ഫൊക്കാന പുതിയ ഭരണ സമിതി ചുമതലയേറ്റു; സംഘടന ഒറ്റക്കെട്ടായി നീങ്ങണമെന്ന് പ്രസിഡന്റ്

ഫൊക്കാന പുതിയ ഭരണ സമിതി ചുമതലയേറ്റു; സംഘടന ഒറ്റക്കെട്ടായി നീങ്ങണമെന്ന് പ്രസിഡന്റ്


വാഷിംഗ്ടണ്‍ ഡി.സി: ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ട സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ചുമതലയേറ്റു.
ശനിയാഴ്ച വൈകിട്ട്, ഫൊക്കാന സമ്മേളനത്തിന്റെ സമാപന വേദിയിലായിരുന്നു പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യാപ്രതിജ്ഞ ചടങ്ങ്.

വിവിധ പേരുകളില്‍ വേര്‍തിരിഞ്ഞ് നിന്ന് മത്സരിച്ചെങ്കിലും ഇനി ഫൊക്കാന എന്ന വലിയ കുടക്കീഴില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പുതിയ പ്രസിഡന്റ് സജിമോന്‍ ആന്റണി ആഹ്വാനം ചെയ്തു. താന്‍ നേതൃത്വം നല്‍കിയ ഡ്രീം ടീമുനെ തിരഞ്ഞെടുത്തവര്‍ക്കും ലെഗസി ടീമിനും ലീല മരേട്ടിനും വോട്ട് ചെയ്തവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഫൊക്കാനയ്ക്കുള്ളില്‍ നിങ്ങള്‍ ഞങ്ങള്‍ എന്നിങ്ങനെയില്ല, നമ്മളേ ഉള്ളു. വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും നമ്മള്‍ ഒരുമിച്ച് നടപ്പാക്കും. മുന്‍ പ്രസിഡന്റ് ബാബു സ്റ്റീഫന്‍ ഫൊക്കാനയുടെ പുതിയ ഒരു ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തിയെന്നും അദ്ദേഹത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു എന്നും സജിമോന്‍ ആന്റണി പറഞ്ഞു.

വാഷിംഗ്ടണ്‍ ഡിസിയിലെ ഫൊക്കാന കണ്‍വെന്‍ഷന്റെ സമാപന ദിനത്തിലാണ് ഫൊക്കാനയോട് ഗുഡ് ബൈ പറയുന്നതായി നിലവിലെ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തില്‍ ഫൊക്കാനയുടെ പ്രസിഡന്റ് എന്ന നിലയില്‍ കഴിവിന്റെ പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനി ഫൊക്കാനയുടെ ഭാഗമായി തുടരുന്നതില്‍ താല്പര്യമില്ല. അതിനാല്‍ ഫൊക്കാനയിലെ എല്ലാ ഭാരവാഹിത്വങ്ങളും രാജിവെക്കുകയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ട്രസ്റ്റി ബോര്‍ഡില്‍ നിന്നും രാജിവെക്കും. പുതിയ ഭരണസമിതിക്ക് എല്ലാ ആശംസങ്ങളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

ഫൊക്കാന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലോകമലയാളികള്‍ക്ക് അഭിമാനമായ ഡോ. എം.വി.പിള്ളയ്ക്ക് സമ്മാനിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപിയാണ് അവാര്‍ഡ് സമ്മാനിച്ചത്. ആറുപതിറ്റാണ്ട് നീണ്ട ആതുര രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഡോ.എം.വി.പിള്ളയ്ക്ക് പുരസ്‌കാരം നല്‍കിയത്. അമേരിക്കയിലെ ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി ക്‌ളിനിക്കല്‍ പ്രൊഫസറാണ് നിലവില്‍ ഡോ. എം.വി പിള്ള.

ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള പുരസ്‌കാരങ്ങളില്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കവി മുരുകന്‍ കാട്ടാക്കടയ്ക്ക് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ സമ്മാനിച്ചു.

ഫൊക്കാന മാധ്യമ പുരസ്‌കാരം കേരള എക്പ്രസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ജോസ് കണിയാലിക്ക് നികേഷ് കുമാര്‍ സമ്മാനിച്ചു. ദൃശ്യ മാധ്യമ പുരസ്‌കാരം കൈരളി ടിവി യുഎസ്എ ഡയറക്ടര്‍ ജോസ് കാടാപ്പുറത്തിന് മോണ്‍സ് ജോസഫ് എംഎല്‍എ സമ്മാനിച്ചു.

മിസ് ഫൊക്കാനയായി തിരഞ്ഞെടുക്കപ്പെട്ട വൈഷ്ണവി നായരെ ഫൊക്കാന മുന്‍ സെക്രട്ടറി ഡോ കലാ ഷഹി കിരീടം അണിയിച്ചു. മുകേഷ് എംഎല്‍എ, നടന്‍ അനീഷ് രവി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സമാപന സമ്മേളനത്തില്‍ കണ്‍വെന്‍ഷന്‍ കോഡിനേറ്റര്‍ ജോണ്‍സണ്‍ തങ്കച്ചന്‍, ഫൊക്കാന തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ഫീലിപ്പോസ് ഫിലിപ്, ബിജു ജോണ്‍ കൊട്ടാരക്കര എന്നിവരും പ്രസംഗിച്ചു.