വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്‌റ്റേയുമായി സുപ്രിം കോടതി

വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്‌റ്റേയുമായി സുപ്രിം കോടതി


ന്യൂഡല്‍ഹി : ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്‌റ്റേയുമായി സുപ്രിം കോടതി. നിയമത്തിലെ വിവാദ വ്യവസ്ഥകളില്‍ ചിലതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ചെയ്യുന്നതിന് അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയാണ് ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പ്രധാന നിര്‍ദേശം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. 

വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിന്റെ സെക്ഷന്‍ (3)(ആര്‍) സ്‌റ്റേ ചെയ്തത്. നിയമ വ്യവസ്ഥകള്‍ രൂപീകരിക്കുന്നതുവരെ വഖഫ് ഭേദഗതി നിയമത്തിന്റെ സെക്ഷന്‍ (3)(ആര്‍) സ്‌റ്റേ ചെയ്യുന്നു എന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരമൊരു നിയമത്തിന്റെ അഭാവം ഏകപക്ഷീയമായ അധികാര വിനിയോഗത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.

വഖഫ് വിഷയങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന വ്യവസ്ഥകള്‍ക്കുള്ള സ്‌റ്റേയും തുടരും. കലക്ടര്‍ക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ വിധി പ്രസ്താവിക്കാന്‍ അനുവാദമില്ലെന്നാണ് കോടതിയുടെ നിലപാട്. വഖഫ് തര്‍ക്കവിഷയങ്ങളില്‍ െ്രെടബ്യൂണല്‍ വിധി പറയും വരെ മൂന്നാം കക്ഷി അവകാശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വഖഫ് സ്ഥാപനങ്ങളില്‍ മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിയിലെ വ്യവസ്ഥയെക്കുറിച്ചും ഇടക്കാല വിധിയില്‍ പരാമര്‍ശമുണ്ട്. സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്ന് പേരില്‍ കൂടുതലും, കേന്ദ്ര വഖ്ഫ് ബോര്‍ഡില്‍ നാല് പേരില്‍ കൂടുതല്‍ മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കോടതി സ്‌റ്റേ ചെയ്തില്ല. നേരത്തെയുള്ള നിയമത്തിലും ഈ വകുപ്പ് ഉണ്ടായിരുന്നു എന്ന് വിലയിരുത്തിയാണ് നടപടി.

വഖഫ് ഭേദഗതി നിയമം പൂര്‍ണമായി സ്‌റ്റേ ചെയ്യാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല, എന്നാല്‍ 'ചില വ്യവസ്ഥകള്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും' വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് എ ജി മാസിയും അടങ്ങുന്ന ബെഞ്ച് ഇടക്കാല വിധി പുറപ്പെടുവിച്ചത്.