വാഷിംഗ്ടൺ: ഇറാനിൽ പാലങ്ങളും റെയിൽവേ ട്രാക്കുകളും ചബഹർ തുറമുഖത്തെ കൺട്രോൾ റൂമും ഉൾപ്പെടെ ആക്രമിച്ച് അമേരിക്ക. ഏപ്രിൽ 8ലെ വെടിനിർത്തലിന് ശേഷം ആദ്യമായാണ് സിവിലിയൻ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണം. ഇറാനിൽ 14 പേർ മരിച്ചു. തിരിച്ചടിയായി ബഹറൈനിലും കുവൈത്തിലും ഖത്തറിലും ജോർദാനിലും ഇറാൻ ആക്രമണം നടത്തി. ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങളാലോചിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി.
ടെഹറാനിൽ നിന്ന് മഷ്ഹദിലേക്കുള്ള ട്രെയിൻ സർവ്വീസ് ഇറാൻ നിർത്തി. ഇറാന്റെ ഗുലിസ്ഥാൻ പ്രവിശ്യയിലെ രണ്ട് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റെയിൽവേ പാളമാണ് തകർത്തത്. ചബഹർ തുറമുഖത്തെ നാവിക കൺട്രോൾ കേന്ദ്രം ആക്രമിച്ചു. സിരികിലും ഖേഷമിലും ബ്നദർ അബ്ബാസിലും സ്ഫോടനങ്ങളുണ്ടായി. 90 കേന്ദ്രങ്ങളാക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. കുവൈത്തിലെ അരിഫ്ജാൻ, അലി അൽ സാലിം എയർബേസ് പേട്രിയറ്റ് മിസൈൽ സംവിധാനം എന്നിവയിലേക്ക് ഇറാൻ തിരിച്ചടിച്ചു.
ബഹറൈനിൽ ജുഫൈർ, ഷെയ്ഖ് ഈസ താവളങ്ങളിലേക്കും അമേരിക്കൻ ഇന്ധന ഡിപ്പോകളിലേക്കും ഖത്തറിലെ സാറ്റലൈറ്റ് ആന്റിന സംവിധാനത്തിലേക്കും ആക്രമണം നടത്തി. ആക്രമണങ്ങളിൽ ഇറാനിൽ 14 പേർ മരിച്ചിട്ടുണ്ട്. 78 പേർക്ക് പരിക്കേറ്റു. അതിനിടെ ഖത്തർ പ്രധാനമന്ത്രിയുമായി ഇറാൻ വിദേശകാര്യമന്ത്രി ഫോണിൽ സംസാരിച്ചു. ഒരു ധാരണയ്ക്ക് ഇറാൻ കെഞ്ചുകയാണെന്ന് ട്രംപ് ആവർത്തിച്ചു.
ഖമനേയിയുടെ സംസ്കാരം ഇന്ന് നടക്കാനിരിക്കെ മൃതദേഹം കർബലയിൽ നിന്ന് മഷ്ഹദിലെത്തിച്ചു. വിലാപയാത്രക്കിടയിലും ഹോർമൂസിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടതാണ് സംഘർഷങ്ങൾ രൂക്ഷമായത്. വിലപായാത്ര നടക്കുമ്പോൾ പോലും സമാധാന ധാരണ പൊളിക്കുന്ന ആക്രമണം നടത്തുന്ന തരത്തിൽ, സൈന്യത്തോട് നിർദേശിക്കുന്ന ഇറാന്റെ നേതൃത്വമാരാണെന്നത് ചോദ്യമുയർന്നിട്ടുണ്ട്.
ഇറാനിൽ പാലങ്ങളും റെയിൽവേ ട്രാക്കുകളും ആക്രമിച്ച് അമേരിക്ക; ആണവായുധമുണ്ടാക്കില്ലെന്ന നിലപാട് മാറ്റുമെന്ന് ഇറാൻ
