പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്

പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്


ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് പടിയിറങ്ങിയ പ്രിന്‍സ് ഹാരിയും അദ്ദേഹത്തിന്റെ ഭാര്യ മേഗന്‍ മാര്‍ക്കിളും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ദമ്പതികള്‍ പൊതു പരിപാടികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാതായതോടെയാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

റഡാര്‍ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ട് പ്രകാരം, അടുത്തിടെ ആഫ്രിക്കയിലെ ലെസോത്തോയിലേക്ക് ഹാരി സോളോ ട്രിപ്പ് പോയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്ന ദമ്പതികള്‍ അത്തരം പരിപാടികളില്‍ ഒരുമിച്ച് എത്തുന്ന പതിവും അവസാനിപ്പിച്ചു. മാത്രമല്ല, ഹാരിയുടെ 40ാം പിറന്നാള്‍ കുടുംബത്തിന് പകരം സുഹൃത്തുക്കളോടൊപ്പമായിരുന്നു ആഘോഷിച്ചത്. ഇതെല്ലാം സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. രാജകുടുംബത്തിലേക്ക് മടങ്ങാന്‍ ഹാരി ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അവര്‍ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. ഹാരി ബിസിനസിലും മേഗന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കുന്നു എന്നും അവര്‍ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് പടിയിറങ്ങി വിവാദങ്ങളില്‍ നിറഞ്ഞവരാണ് പ്രിന്‍സ് ഹാരിയും മേഗന്‍ മാര്‍ക്കിളും. രാജകുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് മേഗന്‍ ധാരാളം ദുരനുഭവങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ രാജപദവി ഉപേക്ഷിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത അവതാരകയും എഴുത്തുകാരിയുമായ ഓപ്ര വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദമ്പതികളുടെ വെളിപ്പെടുത്തല്‍. ഇത് രാജകുടുംബാംഗങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഹാരിയുടെ സഹോദരന്‍ വില്യമിനെയും ഭാര്യ കേറ്റ് മിഡില്‍ ടണ്ണിനെയും.