വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകൾ ആരംഭിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്നും റുബിയോ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും പാകിസ്താനും സംഘർഷം എത്രയും പെട്ടെന്ന് അവസാനിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. വൈറ്റ് ഹൗസ് വക്താവാണ് ട്രംപിന്റെ പ്രതികരണം അറിയിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് വക്താവ് കാരോളിൻ ലാവിറ്റിന്റെ പ്രതികരണം.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ട്രംപിന്റെ ആഗ്രഹം. ഡോണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉണ്ടെന്ന് ട്രംപ് മനസിലാക്കുന്നതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി റുബിയോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫുമായും സംസാരിച്ചിരുന്നു.
നേരത്തെ സംഘർഷം അവസാനിപ്പിക്കാൻ വൈറ്റ് ഹൗസ് ഇടപെടുമോയെന്ന ചോദ്യത്തിന് ഇരു രാജ്യങ്ങളുമായും ട്രംപിന് നല്ല ബന്ധമുണ്ടെന്നും സംഘർഷം അവസാനിപ്പിക്കാൻ ഇരു രാഷ്ട്രനേതാക്കളുമായും സംസാരിക്കുന്നുണ്ടെന്നുമായിരുന്നു വൈറ്റ് ഹൗസ് വക്താവിന്റെ മറുപടി.
ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെട്ട് യു.എസ്: മാർക്കോ റുബിയോ പാക് സൈനിക മേധാവിയെ വിളിച്ചു
