അമേരിക്കന്‍ നാവികസേനയില്‍ അപ്രതീക്ഷിത മാറ്റം: സെക്രട്ടറി ജോണ്‍ ഫെലനെ പുറത്താക്കി

അമേരിക്കന്‍ നാവികസേനയില്‍ അപ്രതീക്ഷിത മാറ്റം: സെക്രട്ടറി ജോണ്‍ ഫെലനെ പുറത്താക്കി


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ രംഗത്ത് ശ്രദ്ധേയമായ മാറ്റത്തിന് വഴിവെച്ച് നാവികസേനാ സെക്രട്ടറി ജോണ്‍ ഫെലനെ പദവിയില്‍നിന്ന് നീക്കി. ഏറെ നാളായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവിലാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേതൃത്വത്തില്‍ എടുത്ത ഈ തീരുമാനം ഉണ്ടായതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 ഫെലന്റെ പിരിച്ചുവിടല്‍ പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍ണല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. അമേരിക്കന്‍ നാവികസേനയ്ക്കും രാജ്യത്തിനും നല്‍കിയ സേവനത്തിന് ഫെലനോട് ഹെഗ്‌സെത്തിന്റെയും ഉപപ്രതിരോധ സെക്രട്ടറി സ്റ്റീവ് ഫെയിന്‍ബര്‍ഗിന്റെയും നന്ദി രേഖപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

 ഇടക്കാല നാവികസേനാ സെക്രട്ടറിയായി നിലവിലെ അണ്ടര്‍സെക്രട്ടറിയും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ ഹംഗ് കാവോ ചുമതലയേല്‍ക്കും. 2024ലെ വര്‍ജീനിയ സെനറ്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു.

ഇതിനിടെ, മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം വ്യാപകമായ നാവിക ഉപരോധം നടപ്പാക്കുകയാണ്. ഇതിനായി 15ല്‍ അധികം യുദ്ധക്കപ്പലുകള്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെലനെ പിരിച്ചുവിടാനുള്ള തീരുമാനം ഹെഗ്‌സെത്ത് നേരിട്ട് ഫോണ്‍കോളിലൂടെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അതിന് മുന്‍പ്, നാവികസേനയുടെ ബജറ്റ് ആവശ്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ച നടത്തുകയായിരുന്നു ഫെലന്‍.

നാവികസേനയുടെ കപ്പല്‍നിര്‍മ്മാണ പദ്ധതികള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഫെലന്‍ വേണ്ടത്ര സജീവമല്ലെന്ന വിലയിരുത്തലാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണം എന്നാണ് പെന്റഗണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പുതിയ നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ചതായും മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവികാസങ്ങള്‍ അമേരിക്കന്‍ പ്രതിരോധ നയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.