അമേരിക്കയില്‍ നിന്ന് എഫ്-35, എഫ്-15ഐഎ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇസ്രായേല്‍ അനുമതി

അമേരിക്കയില്‍ നിന്ന് എഫ്-35, എഫ്-15ഐഎ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇസ്രായേല്‍ അനുമതി


തെല്‍ അവീവ്: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രായേല്‍ അമേരിക്കയില്‍ നിന്ന് അത്യാധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കി. യു എസുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം രണ്ട് സ്‌ക്വാഡ്രണ്‍ ഫൈറ്റര്‍ ജെറ്റുകളാണ് വാങ്ങുന്നത്.

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കരാറിന്റെ മൊത്തം മൂല്യം പതിനായിരക്കണക്കിന് കോടി ഷെക്കലുകളാണെന്നും ഇത് 350 ബില്യണ്‍ ഷെക്കല്‍ (ഏകദേശം 119 ബില്യണ്‍ ഡോളര്‍) പ്രതിരോധ ബജറ്റിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. ഭാവിയിലെ ഭീഷണികളെ നേരിടുന്നതിനും വ്യോമസേനയുടെ ആധിപത്യം നിലനിര്‍ത്തുന്നതിനും ഈ വിമാനങ്ങള്‍ നിര്‍ണായകമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

കരാറിന്റെ ഭാഗമായി ലൊഖീദ് മാര്‍ട്ടിന് നിര്‍മ്മിക്കുന്ന എ35 മള്‍ട്ടി- റോള്‍ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളുടെ ഒരു സ്‌ക്വാഡ്രണും ബോയിംഗ് നിര്‍മ്മിക്കുന്ന എഫ്-15ഐഎ യുദ്ധവിമാനങ്ങളുടെ മറ്റൊരു സ്‌ക്വാഡ്രണും ഉള്‍പ്പെടുന്നു.

പുതിയ വാങ്ങലോടെ ഇസ്രായേല്‍ വ്യോമസേനയുടെ എഫ്-35ഐ ജെറ്റുകളുടെ എണ്ണം 100 ആയി ഉയരും. നിലവില്‍ 48 എഫ്-35I വിമാനങ്ങള്‍ സേവനത്തിലുണ്ട്. ആദ്യ ഘട്ടത്തില്‍ 50 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. 2023-ല്‍ 25 അധിക എഫ്35 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്തതും 2028 മുതല്‍ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ഇതോടൊപ്പം, എഫ്-15ഇഎക്‌സിന്റെ ഇസ്രായേല്‍ പതിപ്പായ എഫ്-15ഐഎ യുദ്ധവിമാനങ്ങളുടെ എണ്ണം 50 ആയി ഉയരും. 2024-ല്‍ 25 എഫ്-15ഐഎ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതും 2031 മുതല്‍ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനുമായുണ്ടായ യുദ്ധം ഇസ്രായേല്‍ വ്യോമസേനയുടെ ശക്തിയും രാജ്യസുരക്ഷയില്‍ നിര്‍ണായക പങ്കും വീണ്ടും തെളിയിച്ചുവെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്‌സ് പറഞ്ഞു.