പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളില്‍ ഏറ്റുമുട്ടല്‍; 12 പാക് സൈനികരും 35 ഭീകരരും കൊല്ലപ്പെട്ടു

പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളില്‍ ഏറ്റുമുട്ടല്‍; 12 പാക് സൈനികരും 35 ഭീകരരും കൊല്ലപ്പെട്ടു


: പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 35 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ടിടിപി (തെഹ്‌രികെ ഇ താലിബാന്‍ പാകിസ്താന്‍) ഒളിത്താവളങ്ങളില്‍ നടത്തിയ റെയ്ഡിലാണ് തീവ്രവാദികളെ വധിച്ചത്. ഈ ആക്രമണത്തില്‍ 12 പാകിസ്താന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. തീവ്രവാദത്തിനെതിരെ പാകിസ്താന്‍ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണിതെന്ന് സൈന്യം അറിയിച്ചു.

പാകിസ്താന്‍ സൈന്യം രണ്ട് ടിടിപി ഒളിത്താവളങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് 35 പേരെ വധിച്ചത്. ആദ്യത്തെ റെയ്ഡ് നടന്നത് ബജൗറില്‍ ആയിരുന്നു. ഇവിടെ 22 തീവ്രവാദികളെ സൈന്യം വധിച്ചു. രണ്ടാമത്തെ ഓപ്പറേഷന്‍ സൗത്ത് വസീറിസ്ഥാനില്‍ നടന്നു. ഇവിടെ 13 തീവ്രവാദികളെയും സൈന്യം കൊലപ്പെടുത്തി.

രാജ്യത്ത് തീവ്രവാദികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. പല ആക്രമണങ്ങള്‍ക്കും പിന്നില്‍ ടിടിപി ആണെന്ന് പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പാക് സൈന്യത്തിന്റെ നടപടി. ലോകത്തിലെ ഏറ്റവും വലിയ ജിഹാദി ഗ്രൂപ്പ് ആണെന്ന് സ്വയം അവകാശപ്പെടുന്ന സംഘമാണ് ടിടിപി.

ടിടിപി മുന്‍പ് പല വലിയ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. മലാല യൂസഫ്‌സായിയെ ആക്രമിച്ചതും, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയതും, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ബോംബ് വെക്കാന്‍ ശ്രമിച്ചതും ഇവരാണ്. 2021ല്‍ താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരണം പിടിച്ചെടുത്തതോടെ ടിടിപി കൂടുതല്‍ ശക്തരായി. അഫ്ഗാന്‍ അതിര്‍ത്തിയില്‍ അവര്‍ക്ക് സുരക്ഷിതമായ ഒളിത്താവളങ്ങള്‍ ലഭിച്ചു. അവിടെയിരുന്ന് അവര്‍ പാകിസ്താനെതിരെ ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി. ഇത് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.

ഭീകരര്‍ അഫ്ഗാന്‍ മണ്ണില്‍ നിന്ന് പാകിസ്താനില്‍ ആക്രമണങ്ങള്‍ നടത്തുന്നുവെന്നാണ് ആരോപണം. പാകിസ്താനെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനോട് പാക് സൈന്യം അഭ്യര്‍ഥിച്ചു. തെഹ്!രികെ താലിബാനും അഫ്ഗാന്‍ താലിബാനും രണ്ട് സംഘടനകള്‍ ആണെങ്കിലും പരസ്പരം അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. 

പാക് താലിബാന്‍ നേതൃത്വത്തിലെ പലരും അഫ്ഗാനിസ്ഥാനില്‍ അഭയം തേടുകയും ചെയ്തു. 2022 നവംബറില്‍ ടിടിപി പാക് സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതിനു ശേഷം, ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

കാബൂളിലെ താലിബാനോ മറ്റ് അധികാരികളോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിടിപി ഒരു കാലത്ത് കൈവശം വെച്ചിരുന്ന ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ മാസങ്ങള്‍ക്കു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ മാസം പാകിസ്താന്‍ സൈന്യം ബജൗറില്‍ ഒരു സൈനിക ഓപ്പറേഷന്‍ നടത്തിയിരുന്നു. അവിടെ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.