അമേരിക്ക-ഇറാൻ സംഘർഷം: ഒമാൻ സന്ദർശനത്തിന് ശേഷം വീണ്ടും പാകിസ്ഥാനിലേക്ക് അരാഗ്ചി; സമാധാനശ്രമങ്ങൾക്ക് പുതുവഴി തേടി നീക്കങ്ങൾ

അമേരിക്ക-ഇറാൻ സംഘർഷം: ഒമാൻ സന്ദർശനത്തിന് ശേഷം വീണ്ടും പാകിസ്ഥാനിലേക്ക് അരാഗ്ചി; സമാധാനശ്രമങ്ങൾക്ക് പുതുവഴി തേടി നീക്കങ്ങൾ


ടെഹ്രാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള തുടരുന്ന സംഘർഷത്തിനിടെ നയതന്ത്ര നീക്കങ്ങൾ സജീവമാകുകയാണ്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഒമാൻ സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെ വീണ്ടും പാകിസ്ഥാനിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് റഷ്യയിലേക്കുള്ള സന്ദർശനവും അദ്ദേഹം നടത്തുമെന്നാണ് വിവരം.

ഇതിനുമുമ്പ് ഇസ്ലാമാബാദിൽ നടന്ന നിർണായക കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെയും സൈന്യ മേധാവി അസിം മുനീറിനെയും അരാഗ്ചി കണ്ടിരുന്നു. ഈ ചർച്ചകളിൽ എട്ട് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്ന 'പ്രായോഗിക ഘടന' ഇറാൻ മുന്നോട്ട് വെച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വെടിനിർത്തലും സമ്പൂർണ സമാധാനവും ലക്ഷ്യമിട്ട് ഇറാൻ തന്റെ നിലപാടുകൾ വിശദീകരിച്ചിട്ടുണ്ടെങ്കിലും, അമേരിക്ക യഥാർഥത്തിൽ നയതന്ത്രപരമായ പരിഹാരത്തിന് തയ്യാറാണോ എന്നതിൽ സംശയമുണ്ടെന്ന് അരാഗ്ചി സൂചിപ്പിച്ചു. അമേരിക്കയെയും ഇസ്രായേലിനെയും ഉൾപ്പെടുത്തി ഒരു പരിഹാര പദ്ധതിയുടെ ഭാഗമായി ആവശ്യങ്ങളടങ്ങിയ ഔദ്യോഗിക പട്ടികയും ഇറാൻ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇസ്ലാമാബാദ് ചർച്ചകൾക്ക് പിന്നാലെ അരാഗ്ചി ഒമാനിലെ മുസ്‌കറ്റിലേക്ക് പോയിരുന്നു. അമേരിക്ക-ഇറാൻ ബന്ധങ്ങളിൽ 'ബാക്ക് ചാനൽ' കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ നഗരത്തിൽ സമാധാന നിർദേശങ്ങൾ കൂടുതൽ രൂപം കൊടുക്കാനായിരുന്നു ശ്രമം. തുടർന്ന് റഷ്യ സന്ദർശിച്ച് ചർച്ചകളുടെ പുരോഗതി അവിടെ അറിയിക്കാനാണ് പദ്ധതി.

ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പാകിസ്ഥാനിലേക്ക് പോകാനിരുന്ന തന്റെ ഉന്നത നയതന്ത്ര സംഘത്തിന്റെ യാത്ര അപ്രതീക്ഷിതമായി റദ്ദാക്കുകയും ചെയ്തു. ജാരഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫും ഉൾപ്പെട്ട സംഘം ഇസ്ലാമാബാദിൽ ചർച്ചകൾക്കായി എത്താനിരിക്കെ, ദീർഘയാത്രയും ഉയർന്ന ചെലവും ചൂണ്ടിക്കാട്ടിയാണ് ട്രംപ് തീരുമാനം മാറ്റിയത്.

ഇറാനിൽ നിന്ന് ഉന്നതതല പങ്കാളിത്തം ലഭിക്കാത്തതും ട്രംപ് വിമർശിച്ചു. 'ആരെന്നറിയാത്ത ആളുകളുമായി കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾ യാത്ര ചെയ്യേണ്ട ആവശ്യമില്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഈ തീരുമാനം ഇറാനെ സമ്മർദ്ദത്തിലാക്കിയെന്നും, ഉടൻ തന്നെ മെച്ചപ്പെട്ട ഒരു നിർദ്ദേശം ലഭിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു. യുദ്ധവിരാമ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ഇപ്പോഴും ആലോചിച്ചിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

ഇതിനിടെ, മധ്യസ്ഥതയിൽ നിർണായക പങ്കുവഹിക്കാൻ ശ്രമിച്ച പാകിസ്ഥാന് ഈ നീക്കങ്ങൾ തിരിച്ചടിയായിരിക്കുകയാണ്. ഇസ്ലാമാബാദിൽ നടന്ന മുൻ ചർച്ചകൾ ഫലപ്രദമാകാതെ പോയതോടെ സമാധാന ശ്രമങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.