മെക്‌സിക്കൻ മയക്കുമരുന്ന് മാഫിയ തലവന്റെ കൊലപാതകം: അക്രമത്തിനുശേഷം രാജ്യം ശാന്തമെന്ന് മെക്‌സിക്കോ പ്രസിഡന്റ്

മെക്‌സിക്കൻ മയക്കുമരുന്ന് മാഫിയ തലവന്റെ കൊലപാതകം: അക്രമത്തിനുശേഷം രാജ്യം ശാന്തമെന്ന് മെക്‌സിക്കോ പ്രസിഡന്റ്


മെക്‌സിക്കോയിലെ പ്രശസ്ത മയക്കുമരുന്ന് കാർട്ടൽ തലവൻ നെമെസിയോ ഒസേഗ്വേര സെർവാന്തസ് എന്ന 'എൽ മെൻചോ' കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ അക്രമ സംഭവങ്ങൾക്ക് ശേഷം രാജ്യത്ത് ഇപ്പോൾ കൂടുതൽ ശാന്തതയുണ്ടെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബൗം അറിയിച്ചു. തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ നേതാവായിരുന്ന എൽ മെൻചോ ഞായറാഴ്ച ജാലിസ്‌കോ സംസ്ഥാനത്ത് മെക്‌സിക്കൻ സുരക്ഷാസേന നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാർട്ടൽ അനുകൂലികൾ അക്രമം അഴിച്ചുവിട്ടു. നിരവധി വാഹനങ്ങൾ കത്തിച്ചു, നൂറുകണക്കിന് റോഡ് തടസ്സങ്ങൾ സൃഷ്ടിച്ചു, പെട്രോൾ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ചു.

'ഇന്ന് സ്ഥിതി കൂടുതൽ ശാന്തമാണ്. രാജ്യത്തുടനീളം സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ്,' എന്ന് പ്രസിഡന്റ് ഷെയിൻബൗം പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ പ്രധാന റോഡ് തടസ്സങ്ങൾ നീക്കിയതായും സാധാരണ ജീവിതം പുനഃസ്ഥാപിക്കപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.

മെക്‌സിക്കോയിലും അമേരിക്കയിലും ഏറ്റവും തിരയപ്പെട്ടിരുന്ന കുറ്റവാളികളിൽ ഒരാളായിരുന്നു എൽ മെൻചോ. അമേരിക്കയിലേക്ക് ഫെന്റനിൽ കടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന എൽ മെൻചോ  നയിച്ച ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലിനെ കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

എൽ മെൻചോയെയെ പിടികൂടാൻ ഞായറാഴ്ച സുരക്ഷാസേന നീങ്ങിയപ്പോൾ അയാളുടെ സുരക്ഷാ സംഘം ശക്തമായ വെടിവെപ്പ് നടത്തി എന്ന് ദേശീയ പ്രതിരോധ സെക്രട്ടറി റിക്കാർഡോ ട്രെവില്ല ട്രെഹോ അറിയിച്ചു. പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ എൽ മെൻചോയ്ക്കും  രണ്ട് സുരക്ഷാഗാർഡിനും പരിക്കേറ്റു. ആശുപത്രിയിലേക്ക് ഹെലികോപ്റ്ററിൽ മാറ്റുന്നതിനിടെ അവർ മരിച്ചു.

സംഭവത്തിൽ മെക്‌സിക്കൻ ദേശീയ സേനയിലെ 25 അംഗങ്ങളും കാർട്ടലിലെ 30 പേരും ജാലിസ്‌കോയിൽ കൊല്ലപ്പെട്ടു. മിച്ചൊആക്കാൻ സംസ്ഥാനത്ത് നാലു കാർട്ടൽ അംഗങ്ങളും മരിച്ചു. റോഡ് തടസ്സങ്ങളും ആക്രമണങ്ങളും ഏകോപിപ്പിച്ചിരുന്ന എൽ മെൻചോയുടെ അടുത്ത സഹായി ഉൾപ്പെടെ നിരവധി പ്രധാന അംഗങ്ങൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഏഴ് സംസ്ഥാനങ്ങളിലായി 70 കാർട്ടൽ അംഗങ്ങളെ പിടികൂടിയതായും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ മെക്‌സിക്കോയിലുള്ള അമേരിക്കൻ സ്ഥാനപതി ഓഫീസ് സുരക്ഷാ മുന്നറിയിപ്പ് തുടർന്നു. ജാലിസ്‌കോയിലെ ഗ്വാഡലഹാരയും പ്വെർട്ടോ വല്ലാർത്തയുമുള്ള വിമാന സർവീസുകൾക്ക് റോഡ് തടസ്സങ്ങൾ ബാധിച്ചിട്ടുണ്ടെന്നും പല ആഭ്യന്തര-അന്തർദേശീയ സർവീസുകളും റദ്ദാക്കിയതായും അറിയിച്ചു. ചില വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.