മാംസം മുതല്‍ ടോയ്‌ലറ്റ് പേപ്പര്‍ വരെ, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 28 ബില്യണ്‍ ഡോളര്‍ പ്രതികാര തീരുവ ചുമത്തും

മാംസം മുതല്‍ ടോയ്‌ലറ്റ് പേപ്പര്‍ വരെ, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 28 ബില്യണ്‍ ഡോളര്‍ പ്രതികാര തീരുവ ചുമത്തും


ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയ്ക്ക് പ്രതികാര തീരുവ ചുമത്താന്‍ ഒരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫുകള്‍ക്കെതിരെ കാനഡയും ചൈനയും ആരംഭിച്ച പോരാട്ടത്തിനൊപ്പം യൂറോപ്യന്‍ യൂണിയനും ചേരുകയാണെന്ന് ഉറപ്പാക്കുന്നതാണ്  ഈ നീക്കം.

27 രാജ്യങ്ങളുള്ള ഇ.യു കൂട്ടായ്മ ബുധനാഴ്ച മുതല്‍ സ്റ്റീല്‍, അലുമിനിയം, കാറുകള്‍ എന്നിവയ്ക്ക് 25 ശതമാനം ഇറക്കുമതി തീരുവയും മറ്റ് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 20 ശതമാനം 'പരസ്പര' തീരുവയും നേരിടുന്നു. പ്രസിഡന്റ് ട്രംപിന്റെ താരിഫുകള്‍ കഴിഞ്ഞ വര്‍ഷം മൊത്തം 532 ബില്യണ്‍ യൂറോ (585 ബില്യണ്‍ ഡോളര്‍) വിലമതിക്കുന്ന  അമേരിക്കയിലേക്കുള്ള ഇ.യു കയറ്റുമതിയുടെ 70 ശതമാനത്തെയും ബാധിക്കും. ഇതിനു പുറമെ  ചെമ്പ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, തടി എന്നിവയ്ക്കുള്ള തീരുവ ചുമത്താനുണ്ട്.

മാര്‍ച്ചില്‍ ട്രംപ് സ്റ്റീല്‍, അലുമിനിയം ഇറക്കുമതിയില്‍ 25 ശതമാനം തീരുവ ചുമത്തിയപ്പോള്‍, ഇ.യു 'കണ്ണിന് കണ്ണ് ' എന്ന സമീപനം തീരുമാനിച്ചുകൊണ്ട് തിരിച്ചും അതേ നിരക്കില്‍ പ്രതികാരച്ചുങ്കം ഏര്‍പ്പെടുത്തി..

'ഞങ്ങള്‍ക്കു ബാധിക്കുന്നതുപോലെ അമേരിക്കയ്ക്കു വേദനിക്കുന്ന മേഖലകളില്‍ ഞങ്ങളും പ്രതികരിക്കും,'- ഒരു മുതിര്‍ന്ന ഇ.യു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രംപിന്റെ അജണ്ട കോണ്‍ഗ്രസില്‍ മുന്നോട്ട് കൊണ്ടുപോകുന്ന യുഎസ് സ്പീക്കര്‍ മൈക്ക് ജോണ്‍സന്റെ ജന്മനാടായ ലൂസിയാന പോലെയുള്ള  രാഷ്ട്രീയമായി പ്രധാനപ്പെട്ട യുഎസ് സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സോയാബീന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അധിക തീരുവയ്ക്കായി ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ മുമ്പ് പറഞ്ഞിരുന്നു.

 ഭാവിയില്‍ യുഎസിനും യൂറോപ്പിനും 'വളരെ അടുത്തതും ശക്തവുമായ ഒരു പങ്കാളിത്തം' സൃഷ്ടിക്കാനും 'സീറോതാരിഫ് സോണ്‍' കൈവരിക്കാനും കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നാണ് പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളായ കോടീശ്വരന്‍ എലോണ്‍ മസ്‌ക് ശനിയാഴ്ച ഇറ്റലി ലീഗ് നേതാവ് മാറ്റിയോ സാല്‍വിനിയോട് പറഞ്ഞത്.

ഫ്‌ളോറന്‍സില്‍ നടന്ന ലീഗ് കോണ്‍ഗ്രസിനിടെ ഒരു വീഡിയോ കോണ്‍ഫറന്‍സിലാണ് മസ്‌ക് സാല്‍വിനിയുമായി സംസാരിച്ചത്. തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ ലീഗ് പാര്‍ട്ടിയുടെ നേതാവും പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നയിക്കുന്ന ഇറ്റാലിയന്‍ യാഥാസ്ഥിതിക സര്‍ക്കാരിന്റെ ഉപ പ്രധാനമന്ത്രിയുമാണ് സാല്‍വിനി.

യൂറോപ്യന്‍ യൂണിയന്‍ വ്യാപാര നയം ഏകോപിപ്പിക്കുന്ന യൂറോപ്യന്‍ കമ്മീഷന്‍, ട്രംപിന്റെ സ്റ്റീല്‍, അലുമിനിയം താരിഫുകള്‍ക്ക് മറുപടിയായി അധിക തീരുവ ചുമത്തേണ്ട യുഎസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക തിങ്കളാഴ്ച വൈകുന്നേരം അംഗങ്ങള്‍ക്ക് നിര്‍ദ്ദേശിക്കും.

യുഎസ് മാംസം, ധാന്യങ്ങള്‍, വൈന്‍, മരം, വസ്ത്രങ്ങള്‍, ച്യൂയിംഗ് ഗം, ഡെന്റല്‍ ഫ്‌ലോസ്, വാക്വം ക്ലീനര്‍, ടോയ്‌ലറ്റ് പേപ്പര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ബ്ലോക്കില്‍ കൂടുതല്‍ ശ്രദ്ധ നേടുകയും അഭിപ്രായവ്യത്യാസം തുറന്നുകാട്ടുകയും ചെയ്ത ഒരു ഉല്‍പ്പന്നം ബോര്‍ബണ്‍ ആണ്. കമ്മീഷന്‍ 50 ശതമാനം താരിഫ് നീക്കിവച്ചിട്ടുണ്ട്. ബ്ലോക്ക് മുന്നോട്ട് പോയാല്‍ ലഹരിപാനീയങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് 200 ശതമാനം പ്രതികാര താരിഫ് ഏര്‍പ്പെടുത്തുമെന്ന ഭീഷണി ട്രംപും നല്‍കിയിട്ടുണ്ട്.

വൈന്‍ കയറ്റുമതിക്കാരായ ഫ്രാന്‍സും ഇറ്റലിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രാരംഭ യൂറോപ്യന്‍ യൂണിയന്‍ പ്രതികാര താരിഫുകള്‍ ബുധനാഴ്ച വോട്ടിനിടും, യൂറോപ്യന്‍ യൂണിയനിലെ ജനസംഖ്യയുടെ 65 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 15 യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളില്‍ യോഗ്യതയുള്ള ഭൂരിപക്ഷം എതിര്‍ക്കുന്നില്ലെങ്കില്‍ അവ അംഗീകരിക്കപ്പെടും.

അവ രണ്ട് ഘട്ടങ്ങളിലായി പ്രാബല്യത്തില്‍ വരും. ഒരു ചെറിയ ഭാഗം ഏപ്രില്‍ 15 നും ബാക്കിയുള്ളത് ഒരു മാസത്തിനു ശേഷവും.

കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്റ്റീല്‍, ഓട്ടോമോട്ടീവ്, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ ചീഫ് എക്‌സിക്യൂട്ടീവുകളുമായി പ്രത്യേക ചര്‍ച്ചകള്‍ നടത്തും.