തിമിംഗലങ്ങളെ കാണാനെത്തുന്നവര്‍ക്ക് മുന്നറിയിപ്പ്; സെന്റ് വിന്‍സെന്റ്‌സ് കടല്‍ത്തീരത്ത് കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍

തിമിംഗലങ്ങളെ കാണാനെത്തുന്നവര്‍ക്ക് മുന്നറിയിപ്പ്; സെന്റ് വിന്‍സെന്റ്‌സ് കടല്‍ത്തീരത്ത് കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍


സെന്റ് ജോണ്‍സ് (ന്യൂഫൗണ്ട്ലാന്‍ഡ്): പ്രശസ്തമായ സെന്റ് വിന്‍സെന്റ്‌സ് കടല്‍ത്തീരത്ത് തിമിംഗലങ്ങളെ കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ശക്തമായ തിരമാലകളും പെട്ടെന്ന് ആഴം കൂടുന്ന കടല്‍ഭാഗങ്ങളും ജീവന് ഗുരുതര ഭീഷണിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

വേനല്‍ക്കാലത്ത് ഹംപ്ബാക്ക് തിമിംഗലങ്ങള്‍ തീരത്തോട് ചേര്‍ന്ന് നീന്തിയെത്തുന്നതിനാല്‍ സെന്റ് വിന്‍സെന്റ്‌സ് ബീച്ചിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. എന്നാല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ച് പലരും കടലില്‍ ഇറങ്ങുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു.

'തിരമാലകള്‍ അത്യന്തം അപകടകരമാണ്. ഇത് തിരമാലകളോട് കളിക്കാനുള്ള സ്ഥലമല്ല,' എന്ന് സെന്റ് വിന്‍സെന്റ്‌സ് മേയര്‍ വെര്‍ണ ഹെയ്വുഡ് പറഞ്ഞു. കടലില്‍ ശക്തമായ അടിയൊഴുക്കും തീരത്തിനടുത്ത് തന്നെ പെട്ടെന്ന് ആഴം വര്‍ധിക്കുന്ന ഭാഗങ്ങളും ഉള്ളതിനാല്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പ്രദേശവാസിയായ ഓര്‍ല മോയ്‌ലന്‍ ഹെഗാര്‍ട്ടി, കുട്ടികളടക്കം നിരവധി പേര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് കടലിലേക്ക് ഇറങ്ങുന്നതായി പറഞ്ഞു. ശക്തമായ അടിയൊഴുക്ക് ആളുകളെ മുന്നറിയിപ്പില്ലാതെ കടലിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇടയുണ്ടെന്നും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി.

ഒന്റാറിയോയില്‍ നിന്നെത്തിയ വിനോദസഞ്ചാരിയായ യൂംന എല്‍-മെര്‍ഹെവി, വെറും വെള്ളത്തില്‍ നിന്നാലും ഒഴുക്ക് ആളെ വലിച്ചുകൊണ്ടുപോകുമെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് പറഞ്ഞു.

കുടുംബത്തോടൊപ്പം തിമിംഗലങ്ങളെ കാണാനെത്തിയ റോഷെല്‍ റൗഷ്, ചെറിയ മകന്‍ തിരമാലകള്‍ക്കരികിലേക്ക് ഓടുമ്പോഴെല്ലാം ഉടന്‍ പിടിച്ചുമാറ്റാറുണ്ടെന്ന് പറഞ്ഞു. കടലിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരാകുമ്പോള്‍ അതിന്റെ അപകടസാധ്യത ആളുകള്‍ മറന്നുപോകുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിമിംഗലങ്ങളെ അടുത്തുകണ്ട് ആസ്വദിക്കാനെത്തുന്ന സന്ദര്‍ശകര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ച് കടലില്‍ ഇറങ്ങരുതെന്നും അധികൃതര്‍ വീണ്ടും അഭ്യര്‍ഥിച്ചു.