ടെഹ്‌റാന്‍: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് ബ്ലാക്കൗട്ടിനിടെ ഇറാനില്‍ നടന്ന ജനകീയ പ്രക്ഷോഭം രക്തപങ്കിലമായി മാറിയതായി റിപ്പോര്‍ട്ട്. ടെഹ്‌റാനിലെ ആറു സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കുറഞ്ഞത് 217 പ്രതിഷേധക്കാരുടെ മൃതദേഹങ്ങള്‍ എത്തിച്ചെന്നാണ് ഒരു ഡോക്ടര്‍ ടൈം മാസികയോട് വെളിപ്പെടുത്തിയത്. ജീവനു ഭീഷണിയായതിനാല്‍ പേരുവെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സംസാരിച്ച ഡോക്ടര്‍, കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നും മിക്കവരും സുരക്ഷാസേനയുടെ വെടിയേറ്റാണ് മരിച്ചതെന്നും പറഞ്ഞു. മൃതദേഹങ്ങള്‍ പലതും രാത്രിയോടെ ആശുപത്രികളില്‍ നിന്ന് മാറ്റിയതായും അദ്ദേഹം ആരോപിച്ചു.
വടക്കന്‍ ടെഹ്‌റാനിലെ ഒരു പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന യന്ത്രത്തോക്കുകള്‍ കൊണ്ട് വെടിയുതിര്‍ത്തെന്നും, കുറഞ്ഞത് 30 പേര്‍ അവിടെവച്ച് തന്നെ കൊല്ലപ്പെട്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഡിസംബര്‍ 28ന് സാമ്പത്തിക തകര്‍ച്ചയ്ക്കും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയ്ക്കുമെതിരെയായി ആരംഭിച്ച പ്രക്ഷോഭമാണ് പിന്നീട് ഇറാനിലെ എല്ലാ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചത്. 'സ്വാതന്ത്ര്യം', 'ഏകാധിപതിക്ക് മരണം' എന്നീ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ മതനേതൃത്വത്തിനെതിരെ തുറന്ന പോരാട്ടത്തിലേക്ക് മാറിയിരിക്കുകയാണ്.
അതേസമയം മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ ഇതേക്കാള്‍ കുറവാണ്. തിരിച്ചറിഞ്ഞ ഇരകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി 63 മരണങ്ങളാണ് സ്ഥിരീകരിച്ചതെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ 49 പേര്‍ സാധാരണ പൗരന്മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആശുപത്രികളിലെ മെഡിക്കല്‍ സ്രോതസ്സുകള്‍ നല്‍കുന്ന കണക്കുകള്‍ ഏറെ ഉയര്‍ന്നതാണെന്ന് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധങ്ങള്‍ കടുപ്പം പിടിക്കുന്നതിനിടെ ഇറാന്‍ ഭരണകൂടവും ഭീഷണി കടുപ്പിച്ചിട്ടുണ്ട്. 'അക്രമികളെ' നേരിടുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് പരമാധികാരി ആയത്തുല്ല അലി ഖമനെയി മുന്നറിയിപ്പ് നല്‍കി. ടെഹ്‌റാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ വരെ നേരിടേണ്ടി വരാമെന്ന് ഭീഷണിപ്പെടുത്തി. ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സംസ്ഥാന ടെലിവിഷനിലൂടെ മാതാപിതാക്കളോട് മക്കളെ തെരുവിലിറങ്ങാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും, 'ഒരു വെടിയുണ്ട നിങ്ങളെ തട്ടിയാല്‍ പരാതിപ്പെടേണ്ട' എന്ന കടുത്ത മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇറാനില്‍ നിലനില്‍ക്കുന്ന കടുത്ത സെന്‍സര്‍ഷിപ്പും ആശയവിനിമയ വിലക്കുകളും മൂലം യഥാര്‍ത്ഥ മരണസംഖ്യ ഇപ്പോഴും പുറത്തുവരാനാകാതെ തുടരുകയാണ്. എന്നിരുന്നാലും, പുറത്തുവരുന്ന സൂചനകള്‍ രാജ്യം സമീപകാലത്തെ ഏറ്റവും രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു.
ബ്ലാക്കൗട്ടിനിടെ ഇറാനില്‍ ചോരപ്പുഴയൊഴുകുന്നു; ടെഹ്‌റാനില്‍ മാത്രം 217 പേര്‍ കൊല്ലപ്പെട്ടതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍
