ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ നാവിക കപ്പലുകളും മൈനിടുന്ന ബോട്ടുകളും നശിപ്പിച്ചതായി അമേരിക്ക

ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ നാവിക കപ്പലുകളും മൈനിടുന്ന ബോട്ടുകളും നശിപ്പിച്ചതായി അമേരിക്ക


വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ നിരവധി നാവിക കപ്പലുകളും മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകളും അമേരിക്കൻ സേന നശിപ്പിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

ആഗോള എണ്ണവ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് പെന്റഗൺ വ്യക്തമാക്കി. അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ മൈനിടാൻ ഉപയോഗിച്ച നിരവധി ബോട്ടുകളും മറ്റ് നാവിക കപ്പലുകളും തകർത്തുവെന്നാണ് റിപ്പോർട്ട്.

കടലിടുക്കിലൂടെ അന്താരാഷ്ട്ര കപ്പൽഗതാഗതം സുരക്ഷിതമായി തുടരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അമേരിക്ക അറിയിച്ചു. ലോകത്തിലെ പ്രധാന എണ്ണക്കപ്പൽ മാർഗങ്ങളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി നിലനിർത്തുക പ്രധാന ലക്ഷ്യമാണെന്നും അധികൃതർ പറഞ്ഞു.

ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി ശക്തമാകുന്നതിനിടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുകയാണ്.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ ഒരു എണ്ണക്കപ്പൽ സുരക്ഷിതമായി കടത്തിവിട്ടതായി അമേരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് എക്‌സിൽ (X) പോസ്റ്റ് ചെയ്തതിനെ തുടർന്ന് എണ്ണവിലയിൽ ഇടിവുണ്ടായി. എന്നാൽ പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്യുകയും അത്തരമൊരു എസ്‌കോർട്ട് നടന്നിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം ഇറാനിലെ എണ്ണപ്പാടങ്ങളിലേക്കുള്ള ഇസ്രായേലിന്റെ സമീപകാല ആക്രമണങ്ങളിൽ അമേരിക്ക നീരസം പ്രകടിപ്പിച്ചു. വാഷിംഗ്ടന്റെ അനുമതി കൂടാതെ ഇത്തരത്തിലുള്ള ആക്രമണം ആവർത്തിക്കരുതെന്ന് ഇസ്രായേലിനെ അമേരിക്ക അറിയിച്ചു.

യുദ്ധം മൂലം ലെബനാനിൽ നിന്ന് 6.67 ലക്ഷത്തിലധികം ആളുകൾ വീടുവിട്ട് കുടിയൊഴിഞ്ഞതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. അതേസമയം അമേരിക്കൻ തന്ത്രങ്ങൾക്കനുസരിച്ച് ഇറാനിയൻ സൈന്യവും തങ്ങളുടെ യുദ്ധരീതികൾ മാറ്റുന്നുണ്ടെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പറഞ്ഞു.

ഇതിനിടെ, ഇറാനിൽ നിന്ന് രണ്ട് മിസൈലുകൾ തുർക്കിയിലേക്ക് ലക്ഷ്യമിട്ട് പ്രയോഗിച്ചതിനെ തുടർന്ന് നേറ്റോ തുർക്കിയിൽ പാട്രിയറ്റ് എയർ ഡിഫൻസ് സംവിധാനം വിന്യസിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം 40,000ത്തിലധികം അമേരിക്കൻ പൗരന്മാർ മിഡിൽ ഈസ്റ്റിൽ നിന്ന് പുറത്തേക്കു പോയതായും റിപ്പോർട്ടുകൾ പറയുന്നു.


140 അമേരിക്കൻ സൈനികർക്ക് പരിക്ക്; 7 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി തുടരുന്നതിനിടെ ഇതുവരെ ഏകദേശം 140 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ അറിയിച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നടപടിക്കിടെ ഏഴ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അധികൃതർ പറഞ്ഞു.