ഭീകരാക്രമണം: പാക്കിസ്താനെതിരെ ഇന്ത്യന്‍ ആരോപണം തെളിവുകളില്ലാതെയെന്ന് പാക് മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി

ഭീകരാക്രമണം: പാക്കിസ്താനെതിരെ ഇന്ത്യന്‍ ആരോപണം തെളിവുകളില്ലാതെയെന്ന് പാക് മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി


ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്താവനയുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം മതിയായ തെളിവുകളില്ലാതെയെന്നാണ് അഫ്രീദിയുടെ പ്രതികരണം.

യാതൊരു തെളിവുമില്ലാതെ ഇന്ത്യ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വളരെ ഖേദകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു, പാകിസ്താനാണ് ഇതിനു പിന്നിലെന്നതിന് ഇന്ത്യയുടെ കയ്യില്‍ തെളിവൊന്നുമില്ല. എന്നിട്ടും അവര്‍ കുറ്റപ്പെടുത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്.' അഫ്രീദി ഒരു പാകിസ്താന്‍ മാധ്യമത്തോടു പ്രതികരിച്ചു.

ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ഇതു ബാധിക്കരുതെന്നും അഫ്രീദി വ്യക്തമാക്കി. 'ചര്‍ച്ചകളിലൂടെ മാത്രമേ നമുക്കു മുന്നോട്ടു പോകാന്‍ സാധിക്കൂ. അനാവശ്യമായ പഴിചാരലുകളും പോരാട്ടങ്ങളും സാഹചര്യം കൂടുതല്‍ വഷളാക്കും. കായിക മേഖലയില്‍, പ്രത്യേകിച്ച് ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതിരിക്കണം. അതാണു നല്ലത്.'' അഫ്രീദി പ്രതികരിച്ചു. ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന് പാക്കിസ്താന്‍ വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആതിഥേയരാകുന്ന വനിതാ ലോകകപ്പില്‍ പാക്കിസ്താന്റെ മത്സരങ്ങള്‍ യുഎഇയിലോ ശ്രീലങ്കയിലോ നടത്തുമെന്നാണു പ്രതീക്ഷയെന്നും പാക് ഓപ്പണര്‍ വ്യക്തമാക്കി.