യുക്രെയ്‌നിനെ നേറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്തില്ല; റഷ്യ യുക്രെയ്ന്‍ സമാധാന പദ്ധതിയില്‍ നിബന്ധന അവതരിപ്പിച്ച് യുഎസ്

യുക്രെയ്‌നിനെ നേറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്തില്ല; റഷ്യ യുക്രെയ്ന്‍ സമാധാന പദ്ധതിയില്‍ നിബന്ധന അവതരിപ്പിച്ച് യുഎസ്


വാഷിംഗ്ടണ്‍: റഷ്യയിലും യുക്രെയ്‌നിലും സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ ലഘൂകരിക്കാനും യുക്രെയ്‌നെ നേറ്റോ സഖ്യത്തില്‍ നിന്ന് പുറത്താക്കാനും വാഗ്ദാനം ചെയ്യുന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി ട്രംപ് യുഎസ് സഖ്യകക്ഷികള്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചു.
വെടിനിര്‍ത്തല്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, റഷ്യ യുക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകളുടെ രൂപരേഖയാണ് യുഎസ്  നല്‍കിയത്്.

കരാറിനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ പുരോഗതി കൈവരിക്കുന്നില്ലെങ്കില്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്മാറുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്.
വ്യാഴാഴ്ച നടന്ന പാരീസ് യോഗങ്ങളില്‍ യുഎസ് പദ്ധതിയുടെ രൂപരേഖകള്‍ പങ്കുവെച്ചതായി ഈ വിഷയത്തില്‍ പരിചയമുള്ള യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ അതോടെ യുദ്ധം ഫലപ്രദമായി അവസാനിപ്പിക്കും. ഇപ്പോള്‍ റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന യുക്രേനിയന്‍ പ്രദേശങ്ങള്‍ മോസ്‌കോയുടെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മാത്രമല്ല, നേറ്റോയില്‍ ചേരാനുള്ള യുക്രെയ്‌നിന്റെ അഭ്യര്‍ത്ഥനയും മേശപ്പുറത്ത് വയ്ക്കില്ല.

എന്നാല്‍, ചര്‍ച്ചകളുടെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍  ഈ വിഷയത്തെക്കുറിച്ച് പരിചയമുള്ള ആളുകള്‍ തയ്യാറായില്ല.

പാരീസ് ചര്‍ച്ചകള്‍ക്കൊപ്പം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും ചര്‍ച്ചക്കാരുമായും മാര്‍ക്കോ റൂബിയോ ചര്‍ച്ച നടത്തി.

ചര്‍ച്ചകള്‍ തുടരുന്നതിനായി സഖ്യകക്ഷികള്‍ അടുത്ത ആഴ്ച ലണ്ടനില്‍ വീണ്ടും കൂടിക്കാഴ്ച നടത്തും.

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സമാധാന കരാറില്‍ ഉടന്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ ട്രംപ് ഭരണകൂടം മധ്യസ്ഥത വഹിക്കുന്നതില്‍ നിന്ന് പിന്മാറുമെന്ന് റൂബിയോ ആവര്‍ത്തിച്ചു.

'ഞങ്ങള്‍ ഇത് ആഴ്ചകളോ മാസങ്ങളോ നീട്ടിക്കൊണ്ടുപോകാന്‍ പോകുന്നില്ല. വരും ആഴ്ചകളില്‍ ഒരു കരാര്‍ കൈവരിക്കാനാകുമോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വേഗത്തില്‍ തീരുമാനിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍, ഞങ്ങള്‍ അതുമായി മുന്നോട്ടുപോകും. ഇല്ലെങ്കില്‍, മറ്റ് മുന്‍ഗണനകളിലേക്ക് ഞങ്ങള്‍ ശ്രദ്ധ തിരിക്കും-റൂബിയോ പറഞ്ഞു.

സ്വയം പ്രതിരോധിക്കാനും ആഗ്രഹിക്കുന്ന ഏത് കരാറിലും ഏര്‍പ്പെടാനും യുക്രെയ്‌നിന് അവകാശമുണ്ടെന്ന് റൂബിയോ പറഞ്ഞു.

'ഭൂമിയിലെ എല്ലാ പരമാധികാര രാഷ്ട്രങ്ങള്‍ക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. യുക്രെയ്‌നിന് സ്വയം പ്രതിരോധിക്കാനും വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി അടിസ്ഥാനത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ഏതൊരു കരാറിലും ഏര്‍പ്പെടാനുമുള്ള അവകാശമുണ്ടായിരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.