എക്‌സ് പണിമുടക്കി; സൈബര്‍ ആക്രമണമെന്ന് ഇലോണ്‍ മസ്‌ക്

എക്‌സ് പണിമുടക്കി; സൈബര്‍ ആക്രമണമെന്ന് ഇലോണ്‍ മസ്‌ക്


സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ തുടര്‍ച്ചയായി ആഗോള തലത്തില്‍ ആക്രമണം നടത്തുന്നെന്ന് മേധാവിയും ടെസ്!ലി സിഇഒയുമായ ഇലോണ്‍ മസ്‌ക്. ഇതില്‍ ഒരു വലിയ സംഘമോ അല്ലെങ്കില്‍ ഒരു രാജ്യമോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

തിങ്കളാഴ്ച വൈകുന്നേരം മൂന്നിനും ഒമ്പതിനും ഇടയില്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാനോ എന്തെങ്കിലും പോസ്റ്റ് ചെയ്യാനോ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് എക്‌സിനെതിരെയുള്ള ആക്രമണത്തെക്കുറിച്ച് മസ്‌ക് സംശയം പ്രകടിപ്പിച്ചത്. ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതിപ്പെട്ടത്. സംഭവത്തോടുകൂടി പ്ലാറ്റ്‌ഫോമിന്റെ സുരക്ഷ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും മസ്‌ക് പറഞ്ഞു.

ഡൗണ്‍ഡിറ്റക്ടര്‍ പറയുന്നത് പ്രകാരം ഒന്നിലധികം തടസങ്ങള്‍ നേരിട്ടിരുന്നു. ആദ്യഘടത്തില്‍ ആയിരിക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് യുഎസില്‍ എക്‌സ് ഉപയോഗിക്കാന്‍ തടസം നേരിട്ടത്. തുടര്‍ന്ന് ഔട്ടേജ് റിപ്പോര്‍ട്ടുകളുടെ എണ്ണം ഏകദേശം 26,579 ആയി വര്‍ധിച്ചതായി ഔട്ടേജ് ട്രാക്കര്‍ വെബ്‌സൈറ്റിലെ ഉപയോക്തൃ ഡാറ്റ വ്യക്തമാക്കുന്നു. യുകെയിലും ഇന്നലെ രാവിലെ 10,800ലധികം റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തി. എന്നാല്‍ എക്‌സ് പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം വ്യക്തമായിട്ടില്ല. എക്‌സില്‍ പേജുകള്‍ ലോഡ് ചെയ്യാനോ ടൈംലൈനുകള്‍ പുതുക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. 'ട്വിറ്റര്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായിരുന്നു, പക്ഷേ ഇപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നുന്നു?' എന്ന് ഒരാള്‍ പോസ്റ്റ് ചെയ്തു. 'എക്‌സിലേക്ക് പോകുന്ന എല്ലാവരോടും ഇപ്പോള്‍ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമാണ്'. എന്നിങ്ങനെ ഉപയോക്താക്കള്‍ പരാതിപ്പെട്ടുകൊണ്ടിരുന്നു.

എന്നിരുന്നാലും, ആഗോളതലത്തില്‍ തടസം നേരിട്ടതിന് തൊട്ടുപിന്നാലെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലേക്കുള്ള സേവനങ്ങള്‍ പിന്നീട് പുനരാരംഭിച്ചു. 33 ശതമാനം പ്രശ്‌നങ്ങളും വെബ്‌സൈറ്റുമായി ബന്ധപ്പെട്ടും 56 ശതമാനം എക്‌സ് ആപ്പുമായും ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും സമാനരീതിയില്‍ എക്‌സ് തടസപ്പെട്ടിരുന്നു. ലിങ്കുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക, അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങളാണ് നേരിട്ടത്.