യുക്രെയ്ന്‍ ഡ്രോണുകള്‍ റഷ്യന്‍ വിദൂര ഗ്രാമങ്ങളിലേക്കും

യുക്രെയ്ന്‍ ഡ്രോണുകള്‍ റഷ്യന്‍ വിദൂര ഗ്രാമങ്ങളിലേക്കും


കീവ്: റഷ്യയുടെ ആഭ്യന്തര പ്രദേശങ്ങളിലെ നിര്‍ണായക സൈനിക- വ്യവസായ കേന്ദ്രങ്ങള്‍ക്കും എണ്ണ ശുദ്ധീകരണശാലകള്‍ക്കും നേരെ യുക്രെയ്‌നിന്റെ ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പുതിയ സുരക്ഷാ വെല്ലുവിളി നേരിടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും പുതിയ ആക്രമണത്തില്‍ യുക്രെയ്ന്‍ നിയന്ത്രിത പ്രദേശത്തുനിന്ന് ഏകദേശം 3,200 കിലോമീറ്റര്‍ അകലെയുള്ള സൈബീരിയയിലെ ഒംസ്‌ക് നഗരത്തിലെ റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാണ് ഡ്രോണ്‍ ആക്രമണത്തിന് ഇരയായത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള യുക്രെയ്നിന്റെ ഏറ്റവും ദൂരെയുള്ള ആക്രമണങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇതുവരെ യുദ്ധമേഖലയിലും മോസ്‌കോ പോലുള്ള പ്രധാന നഗരങ്ങളിലുമാണ് റഷ്യ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കൂടുതലായി വിന്യസിച്ചിരുന്നത്. സൈബീരിയ പോലുള്ള ദൂരപ്രദേശങ്ങള്‍ യുക്രെയ്ന്‍ ആക്രമണപരിധിക്ക് പുറത്താണെന്നായിരുന്നു റഷ്യയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ദീര്‍ഘദൂര ഡ്രോണുകളുടെ ശേഷി വര്‍ധിച്ചതോടെ ആ വിലയിരുത്തല്‍ മാറിയിരിക്കുകയാണെന്ന് സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യുക്രെയ്ന്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കാന്‍ ശേഷി നേടിയ സാഹചര്യത്തില്‍, പടിഞ്ഞാറന്‍ റഷ്യ മുതല്‍ പസഫിക് തീരംവരെ വ്യാപിച്ചുകിടക്കുന്ന വിശാല പ്രദേശങ്ങളില്‍ റഷ്യയ്ക്ക് വ്യോമപ്രതിരോധ സംവിധാനം വ്യാപിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിലെ വിരമിച്ച എയര്‍ മാര്‍ഷല്‍ എഡ്വേഡ് സ്ട്രിംഗറിന്റെ അഭിപ്രായത്തില്‍ റഷ്യയ്ക്ക് പരിമിതമായ വ്യോമപ്രതിരോധ സംവിധാനങ്ങളേയുള്ളൂ. സംരക്ഷിക്കേണ്ട പ്രദേശം വര്‍ധിക്കുന്നതോടെ യുദ്ധമുന്നണിയിലെ പ്രതിരോധവും ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതോടെ പുടിന് മുന്നില്‍ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പാണുള്ളത്. യുദ്ധമുന്നണിക്ക് സമീപം വ്യോമപ്രതിരോധം കേന്ദ്രീകരിച്ച് ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങളെ അപകടത്തിലാക്കണോ അല്ലെങ്കില്‍ പ്രധാന പ്രതിരോധ സംവിധാനങ്ങള്‍ പിന്നിലേക്ക് മാറ്റി യുദ്ധമുന്നണിയിലെ സൈനിക നിലപാട് ദുര്‍ബലമാക്കണോയെന്നതാണ് ആ വെല്ലുവിളി.

അതേസമയം, 2022 മുതല്‍ റഷ്യ യുക്രെയ്നോട് ചെയ്തതുപോലെ ഇപ്പോള്‍ യുദ്ധം റഷ്യയുടെ ആഭ്യന്തര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ദീര്‍ഘദൂര ഡ്രോണുകള്‍ സഹായിക്കുന്നതായി യുക്രെയ്ന്‍ വിലയിരുത്തുന്നു. ദേശീയ തന്ത്രപഠന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മൈകോല ബിലെസ്‌കോവിന്റെ അഭിപ്രായത്തില്‍, യുദ്ധത്തിലെ അസന്തുലിതാവസ്ഥ കുറയ്ക്കാന്‍ യുക്രെയ്ന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്.

ഇതിനിടെ, തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഈ ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ച് തമാശയും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മോസ്‌കോ സന്ദര്‍ശിക്കുമോയെന്ന ട്രംപിന്റെ ചോദ്യത്തിന് 'അത് ബുദ്ധിമുട്ടാണ് അവിടെ ധാരാളം യുക്രെയ്ന്‍ ഡ്രോണുകളുണ്ട്' എന്നായിരുന്നു സെലെന്‍സ്‌കിയുടെ മറുപടി.