അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചത് 275 പേര്‍

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചത് 275 പേര്‍


 ന്യൂഡല്‍ഹി: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ 275 പേര്‍ മരിച്ചതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.  മലയാളിയായ രഞ്ജിത ഉള്‍പ്പടെ വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേരും ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്ന 34 പേരുമാണ് മരിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്.

മരിച്ചവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളുമാണുള്ളത്. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. 260 പേരുടെ മൃതദേഹങ്ങള്‍ ഡി എന്‍ എ പരിശോധന വഴിയും 6 പേരെ മുഖം കണ്ടും തിരിച്ചറിഞ്ഞു. 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡി എന്‍ എ തിരിച്ചറിയല്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജൂണ്‍ 12നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറന്ന് മിനുട്ടുകള്‍ക്കുള്ളില്‍ സമീപത്തുള്ള മെഡിക്കല്‍ കോളെജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ദുരന്തത്തില്‍ മരിച്ചു. അതേസമയം, അപകട കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധന നടന്നുകൊണ്ടിരിക്കയാണ്.