വാഷിംഗ്ടൺ : ഇറാൻ ആണവായുധം നിർമിക്കുന്നതിനടുത്തെത്തിയെന്ന് ഇന്റർനാഷണൽ ആറ്റോമിക് ഏജൻസി(ഐ.എ.ഇ.എ). ആണവായുധം നിർമിക്കുന്നതിന് ആവശ്യമായ യുറേനിയം ഇറാൻ സ്വരൂപിച്ചുവെന്നാണ് ഏജൻസിയുടെ രഹസ്യ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മെയ് 17ലെ റിപ്പോർട്ട് പ്രകാരം 408.6 കിലോഗ്രാം യുറേനിയമാണ് ഇറാൻ ശേഖരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ കൈവശമുണ്ടായിരുന്നതിനേക്കാൾ 60 ശതമാനം അധികം യുറേനിയം ഇറാന്റെ കൈയിൽ ഇപ്പോഴുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫെബ്രുവരിയിലെ യുറേനിയത്തിന്റെ അളവിൽനിന്ന് 133.8 കിലോഗ്രാമിന്റെ വർധനയാണ് ഇറാൻ വരുത്തിയിരിക്കുന്നത്. ആണവായുധം നിർമിക്കാൻ കഴിയുന്ന യുറോനിയത്തിന്റെ 90 ശതമാനം സമ്പുഷ്ടീകരണം എന്ന നിലവാരത്തിന് അടുത്താണ് ഇറാൻ. ഈ നിലവാരത്തിൽ യുറേനിയം സമ്പുഷ്ടീകരിച്ച ആണവായുധം ഇല്ലാത്ത ഏക രാജ്യവും ഇറാനാണെന്ന് ഐ.എ.ഇ.എ തലവൻ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു.
നേരത്തെ ഇറാൻയു.എസ് ആണവ ചർച്ചകളിൽ പുരോഗതിയുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് വിവരം.
അതിനിടെ യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് വ്യക്തമാക്കി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനൗ രംഗത്തെത്തിയിരുന്നു. അതിന് യു.എസിന്റെ അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.എസുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലെത്തുമോയെന്നതിൽ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചർച്ചകളിൽ ഒരു ഫലവുമുണ്ടാവുമെന്ന് തോന്നുന്നില്ല. എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും ആയത്തുള്ള ഖാംനൗ കൂട്ടിച്ചേർത്തു.