കനേഡിയന്‍ മുന്‍ എം പിക്കെതിരെ ആയുധക്കടത്ത് കേസ്; വീട്ടില്‍ നിന്ന് 439 തോക്കുകള്‍ പിടിച്ചെടുത്തു

കനേഡിയന്‍ മുന്‍ എം പിക്കെതിരെ ആയുധക്കടത്ത് കേസ്; വീട്ടില്‍ നിന്ന് 439 തോക്കുകള്‍ പിടിച്ചെടുത്തു


വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിലെ മുന്‍ പാര്‍ലമെന്റ് അംഗം ഇന്‍കി മാര്‍ക്കിനെ (78) ആയുധക്കടത്ത് ഉള്‍പ്പെടെയുള്ള നിരവധി ആയുധ നിയമ ലംഘനക്കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 439 തോക്കുകളും പുരാതന പീരങ്കിയും വെടിക്കോപ്പുകളും മൂന്ന് ലക്ഷം കനേഡിയന്‍ ഡോളറിലധികം പണവും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് പിടിച്ചെടുത്തു.

ഡോഫിന്‍ നഗരത്തിന് സമീപമുള്ള മാര്‍ക്കിന്റെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത എല്ലാ തെളിവുകളും പരിശോധിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് മാനിറ്റോബ ആര്‍ സി എം പി ഉദ്യോഗസ്ഥന്‍ കോര്‍പറല്‍ ബാരി കിര്‍ബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കണ്ടെത്തിയ ആയുധങ്ങളില്‍ കുറഞ്ഞത് മൂന്ന് തോക്കുകളെങ്കിലും നിയമവിരുദ്ധമായി കടത്തിയവയാണെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ഒരു തോക്കിന്റെ സീരിയല്‍ നമ്പര്‍ മാറ്റിയതായും നൂറുകണക്കിന് ആയുധങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

ഇന്‍കി മാര്‍ക്കിനെതിരെ ആയുധക്കടത്ത്, സീരിയല്‍ നമ്പര്‍ മാറ്റിയ തോക്ക് കൈവശം വെച്ചത്, സുരക്ഷിതമല്ലാത്ത രീതിയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചത്, അശ്രദ്ധമായി ആയുധം ഉപയോഗിച്ചത്, നിരോധിത ഉപകരണങ്ങള്‍ കൈവശം വെച്ചത് എന്നിവ ഉള്‍പ്പെടെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ മാര്‍ക്കിനെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു.

1997 മുതല്‍ 2010 വരെ മാനിറ്റോബയിലെ ഡോഫിന്‍ മേഖലയെ പ്രതിനിധീകരിച്ച് കനേഡിയന്‍ പാര്‍ലമെന്റ് അംഗമായിരുന്നു ഇന്‍കി മാര്‍ക്ക്. റീഫോം പാര്‍ട്ടി, കനേഡിയന്‍ അലയന്‍സ്, പിന്നീട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എന്നിവയുടെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. 2015-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. അതിന് മുമ്പ് 1994-ല്‍ ഡോഫിന്റെ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ വര്‍ഷം അമേരിക്കയില്‍ ആയുധക്കുറ്റം ചുമത്തപ്പെട്ട മറ്റൊരു ഡോഫിന്‍ സ്വദേശിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മാര്‍ക്കിന്റെ വീട്ടില്‍ പരിശോധന നടത്താന്‍ പൊലീസിന് സൂചന ലഭിച്ചത്.

വില്‍ഫ്രഡ് കച്ചുറോവ്‌സ്‌കി (73) എന്നയാള്‍ക്കെതിരെ അമേരിക്കയിലെ മിന്നസോട്ടയില്‍ ആയുധക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നിയമാനുസൃതമായി കൈമാറ്റം ചെയ്യാത്ത ചില തോക്കുകള്‍ ഇന്‍കി മാര്‍ക്ക് വാങ്ങിയതായി കണ്ടെത്തിയതെന്ന് ആര്‍ സി എം പി അറിയിച്ചു.

മാര്‍ക്കിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹം തോക്കുകള്‍ ശേഖരിക്കുന്ന വ്യക്തിയാണെന്ന വിവരം മാത്രമാണ് നിലവില്‍ വ്യക്തമായിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി.

നിയമപരമായ ലൈസന്‍സുള്ള വ്യക്തികള്‍ക്ക് എത്ര തോക്കുകള്‍ വേണമെങ്കിലും കൈവശം വെക്കാമെങ്കിലും അവ നിയമവിരുദ്ധമായി കൈമാറുകയോ സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് ആര്‍ സി എം പി ഓര്‍മിപ്പിച്ചു.

മോഷ്ടിക്കപ്പെടുന്ന തോക്കുകള്‍ കുറ്റകൃത്യങ്ങള്‍ക്കും സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ക്കും സഹായകമാകുന്നുവെന്ന് മാനിറ്റോബ ആര്‍ സി എം പി കമാന്‍ഡിങ് ഓഫീസര്‍ സ്‌കോട്ട് മക്മര്‍ചി പറഞ്ഞു. രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം ആയുധങ്ങള്‍ പിന്നീട് കണ്ടെത്താനും പിന്തുടരാനും വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.