ആണവ പദ്ധതിയുമായി ഇറാന്‍ ഇനിയും തലപൊക്കിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

ആണവ പദ്ധതിയുമായി ഇറാന്‍ ഇനിയും തലപൊക്കിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ആണവ സമ്പുഷ്ടീകരണ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഇറാന്‍ ശ്രമിച്ചാന്‍ വീണ്ടും ആക്രമിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അതിന്റെ ആവശ്യം വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേഗിലെ നാറ്റോ ഉച്ചകോടിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെഹ്റാന്‍ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിച്ചാല്‍ യു എസ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമോ എന്ന ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

ഫോര്‍ഡോ ആണവ കേന്ദ്രം ആക്രമിച്ചതിന് ശേഷം കേന്ദ്രത്തിലേക്ക് ഇസ്രായേല്‍ ഏജന്റുമാരെ അയക്കുകയും വിലയിരുത്തുകയും ചെയ്തുവെന്നും ട്രംപ് പറഞ്ഞു. ആക്രമണം വിജയകരമാണെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. 

ഇസ്രായേല്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടെന്നും യു എസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലായിരുന്നതിനാല്‍ ഇറാന് ആയുധങ്ങളൊന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. 

യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവയുടെ ഭൂഗര്‍ഭ ഘടകങ്ങളില്‍ നാശം വിതച്ചിട്ടില്ലെന്നാണ് പറയുന്നുണ്ട്. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് ചോരുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.  ഇറാന്റെ സമ്പുഷ്ടമായ യുറേനിയത്തിന്റെ ഭൂരിഭാഗവും ബോംബാക്രമണത്തിന് മുമ്പുതന്നെ സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തിരിക്കാമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ചോര്‍ന്നു പുറത്തുവന്ന റിപ്പോര്‍ട്ടിനെ വൈറ്റ് ഹൗസ് നിരസിച്ചിരുന്നു. അതിനു പിന്നാലെയാണ് പൂര്‍ണമായും തകര്‍ത്തെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. 

പക്ഷേ, ട്രംപ് പറഞ്ഞ കാര്യങ്ങള്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ അംഗീകരിച്ചില്ലെന്ന് കാന്‍ പബ്ലിക്ക് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് ഇറാനില്‍ നടത്തിയ ആക്രമണത്തിന് ശേഷം ഫോര്‍ഡോ ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി തങ്ങള്‍ക്കറിയില്ലെന്നാണ് ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ട  അമേരിക്കയുടെ നടപടിയെ രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ജപ്പാനില്‍ വര്‍ഷിച്ച അണുബോംബിനോടാണ് ട്രംപ് താരതമ്യം ചെയ്തത്. ഹിരോഷിമയുടേയോ നാഗസാക്കിയുടേയോ ഉദാഹരണം ഉപയോഗിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ ആക്രമണമാണ് യുദ്ധം അവസാനിപ്പിച്ചതെന്നും പറഞ്ഞ ട്രംപ് തങ്ങള്‍ ഇറാനിലെ ആണവ കേന്ദ്രം നീക്കം ചെയ്തില്ലെങ്കില്‍ അവര്‍ ഇപ്പോഴും യുദ്ധം ചെയ്യുമായിരുന്നുവെന്നും പറഞ്ഞു. 

യുദ്ധം അവസാനിപ്പിച്ചതിനേയും വെടിനിര്‍ത്തലിനേയും പ്രശംസിച്ച ട്രംപ് ഗാസയുടെ കാര്യത്തിലും തീരുമാനം വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു.

തുല്യമായ കരാറാണ് ഇസ്രായേലും ഇറാനും അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറെന്നും ട്രംപ് പറഞ്ഞു. അക്കാര്യത്തില്‍ വലിയ വിജയമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇസ്രായേലിന് കനത്ത പ്രഹരമാണ് ഇറാനില്‍ നിന്നും ലഭിച്ചതെന്നും ബാലിസ്റ്റിക് മിസൈലുകള്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. 

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇറാനെ ആക്രമിച്ചതിന് ട്രംപ് ഇസ്രായേലിനെ വിമര്‍ശിച്ചിരുന്നു. എ്ന്നാല്‍ ആസൂത്രിതമായ ആക്രമണം കുറച്ചതിന് ഇസ്രായേലിനെ പ്രശംസിക്കുകയും ചെയ്തു. 

രാവിലെ ഏഴു മണിക്ക് വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ചതായും  വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നും ഇസ്രായേല്‍ ഉയര്‍ത്തിയ ആരോപണത്തെ ട്രംപ് ശരിവെച്ചു. സാങ്കേതികമായി ഇസ്രായേലിന്റെ വാദം ശരിയാണെന്നും എന്നാല്‍ അത് ചെറിയൊരു ലംഘനമായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി. 

ജൂണ്‍ 22നാണ് നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ പ്രധാന ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ യു എസ് ആക്രമണം നടത്തിയത്.

ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ 550-ലധികം ബാലിസ്റ്റിക് മിസൈലുകളും ആയിരത്തോളം ഡ്രോണുകളുമാണ് ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്. ഇറാന്റെ മിസൈല്‍ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 28 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥരും ആശുപത്രികളും അറിയിച്ചു. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളിലും രണ്ട് സര്‍വകലാശാലകളിലും ഒരു ആശുപത്രിയിലും മിസൈലുകള്‍ പതിച്ചതിനാല്‍ കനത്ത നാശനഷ്ടമുണ്ടായി. അമേരിക്കന്‍ ആക്രമണത്തിന് ശേഷം ഖത്തറിലെ ഒരു യു എസ് താവളത്തിലും ഇറാന്‍ ആക്രമണം നടത്തി. 

ഇസ്രായേല്‍- ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ ഇസ്രായേലില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഗാസയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനും ബന്ദികളെ തിരിച്ചയയ്ക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള കരാറിലെത്താനുമാണ് ശബ്ദം ഉയരുന്നത്. 

ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രായേല്‍- ഹമാസ് ചര്‍ച്ചകളും വെടിനിര്‍ത്തല്‍ കരാറുകള്‍ക്കായുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള പുതിയ ശ്രമങ്ങളുടെ ഭാഗമായി ഇസ്രായേലും ഹമാസും തമ്മില്‍ വരും ദിവസങ്ങളില്‍ പരോക്ഷ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. 

ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്റെ പേരിലുള്ള 'വിറ്റ്‌കോഫ് മോഡല്‍' അടിസ്ഥാനമാക്കിയുള്ള  കരാര്‍ പിന്തുടരണമെന്നാണ് ഇസ്രായേല്‍ നിര്‍ബന്ധം പിടിക്കുന്നത്. താത്ക്കാലിക വെടിനിര്‍ത്തലിനും നിരവധി പാലസ്തീന്‍ സുരക്ഷാ തടവുകാരുടെ മോചനത്തിനും പകരമായി ജീവിച്ചിരിക്കുന്ന ബന്ദികളില്‍ പകുതിയോളം പേരെയും മരിച്ച ബന്ദികളില്‍ പകുതിയോളം പേരെയും തിരികെ നല്‍കുന്ന ഭാഗിക കരാറാണ് ഈ മോഡല്‍ ആവശ്യപ്പെടുന്നത്.

യുദ്ധത്തിന് സ്ഥിരമായ അന്ത്യം കുറിക്കുന്നതും നിരവധി പാലസ്തീന്‍ സുരക്ഷാ തടവുകാരെ മോചിപ്പിക്കുന്നതും ഏത് കരാറിലും ഉള്‍പ്പെടണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഹമാസിനെ ഗാസ മുനമ്പിന്റെ സര്‍ക്കാരായി അധികാരത്തില്‍ വിടുന്ന ക്രമീകരണങ്ങള്‍ നിരസിക്കുകയായിരുന്നു. എങ്കിലും ബദല്‍ ഭരണകൂട നിര്‍ദ്ദേശങ്ങളൊന്നും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വോട്ടെടുപ്പുകള്‍ പ്രകാരം ഭൂരിപക്ഷം ഇസ്രായേലികളും യുദ്ധം അവസാനിപ്പിക്കണമെന്നും എല്ലാ ബന്ദികളെയും തിരികെ നല്‍കാനുള്ള കരാര്‍ വേണമെന്നുമാണ് ആവശ്യപ്പെടുന്നത്.