ടെഹ്‌റാന്‍: സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരില്‍ 3 ല്‍ രണ്ട് ഭാഗവും ' രക്തസാക്ഷികള്‍ ' ആണെന്ന് ഇറാന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. രാജ്യത്തെ ഫൗണ്ടേഷന്‍ ഓഫ് മാര്‍ട്ട്യേഴ്‌സ് ആന്‍ഡ് വെറ്ററന്‍സ് അഫയേഴ്‌സ് തലവന്‍ അഹ്മദ് മൂസവി, മരിച്ചവരില്‍ 3 ല്‍ രണ്ട് ഭാഗം സുരക്ഷാസേനയും സാധാരണ പൗരന്മാരുമാണെന്നും, ഇവരെ 'സായുധ ഭീകരസംഘങ്ങള്‍' കൊലപ്പെടുത്തിയതാണെന്നും പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക ശവസംസ്‌കാരങ്ങള്‍ ബുധനാഴ്ച സര്‍ക്കാര്‍ സംഘടിപ്പിക്കുമെന്നും തസ്‌നിം വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സിവിലിയന്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ തോക്കുകളും വേട്ടത്തോക്കുകളും മാത്രമല്ല, കത്തികള്‍, കോടാലികള്‍, വാളുകള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചും കൊലപ്പെടുത്തിയതായും, ചിലരെ ജീവനോടെ കത്തിക്കുകയും കഴുത്തറുത്ത് കൊല്ലുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തുവെന്നുമാണ് മൂസവിയുടെ ആരോപണം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാണ് ക്രൂരതകള്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ നിഷേധിച്ചിട്ടുണ്ട്.
ഇറാനിലെ ഉന്നത സുരക്ഷാ നേതാക്കളും സര്‍ക്കാര്‍ മാധ്യമങ്ങളും പ്രതിഷേധങ്ങളെ 'ഐസിസ് മാതൃകയിലുള്ള ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിക്കുന്നത്. ആളുകളെ ജീവനോടെ കത്തിക്കല്‍, കഴുത്തറുത്ത് കൊല്ലല്‍ തുടങ്ങിയ രീതികള്‍ പ്രതിഷേധക്കാര്‍ ഉപയോഗിക്കുന്നുവെന്ന് ഐആര്‍ഐബി ടെലിവിഷനില്‍ സംസാരിച്ച ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ആരോപിച്ചു. വിദേശ പിന്തുണയുള്ള ഭീകരയുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഇതിനിടെ, വിദേശ പിന്തുണയുള്ള സെല്ലുകളില്‍ നിന്ന് തോക്കുകള്‍, വെടിക്കോപ്പുകള്‍, 200 കിലോഗ്രാമിലധികം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായി ഇറാന്‍ ഇന്റലിജന്‍സ് ഏജന്‍സികളും അറിയിച്ചു. ഇവയില്‍ പലതും അമേരിക്കയില്‍ നിര്‍മ്മിച്ചതാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
മരണസംഖ്യയെക്കുറിച്ച് വ്യക്തതയില്ല. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജനുവരി 13 വരെ ഏകദേശം 2,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമേരിക്ക ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി (HRANA) 2,571 മരണങ്ങള്‍ രേഖപ്പെടുത്തിയതായി പറയുന്നു. പ്രതിഷേധങ്ങള്‍ക്കെതിരായ ആക്രമണം സര്‍ക്കാര്‍ നയിച്ച അടിച്ചമര്‍ത്തലാണെന്നതാണ് മനുഷ്യാവകാശ സംഘടനകളുടെ നിലപാട്.
അമേരിക്കയുടെ 'ഇടപെടല്‍ പ്രസ്താവനകളെ' ഇറാന്‍ ശക്തമായി വിമര്‍ശിച്ചു. മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ ആധിപത്യത്തെയും പെട്രോ-ഡോളര്‍ സംവിധാനത്തെയും എതിര്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍ എന്നും, അതിന്റെ പേരില്‍ ഉപരോധങ്ങളും ഭീഷണികളും അട്ടിമറി ശ്രമങ്ങളും പതിറ്റാണ്ടുകളായി നേരിടുകയാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
അതേസമയം, പ്രതിഷേധങ്ങളുടെ തീവ്രത കുറഞ്ഞുവരുന്നതായി ചില പാശ്ചാത്യ നിരീക്ഷണ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ ക്രിട്ടിക്കല്‍ ത്രെറ്റ്‌സ് പ്രോജക്ടും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് വാറും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന 'ഇറാന്‍ അപ്‌ഡേറ്റ്' പ്രകാരം, ജനുവരി 8ന് 27 പ്രവിശ്യകളിലായി 156 പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നതിന് പകരം, ജനുവരി 12ന് ആറ് പ്രവിശ്യകളിലായി 14 പ്രതിഷേധങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും, രാജ്യത്തെ സാഹചര്യം ഇപ്പോഴും അത്യന്തം സങ്കീര്‍ണ്ണവും അസ്ഥിരവുമാണെന്നാണ് വിലയിരുത്തല്‍.
ഇറാനില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ട് ഭാഗവും 'രക്തസാക്ഷികള്‍'; ഭീകരസംഘങ്ങളെ കുറ്റപ്പെടുത്തി സര്‍ക്കാര്‍
