക്കുമത്രെ ലഭിക്കുക. അതായത് ആദ്യ തിരമാല കരയിലേക്ക് പതിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ചില നഗരങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചേക്കാം.
ഏറ്റവും മോശം സാഹചര്യത്തില്‍, ദുരന്തം 1.83 ട്രില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും 2.35 ദശലക്ഷം കെട്ടിടങ്ങള്‍ നശിപ്പിക്കുകയും 12.3 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യും. 2013ന് ശേഷം ആദ്യമായി ജാപ്പനീസ് കാബിനറ്റ് ഓഫീസ് ഈ കണക്കുകള്‍ പരിഷ്‌കരിച്ചത് സാഹചര്യത്തിന്റെ അടിയന്തിരാവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്.
ടോക്കിയോ 30 അടി വരെ ഉയരമുള്ള തിരമാലകളെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ കുറോഷിയോ, തോസാഷിമിസു പോലുള്ള തീരദേശ നഗരങ്ങളില്‍ 112 അടി വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ശക്തിപ്പെടുത്തുകയും വെള്ളപ്പൊക്ക പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും ഈ ശ്രമങ്ങള്‍ പ്രതീക്ഷിക്കുന്ന മരണസംഖ്യ നേരിയ തോതില്‍ മാത്രമാണ് കുറക്കുകയെന്ന മുന്നറിയിപ്പാണ് വിദഗ്ധരില്‍ നിന്നുണ്ടാവുന്നത്.
2011-ലെ ഭൂകമ്പവും സൂനാമിയും തീരത്തുനിന്ന് 80 മൈല്‍ അകലെയാണ് സംഭവിച്ചത്. ഒമ്പത് തീവ്രതയുള്ള ഭൂകമ്പം ഉണ്ടാവുകയും 132 അടി വരെ തിരമാലകള്‍ ഉയരുകയും 15,500 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ആ സംഭവം ഫുകുഷിമയില്‍ ആണവ പ്രതിസന്ധിക്ക് കാരണമായി. ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീടുകള്‍ ഒഴിയേണ്ടി വന്നത്.
നങ്കായ് തൊറോഫിലെ ഭൂകമ്പം ആ ദുരന്തത്തെ പോലും മറികടക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്കും നാശത്തിനും പുറമേ തത്ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കം പകര്‍ച്ചവ്യാധികളുടെ പൊട്ടിപ്പുറപ്പെടാന്‍ കാരണമാകുമെന്നും ഇത് മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ ആഴത്തിലാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അങ്ങനെ സംഭവിച്ചാല്‍ നങ്കായ് മെഗാക്വേക്ക് ദേശീയ ദുരന്തം മാത്രമല്ല രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായി മാറിയേക്കാനും സാധ്യതയുണ്ട്.