ലൂവ്രെ മ്യൂസിയം കൊള്ളക്കാര്‍ ഉപേക്ഷിച്ച രാജകീയ കിരീടത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി

ലൂവ്രെ മ്യൂസിയം കൊള്ളക്കാര്‍ ഉപേക്ഷിച്ച രാജകീയ കിരീടത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി


പാരീസ്: പാരീസിലെ ലോകപ്രശസ്തമായ ലൂവ്രെ മ്യൂസിയത്തില്‍ ഞായറാഴ്ച നടന്ന കൊള്ളയില്‍ ഫ്രാന്‍സിലെ ചക്രവര്‍ത്തിനി യൂജീനിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം, വജ്രങ്ങള്‍, മരതകങ്ങള്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച കിരീടം കള്ളന്മാര്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി പറഞ്ഞു.

മ്യൂസിയത്തിന്റെ അപ്പോളോ ഗാലറിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഒമ്പത് അമൂല്യമായ ചരിത്ര വസ്തുക്കളില്‍ ഒന്നായിരുന്നു യൂജീനിയുടെ കിരീടമെന്നും കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനിടയില്‍ അത് നഷ്ടപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്തതാകാമെന്നും തിങ്കളാഴ്ച എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാച്ചിഡ ഡാറ്റി പറഞ്ഞു.

മോഷണത്തിന് ശേഷം മ്യൂസിയത്തിന് പുറത്ത് നിലത്ത് കിടക്കുന്ന നിലയിലാണ് കിരീടം കണ്ടെത്തിയതെന്ന് ഡാറ്റി പറഞ്ഞു. കിരീടം തിരിച്ചുകിട്ടിയതിനെ അതിശയകരം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

യൂജീനി കിരീടത്തിനുണ്ടായ കേടുപാടുകള്‍ സംബന്ധിച്ചോ അത് നന്നാക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചോ ഡാറ്റി വിശദമായി പറഞ്ഞില്ല.

കിരീടം സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ലൂവ്രെ മ്യൂസിയം രേഖകളില്‍ പറയുന്നത്. മുകളില്‍ വജ്രം പതിച്ച കുരിശ് ഉള്‍പ്പെടെ 1,300ലധികം വജ്രങ്ങളുണ്ട്. പാരീസിലെ എക്‌സ്‌പോസിഷന്‍ യൂണിവേഴ്‌സെല്ലിനെ അടയാളപ്പെടുത്തുന്നതിനായാണ് എംപ്രസ് ഈ കിരീടം സൃഷ്ടിച്ചതെന്ന് ലൂവ്രെ രേഖകള്‍ പറയുന്നു.

'നമ്മുടെ ചരിത്രമായതിനാല്‍ നമ്മള്‍ വിലമതിക്കുന്ന ഒരു പൈതൃകത്തിനു നേരെയുള്ള ആക്രമണം തന്നെയാണ് നടന്നിട്ടുള്ളത്. ഇതിന് ഉത്തരവാദികളായവരെ പിടികൂടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ച പ്രതിജ്ഞയെടുത്തതോടെ, കള്ളന്മാര്‍ക്കായുള്ള രാജ്യവ്യാപകമായ വേട്ട ആരംഭിച്ചിരിക്കുകയാണ്.

കള്ളന്മാര്‍ രണ്ട് ജനല്‍ച്ചില്ലുകള്‍ തകര്‍ത്താണ് അകത്തുകടന്നതും 'ഗണ്യമായ അളവില്‍ കൊള്ളയടിച്ചതും' എന്ന് ഡാറ്റി പറഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെയാണ് മോഷ്ടാക്കള്‍ എത്തിയത്. 'സംഘടിതവും വളരെ പ്രൊഫഷണലുമായ മോഷണമാണ് നടന്നതെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു. 

മ്യൂസിയവുമായി ബന്ധപ്പെട്ടവര്‍ക്ക് മോഷണത്തില്‍ പങ്കുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ഡാറ്റി കൂട്ടിച്ചേര്‍ത്തു.

പകല്‍സമയത്ത് നടത്തിയ കവര്‍ച്ചയില്‍ നഷ്ടപ്പെട്ട ആഭരണങ്ങളില്‍, രാജ്ഞി മേരിഅമേലിയുടെയും രാജ്ഞി ഹോര്‍ട്ടന്‍സ് എന്നിവരുടെയും ശേഖരത്തില്‍ നിന്നുള്ള മുത്തുകളും വജ്രവും പതിച്ച കിരീടവും ഉണ്ടായിരുന്നു.

വിവിധ വലുപ്പത്തിലുള്ള 212 മുത്തുകളും ഏകദേശം 2,000 വജ്രങ്ങളും അടങ്ങിയതാണ് കിരീടമെന്നാണ് മ്യൂസിയംരേഖകള്‍ പറയുന്നത്. 1853ല്‍ നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തി യൂജെനി ഡി മോണ്ടിജോയുമായുള്ള വിവാഹത്തിനാണ് ഈ അമൂല്യ കിരീടം സമ്മാനിച്ചത്.

ലൂവ്രെ പ്രകാരം, രാജ്ഞി മേരിഅമേലിയുടെയും രാജ്ഞി ഹോര്‍ട്ടന്‍സ് എന്നിവരുടെയും ശേഖരത്തില്‍ നിന്നുള്ള മറ്റൊരു കിരീടവും മോഷ്ടിക്കപ്പെട്ടു.

അഞ്ച് സംയോജിത ഭാഗങ്ങളും ശാഖകളും ചേര്‍ന്ന ഈ കിരീടത്തിന്റെ ഓരോ ഇതളുകളുടെയും മുകളിലായി ഒരു വലിയ നീലക്കല്ല് പതിച്ചിട്ടുണ്ട്.  അതിലോരോന്നിലും 19 ചെറിയ നീലക്കല്ലുകള്‍, 1,083 വജ്രങ്ങള്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

ഈ കിരീടം ഹോര്‍ട്ടന്‍സ് രാജ്ഞി, ഓര്‍ലിയാന്‍സിലെ രാജ്ഞി മേരിഅമേലി, ഇസബെല്‍ രാജ്ഞി എന്നിവര്‍ പരമ്പരയായി ധരിച്ചിരുന്നതാണ്.

മേരിഅമേല്‍ രാജ്ഞിയുടെയും ഹോര്‍ട്ടന്‍സ് രാജ്ഞിയുടെയും ശേഖരത്തില്‍ നിന്ന് ഒരു നീലക്കല്ല് മാലയും അതിനോടു പൊരുത്തപ്പെടുന്ന നീലക്കല്ലും വജ്ര കമ്മലുകളും മോഷ്ടിക്കപ്പെട്ടു. വ്യത്യസ്ത വലുപ്പത്തിലുള്ള എട്ട് നീലക്കല്ലുകള്‍, 631 വജ്രങ്ങള്‍ എന്നിവ ചേര്‍ന്നതാണ് ഈ മാല.

1810ല്‍ വിവാഹത്തിന്റെ ആഘോഷത്തിനായി നെപ്പോളിയന്‍ ഒന്നാമന്‍ തന്റെ രണ്ടാമത്തെ ഭാര്യ മേരിലൂയിസിന് സമ്മാനമായി നല്‍കിയതാണ് ഈ മാല.

59 വജ്രങ്ങളാല്‍ ചുറ്റപ്പെട്ട ഒരു നീലക്കല്ലിന്റെ ബട്ടണുകളും നീലക്കല്ലിന്റെ ബ്രയോലെറ്റുകളും കൊണ്ടാണ് കമ്മലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

നെപ്പോളിയന്‍ ഒന്നാമന്‍ മേരിലൂയിസിന് നല്‍കിയ മറ്റൊരു വിവാഹ സമ്മാനവും മോഷ്ടാക്കള്‍ എടുത്തുകൊണ്ടുപോയി.  32 മരതകങ്ങളും 1,138 വജ്രങ്ങളും കൊണ്ട് നിര്‍മ്മിച്ച ഒരു മാലയാണത്. ആഭരണത്തോട് പൊരുത്തപ്പെടുന്ന മരതകവും വജ്ര കമ്മലുകളും ചേര്‍ന്ന മാലയാണ് ശേഖരത്തില്‍ ഉണ്ടായിരുന്നതെന്ന് ലൂവ്രെയിലെ രേഖകള്‍ കാണിക്കുന്നു.

ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ അടങ്ങിയ ആഭരണം എംപ്രസ് യൂജീനിയുടെ സ്തനാവരണത്തില്‍ പതിച്ചിരുന്ന ഒരു വില്ലായിരുന്നുവെന്ന് ലൂവ്രെ രേഖകള്‍ പറയുന്നു. 1855ല്‍ യൂജീനി സമ്മാനിച്ച ചെയ്ത ഈ അമൂല്യ വസ്തുവില്‍ 2,438ലധികം വജ്രങ്ങളാണ് അടങ്ങിയിരിക്കുന്നത്.

 റെലിക്വറി ബ്രൂച്ച് എന്നറിയപ്പെടുന്ന ഒരു വജ്രം പതിച്ച സൂചി പതക്കവും കൊള്ളചെയ്യപ്പെട്ടു. എംപ്രസ് യൂജീനി ചക്രവര്‍ത്തിനിയുടേതാണ് ഈ സൂചിപ്പതക്കം. അതില്‍ 90ലധികം വജ്രങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് മ്യൂസിയം രേഖകള്‍ പറയുന്നു.

ആഭരണങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'അന്വേഷകരില്‍' തനിക്ക് വിശ്വാസമുണ്ടെന്നാണ് സാംസ്‌കാരിക മന്ത്രി പറഞ്ഞത്.

'ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീമാണ് അന്വേഷണം നടത്തുന്നത്. അതിനാല്‍ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്,' അവര്‍ പറഞ്ഞു. 'ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സമയം പാഴാക്കാതെ അന്വേഷണം മുന്നോട്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.